Wednesday, February 14, 2007

പ്രണയകാലം..

യൂണിയന്‍ ആഫീസിന്റെ പാതിചാരിയിട്ട വാതിലിന്റെ വിടവിലൂടെ എനിക്കവളെ കാണാം..
കോണ്‍ക്രീറ്റിട്ട അരമതിലില്‍ എന്റെ വരവും കാത്തവള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഇതു ഒരു ഒന്നൊന്നര മണിക്കൂറെങ്കിലും ആയിക്കാണും..

ക്യാമ്പസ്‌ ജീവിതത്തിലെ അവസാന യൂണിയന്‍ മീറ്റിംഗ്‌ ആണിത്‌..പങ്കെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കല്ലായിരിക്കാം..എങ്കിലും ചില സൗഹൃദങ്ങള്‍ അത്‌ എനിക്ക്‌ ഒഴിവാക്കാന്‍ പറ്റില്ല..പ്രണയമാണോ, സൗഹൃദമാണൊ, സംഘടനയാണോ വലുത്‌..തീര്‍ച്ചയായും പ്രണയം തന്നെ എന്റെ കാമുകമനസ്‌ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തി..

ചുവന്ന കസേരകള്‍ക്കും, ഭിത്തിയില്‍ തൂക്കിയിട്ട ദേശാഭിമാനി കലണ്ടറിനും, മുറിയില്‍ അലങ്കോലമായി കിടക്കുന്ന പോസ്റ്ററുകള്‍ക്കും,വരാന്‍ പോവുന്ന സമരങ്ങള്‍ക്കും, തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സ്വരുക്കൂട്ടിവച്ച ചുവപ്പ്‌ തോരണങ്ങള്‍ക്കും ഇടയില്‍ പതിവ്‌ യൂണിറ്റ്‌ മീറ്റിംഗ്‌ അജണ്ട ആരോ വായിച്ചു..

കഴിഞ്ഞു പോയ മീറ്റിംഗ്‌ കാലയളവില്‍ മണ്മറഞ്ഞുപോയ എല്ലാ രക്തസാക്ഷികള്‍ക്കും വേണ്ടി ഒരു മിനിറ്റ്‌ മൗനമാചരിച്ച്‌ നിന്നപ്പോളും, എന്റെ ശ്രദ്ധ പുറത്തിരിക്കുന്ന അവളിലായിരുന്നൂ..

മുറിക്കുള്ളിലെ ചുവപ്പ്‌ പടര്‍ന്നിട്ടാണോ എന്തോ പുറത്തും അന്ന് സന്ധ്യ കുറെ ചുവന്നിരുന്നു..

ഇരുട്ടില്‍ കാമുകിയെ തനിയെ വിട്ട്‌, യൂണിയന്‍ മീറ്റിംഗ്‌ അറ്റെന്റ്‌ ചെയ്യുന്ന ഒരു വിഡ്ഠി..അതും പ്രണയത്തിന്റെ ആദ്യ കാലം.. മനസ്സിന്റെ ശത്രു ഭാഗം ആക്രമണത്തിനുള്ള എല്ലാ സന്നാഹവും തുടങ്ങി..

പുറത്ത്‌ തനിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക്‌ മനസ്സും,കണ്ണും കൊടുത്ത്‌ എന്റെ ശരീരം ആ ഇരുണ്ട മുറിയില്‍ തീപാറുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു..

ഒടുവില്‍, കമ്മിറ്റി ബുക്കില്‍ യാന്ത്രികമായി ഒപ്പ്‌ വച്ച്‌ ഹാജര്‍ തികച്ച്‌ ഞാന്‍ ഓടി..എന്നെ കാത്തിരുന്നു തളര്‍ന്ന രണ്ട്‌ കണ്ണുകള്‍ക്ക്‌ മുന്‍പിലേക്കു..

ഇവള്‍ എന്റെ ജീവിതസഖി എന്ന് മനസ്സില്‍ ഒരു നൂറുവട്ടം ഉറപ്പിച്ച്‌..

**************

ഹോസ്റ്റലിലേക്കു പിരിയുന്ന വഴികളില്‍ സന്ധ്യപെയ്യുമ്പോള്‍ കണ്ണും നോക്കിയിരുന്ന് വരാന്‍ പോകുന്ന ഒരു രാത്രി തീര്‍ക്കുന്ന നേര്‍ത്ത വിടവിനെ ശപിച്ച്‌ കഴിഞ്ഞ നാളുകള്‍..

