Sunday, December 13, 2015

റിക്വയര്‍മെന്റ് അനാലിസിസ് !!!


  സംഭവം കുറച്ച് പഴയ കഥയാണ്..വര്‍ഷം രണ്ടായിരത്തി രണ്ടു (കൊറിയയും റഷ്യയും സംയുക്തമായി വേള്‍ഡ് കപ്പ് ഫുട്ബോള്‍ നടത്തിയ വര്‍ഷം ). കഥ നടക്കുന്നത് മലപ്പുറം ജില്ലയിലെ, ചാലിയാര്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന - 
ഒരു വളര്‍ന്നു വരുന്ന ചെറിയ പട്ടണത്തില്‍. ഡിഗ്രി പരീക്ഷ (സെമസ്റര്‍ സിസ്റ്റം ) കാലിക്കറ്റ് യൂണിവേര്‍സിറ്റി പേപ്പര്‍ ഒക്കെ നോക്കി കഴിഞ്ഞു റിസള്‍ട്ട് ഒക്കെ പബ്ലിഷ് ചെയ്യാന്‍ തോന്നിയ പോലെ സമയം എടുത്തിരുന്ന കാലം !! 
വെറുതെ നില്‍ക്കെണ്ടല്ലോ എന്ന് കരുതി ചില പോക്കറ്റ് മണി ജോലികളുമായി കഴിഞ്ഞു കൂടുന്നു.  സെമസ്റര്‍ എക്സാം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ആദ്യ ജോലി കിട്ടി. വൈവക്ക് മുന്‍പുള്ള ചില ആഴച്ചകള്‍ - മാര്‍കറ്റ്‌ അനാലിസിസ് 
എന്ന് പറഞ്ഞു കോഴിക്കോട് സിറ്റിയിലെ ഹൌസിംഗ് കോളനിയായ ഹൌസിംഗ് കോളനികള്‍ മുഴുവന്‍ അലഞ്ഞു തിരിഞ്ഞു - ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റ് സര്‍വ്വേ (ടിപി ബാലഗോപാലന്‍ എം.എ യില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ 
പോലെ) - കൂടെ ഫ്രണ്ട് നിധീഷും. ആദ്യ ശമ്പളം മൂവായിരം രൂപ (ആണെന്നു തോന്നുന്നു..രണ്ടു പേരും കൂടി പകുത്തെടു  ) !!


    അടുത്തത് - കോഴിക്കോട് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ട് - ഇ ടി ആന്‍ഡ് ടി യില്‍ ഇന്‍സ്ട്രക്ടര്‍. പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലാതെ പഠിക്കാന്‍ വരുന്ന - ഏറെക്കുറെ - സമപ്രായത്തിലുള്ള കിടാങ്ങളെ രണ്ടു മൂന്നു മാസം കമ്പ്യൂട്ടര്‍ 
ഗ്രാഫിക്സും, ഡാറ്റാ സ്ട്രക്ച്ചറും പഠിപ്പിച്ചു !! ശമ്പളം രൂപാ രണ്ടായിരം പെര്‍ മന്ത്..മാസാവസാനം കൃത്യമായി കിട്ടുമായിരുന്നു ..ഇടക്കിടക്ക് കൈരളി തീയെടറില്‍ പോയി സിനിമ കാണാം..ടിക്കറ്റിനുള്ള ക്യൂവില്‍ സ്വന്തം സ്റ്റുഡന്‍സ് 
കാണുന്നത് കൊണ്ട് പത്ത് രൂപാ ഫ്രണ്ട് റോ ഒഴിവാക്കി ബാല്‍ക്കണി പിടിക്കണം. ചിലവ് കൂടാന്‍ തുടങ്ങിയപ്പോ...സാലറി കൂടുതല്‍ ചോദിച്ചു ...സ്റ്റുഡന്സിനുള്ള കണ്‍സെഷന്‍ പാസ്സിലോരെണ്ണം എടുത്ത് ഇന്സ്ട്ടിട്ട്യുറ്റ് മാനേജര്‍ "മാഷ്‌ 
എസ്.ടി അടിച്ച് പോന്നാല്‍ മതി ബസ്സില്‍ ..ഹൈക്ക് ഇല്ല..പാസ്സേ ഉള്ളൂ " എന്ന് പറഞ്ഞു അപ്രൈസല്‍ ലെറ്റര്‍ പോലെ  മഞ്ഞ പാസ്സില്‍ ഒരെണ്ണം കയ്യില്‍ തന്നു..ഡെയിലി കണ്‍സെഷന്‍ കൊടുത്തു പോരുന്ന കാരണം "അന്റെ കോളേജില്‍ 
പോക്ക് ഇത് വരെ തീര്‍ന്നില്ലേ ചെക്കാ " എന്ന് കണ്ടക്ടര്‍ അന്ന് രാവിലെ വരെ ചോദിച്ചത് കൊണ്ട് പാസ് വേണ്ട, അതൊന്നു ആള്‍ റെഡി എന്റെ കയ്യില്‍ ഉണ്ട് എന്നും പറഞ്ഞു നൈസ് ആയി  റിസൈന്‍ ചെയ്തു.


     നെക്സ്റ്റ് വീക്ക് , ആദ്യം പറഞ്ഞ ചെറു പട്ടണത്തിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോബ്‌ ഡിസ്ക്രിപ്ഷന്‍ എന്താണെന്നറിയാതെ ജോയിന്‍ ചെയ്തു. ടി. കടയുടെ (അല്ലെങ്കില്‍ ഇന്‍ഫോടെക് കമ്പ്യൂട്ടെര്‍സ് എന്ന സ്ഥാപനത്തിന്റെ ) ഉടമ ഗള്‍ഫ് 
റിട്ടേണ്‍ ആയ ഒരു പുത്തന്‍ പണക്കാരന്‍. ടി. കക്ഷിയുടെ അസിസ്ടന്റ്റ് അഥവാ വാലും (നിവിന്‍ പോളിക്ക് അജു വര്‍ഗ്ഗീസ് എന്ന പോലെ ) പരസ്പരം പാരയുമായ ശരീഫ് എന്ന കൊച്ചു ചുള്ളന്‍ മൊയ്ലാളി സ്ഥലത്തില്ലാത്ത ഒരു ദിവസം   
പറഞ്ഞ പോലെ "ഈ ചെങ്ങായി ഗള്‍ഫ് ന്നു അറബീന്റെ  കായും അടിച്ച് തുടങ്ങിയ സംഭവാ..അത് കൊണ്ട് ഇങ്ങളും വേണെങ്കില്‍ ഇടക്കൊക്കെ എന്തെങ്കിലും ഇസ്ക്കിക്കോ " !!


     സംഭവം സ്ഥാപനത്തിന്റെ പേരും ബോര്‍ഡും ഹൈ ഫൈ ആയിരുന്നെങ്കിലും സ്ടുടന്‍സ് ഒക്കെ കുറവായിരുന്നു..മൊയലാളിയുടെ പത്