കശുമാവിന്‍ തൈയുടെ ചുവട്ടില്‍ കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ ഇരുന്ന് പതുക്കെ , ആരും കാണാതെ വിരലുകള്‍ ചേര്‍ക്കാന്‍ തുടിച്ച വൈകുന്നേരങ്ങള്‍..

"നീ കൂടെയുണ്ടെങ്കില്‍ എന്നും വാലന്റൈന്‍സ്‌ ഡേ ആണെന്നു പലകുറി പറഞ്ഞ പ്രണയകാലങ്ങള്‍..."

**********

പിന്നെ നീണ്ട വിരഹങ്ങള്‍...പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ച്ചകള്‍..വീണ്ടും നീളുന്ന വിരഹം..മുടങ്ങാത്ത ഇ-മെയിലുകള്‍..പിന്നെ, .......

Monday, February 12, 2007

 
Posted by Picasa

മരം പെയ്യുന്നത്...

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയാണ്..അമേരിക്കയില്‍ വന്നതിനുശ്ശേഷം ആദ്യമായിട്ടാണു മഴ കാണുന്നത്..
ചന്നം പിന്നം ഐസ് കട്ടകള്‍ ചിതറി വീഴുന്നതു പോലുള്ള മഴ..
കഴിഞ്ഞ പകല്‍ മുഴുവനും ഡിസ്നിലാന്റില്‍ ആയിരുന്നൂ..ഒരു ഫാന്റസിവേള്‍ഡ്..മുത്തശ്ശിക്കഥകളിലും, കോമിക്സുകളിലും പരിചയമുള്ള, വേറെ ഏതൊ ഒരു ലോകത്തെത്തിയ പോലത്തെ അനുഭവങ്ങള്‍..
നല്ല ക്ഷീണമുണ്ടായിരുന്നൂ..വന്നു കിടന്നുറങ്ങിയതെ ഓര്‍മ്മയുള്ളൂ..അത്താഴം പോലും കഴിച്ചില്ല..അല്ലെങ്കിലും ഇവിടെ വന്നതിനുശ്ശേഷം അങ്ങിനെ ഒരു പതിവില്ല..തനിച്ച് ഒരു ഹോട്ടല്‍ റൂമില്‍, ആരും മിണ്ടാനും പറയാനും ഇല്ലാതെ..സ്ഥിര്‍ം ഒരേ സിനിമകള്‍ മാത്രം കാണിക്കുന്ന ചാനലുകള്‍ കുറെ സ്കിപ് ചെയ്തു കളിക്കുന്നതിലും ഭേദം ഉറങ്ങുന്നതാണ് എന്നു തോന്നി..
ഉണര്‍ന്നപ്പോള്‍ പുറത്ത് നല്ല മഴപെയ്യുന്നതാണു കണ്ടത്..പിന്മുറ്റത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന കാറുകളിലൂടെ അമേരിക്കന്‍ മഴത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നു..
നാട്ടില്‍ ഇപ്പൊ സമയം രാത്രി 8-8:30 ആയിട്ടുണ്ടാവും..വീട്ടിലേക്കു ഒന്നു വിളിക്കണം..അമ്മച്ചി(അച്ചന്റെ അമ്മ) സുഖമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി..കഴിഞ്ഞ തവണ വിളിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല..
ഇന്നേതായാലും സംസാരിക്കാം..ഇനി തിരിച്ച് ചെല്ലാന്‍ കുറച്ച് ദിവസം കൂടിയെ ഉള്ളൂ..കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പോന്നു എന്നാണു കഴിഞ ദിവസം അച്ചന്‍ പറഞ്ഞതു..
5 ഡോളര്‍ കൊടുത്ത് വാങ്ങിയ ഫോണ്‍ കാര്‍ഡ് ബാഗില്‍ നിന്നും എടുക്കുമ്പൊഴേക്കും ഫോണ്‍ റിംഗ് ചെയ്തു..കസിന്‍ ആണ്..പതിവില്ലാത്ത ഒരു വിളി..”എടാ അമ്മച്ചി മരിച്ചു..ഒരു മണിക്കൂര്‍ മുന്‍പ്..നാളെയാണു ചടങ്ങ്..നിന്നോട് തിരക്കുപിടിച്ച് വരണ്ടാ എന്നു പറയാന്‍ പറഞ്ഞു...“
വാക്കുകള്‍ക്കു ഇടര്‍ച്ച വന്നു തുടങ്ങിയപ്പോഴെക്കും ഫോണ്‍ കട്ട്ചെയ്തു..
ഞാന്‍ കടലുകടന്നു പറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം ഉണ്ടായിരുന്നത് അമ്മച്ചിക്കായിരുന്നൂ..കൊച്ചുമകന്‍ അമേരിക്കക്കു (അത് കേവലം ഒരു മാസത്തേക്കണെങ്കില്‍ കൂടിയും) പോവുന്നത് അഭിമാനത്തോടെ കണ്ടിരുന്നൂ എന്നു തോന്നുന്നൂ..
കുറച്ചു നാള്‍ മുന്‍പ് ..വിസ കിട്ടിയതിനു ശേഷം നാട്ടില്‍ ചെന്നപ്പോള്‍ എടുത്തു പറയുകയും ചെയ്തു..”നീ പോന്ന കാര്യം എല്ലാരോടും ഞാന്‍ പറയും..കഷ്ടപ്പെടുന്നതിന്റെ ഒക്കെ സന്തോഷം നമുക്കുണ്ടാവേണ്ടത് വയസ്സുകാലത്താണു..ആ സന്തോഷം ഇപ്പൊ എനിക്കുണ്ട്..“
ഇപ്പോള്‍ 13 - 13 1/2 മണിക്കൂറുകള്‍ക്കു പിന്നില്‍, ദു:ഖം പങ്കു വെയ്ക്കാന്‍ ആരുമില്ലാതെ ഞാനിരിക്കുന്നു..
ദൂരെ എനിക്കു പറന്നെത്തുവ്വാന്‍ പോലും കഴിയാത്തത്ര ദൂരെ ഒരു ശരീരം ചിതയിലേക്കു എടുക്കുന്നതു പോലും കാണാന്‍ കഴിയാതെ.........

മഴ തോര്‍ന്നിരിക്കുന്നൂ....മരം പെയ്യുന്നുമുണ്ട്..ആകാശം കുറെ കരഞ്ഞ് പിന്നെ ശാന്തനായ വഴക്കാളിക്കുട്ടിയെ പോലെ കൊഞ്ചി കൊഞ്ചി തെളിഞ്ഞു വരുന്നൂ..
ശരിക്കും മഴപെയ്യുന്നുണ്ടായിരുന്നോ, അതൊ കണ്ണില്‍, പുറത്തു വരാതെ കണ്ണുനീര്‍ നിറഞ്ഞത് കൊണ്ട് തോന്നിയതോ...

Friday, February 9, 2007

മംഗലശ്ശേരി നീലകണ്ഠന്‍...

ഒരു മലയുടെ മുകളില്‍ ആയിരുന്നു എന്റെ വീട്‌..ആ കാലത്തു നാട്ടിലേക്കു ആകെയുള്ള ബസ്സുകളുടെയും അവയുടെ ആകെയുള്ള ട്രിപ്പുകളുടേയും എണ്ണം, എങ്ങിനെ എണ്ണിയാലും ഒരു കൈയിലെ വിരലുകളില്‍ ഒതുക്കാം എന്ന ഒരു പ്രയോജനം മാത്രമെ ഉണ്ടാക്കിയിരുന്നുള്ളൂ..

ബസ്സിറങ്ങി ചുറ്റിവളന്‍ഞ്ഞു കിടക്കുന്ന കുന്നിന്‍ ചെരുവിലൂടെ കയറി, റോഡവസാനിക്കുന്നിടത്തു തുടങ്ങുന്ന മംഗലശ്ശേരി കുടുംബത്തിന്റെ പുരയിടവും കടന്നാലെ വീട്ടിലെത്താന്‍ കഴിയുമായിരുന്നുള്ളൂ..
ചേട്ടന്‍, അനിയന്മാരായി മൂന്നോളം വീടുകളിലായി വ്യാപിച്ചു കിടക്കുന്ന മംഗലശ്ശേരി കുടുംബത്തിന്റെ, കുടുംബ കാവല്‍ നായ നീലകണ്ഠന്‍ എന്ന് ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ജീവിയായിരുന്നു എന്റെ എക്കാലത്തേയും വലിയ ശത്രു..
അതിന്റെ gender ഏതാണു എന്നു നോക്കുവനുള്ള ശേക്ഷി അന്നും (ഇന്നും) ഇല്ലാത്തതു കൊണ്ട്‌ ഇട്ടപേര്‍ ഇടക്കു മാറ്റേണ്ട ഒരു ഗതികേട്‌ ഇതു വരെ ഉണ്ടായിട്ടില്ല...
ഇരിട്ടി തുടങ്ങുന്ന നേരത്തു ..ദൂര യാത്രയും കഴിഞ്ഞവശനായി, ഒരു കലം ചോറു തിന്നാനുള്ള ആര്‍ത്തിയുമായി വീട്ടിലേക്കു ഓടുന്ന എന്റെ കാലുകള്‍ സ്ലൊമോഷന്‍ ശീലിച്ചു തുടങ്ങിയത്‌ ഒരു പക്ഷെ മംഗലശ്ശേരി നീലകണ്ഠനുമായുള്ള എന്റെ ശത്രുത തുടങ്ങിയതോടെ ആയിരിക്കാം..

എന്റെ സ്മെല്‍ അടിച്ചാല്‍ മതി ഏത്‌ ചിക്കന്‍ ലെഗ്ഗിന്റെ മുന്നിലാണെങ്കില്‍ പോലും ഒരു മനോവിഷമവും കൂടാതെ ഓടിവരുക എന്നത്‌ നീലകണ്ഠന്റെ ഒരു ഹോബി ആയിരുന്നൂ...ഓടിവന്നു ഇരുളിന്റെ മറവില്‍ നിന്നും പെട്ടെന്നു കുരച്ച്‌ എന്റെ പ്രാണന്‍ പോസ്‌ ചെയ്തു നിര്‍ത്തുക ആ മഹാമനസ്കന്റെ ചില കുസൃതികളില്‍ പെടും..

ജന്മനാ ഒരു പട്ടി ഫോബിയാക്‌ ആയതു കൊണ്ട്‌ ഓര്‍ക്കപ്പുറത്തുള്ള ഇത്തരം എന്‍കൗണ്ടറുകള്‍ എന്റെ മനോവീര്യം കൂടുതല്‍ തകര്‍ക്കുന്നതിനെ ഉപകരിച്ചുള്ളൂ...
എല്ലാ വീട്ടിലും ഒരു പട്ടി എന്ന പ്രിന്‍സിപ്പലില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നവരുടെ ഇടയില്‍ എന്നെ പോലുള്ളവരുടെ ജീവിതം ദുഷ്ക്കരം ആയിരുന്നൂ...
അങ്ങിനെ കാല ചക്രം തിരിഞ്ഞു മറിഞ്ഞു...എന്റെ മീശപോലുള്ള രോമങ്ങള്‍ കട്ടി വച്ചു തുടങ്ങി...ഒപ്പം നീലകണ്ഠന്റെ ബോഡിയും, എന്നോടുള്ള പകയും..
ആനപ്പകപോലുള്ള ഒരു പട്ടിപ്പക...
അതിന്റെ കാരണം തിരഞ്ഞു തിരഞ്ഞു ഞാന്‍ ഗതികിട്ടാ പ്രേതം കണക്കെ അലഞ്ഞു തിരിഞ്ഞു..ഇന്നാണങ്കില്‍ ഒരു പക്ഷെ വിക്കിപീഡിയായില്‍ പോയി തിരഞ്ഞാല്‍ മതിയായിരുന്നു..
മൂന്നു കുടുംബങ്ങളുടേയും ആരോമല്‍ ഉണ്ണിയായിരുന്നതു കൊണ്ട്‌ ക്രിസ്തുമസ്സും, ഈസ്റ്ററും പള്ളിപ്പെരുന്നാളും ആഘോക്ഷിച്ച്‌ നീലകണ്ഠന്‍ കൊഴുത്തു തടിച്ചൊരു സിംഹക്കുട്ടി കണക്കെ ആയിരുന്നൂ..
നീലകണ്ടനെ പേടിച്ചു മംഗലശ്ശേരി കുടുംബത്തിന്റെ പുരയിടം ഒഴുവാക്കി കിലോമീറ്റര്‍സ്‌ ആന്റ്‌ കിലോമീറ്റേര്‍സ്‌ നടന്നു ഞാന്‍ നൂലുപോലെ മെലിഞ്ഞും തുടങ്ങി..
അങ്ങിനെ എങ്ങ്നീയൊക്കെയൊ വിവരം നാട്ടുകാരും അറിഞ്ഞു.. അപമാന ഭാരത്തില്‍ എന്റെ പുരുഷത്വം തിളച്ചു മറഞ്ഞു..
ബുഷ്‌ സദ്ദാംഹുസ്സൈനെ എന്ന പോലെ, എന്നെ ടോര്‍ച്ചര്‍ ചെയ്യുന്ന ആ മാരണത്തെ എങ്ങിനെയെങ്കിലും അവസാനിപ്പിക്കണം എന്നു ഞാന്‍ തീരുമാനിച്ചുറച്ചു.അലുവയില്‍ തുടങ്ങി, മത്തിയില്‍ വരെ എത്തി നിക്കുന്ന വിഷ പ്രയോഗങ്ങളെ കുറിച്ചുള്ള പ്ലാനുകള്‍ പക്ഷെ, അച്ചന്‍ അമ്മമാരുടെ ഭീക്ഷണിക്കും വിരട്ടലിനും മുന്‍പില്‍ ഫ്ലോപ്പായി..
ചിലര്‍ പറഞ്ഞു, ഈ പകയ്ക്കു കാരണം എന്റെ കുട്ടിക്കാലത്തെ ചില കുസൃതികളില്‍ എറിഞ്ഞ കല്ലുകള്‍ ആയിരിക്കാം എന്നു..ചിലര്‍ പറഞ്ഞു പൂര്‍വ ജന്മത്തിലെ ഏതെങ്കിലും പകയായിരിക്കും എന്നു..
പിന്നെ പിന്നെ, എന്റെ സ്വപ്നങ്ങളില്‍ നീലകണ്ടന്‍ എന്റെ മുന്‍ ജന്മങ്ങളിലേതോ ഒന്നില്‍ ഞാന്‍ വഞ്ചിച്ക എന്റെ കാമുകിമാരില്‍ ഒരാളായി..
ചില സ്വപ്നങ്ങളില്‍ ഞാന്‍ കംസനും അവന്‍ കൃഷ്ണനും ആയി..
അപൂര്‍വ്വം സ്വപ്നങ്ങളില്‍ എന്നെ ജീവിതകാലം മുഴുവന്‍ ഓടിച്ച്‌ ഓടിച്ച്‌ ഒടുവില്‍ മോക്ഷം കിട്ടുന്ന അപ്സരസ്സായി അവന്‍...
സ്വപ്നങ്ങള്‍ക്കു ശേഷമുള്ള ദിവസങ്ങളില്‍ എന്നെ ഓടിച്ച്‌ പേടിപ്പിച്ചാണെങ്കിലും ഒരു നായക്കെങ്കിലും ശാപമോക്ഷം കിട്ടട്ടെ എന്ന് ഞാനും കരുതി തുടങ്ങി..
ഇതു ഒരു കഥയായിരുന്നെങ്കില്‍ എനിക്കു വേണമെങ്കില്‍, പിന്നീടെപ്പൊഴോ ഞാന്‍ അറിയാതെ ഒടുങ്ങി തീര്‍ന്ന നീലകണ്ഠന്റെ മരണത്തില്‍ നിര്‍ത്താമായിരുന്നൂ...
ഒരു സത്യം ഇപ്പോളും എനിക്കറിയില്ല, അവന്‍ ആ പഴയ പകയോടെ എന്നെ കാത്തു നില്‍പ്പുണ്ടോ എന്നു..

കാലം കഴിഞ്ഞു..ബാംഗ്ലൂര്‍ നഗരത്തില്‍ സ്ഥിരതാമസമാക്കി.., ഏതൊരു പുതിയ റോഡ്‌ ടാര്‍ ചെയ്താലും ആദ്യ കാല്‍പ്പാടുകള്‍ നായയുടേതായിരിക്കും എന്നുറപ്പുള്ള സ്ട്രീറ്റ്കളിലൂടെ എന്നും വന്നും പോയിയും ഇരിക്കുമ്പോഴും ഞാന്‍ ഇരുളില്‍ നിന്നുള്ള അപ്രതീക്ഷിത കുരകളെ ഇന്നും ഭയപ്പെടുന്നൂ...
(കടപ്പാട്‌ : മംഗലശ്ശേരി നീലകണ്ഠനു...)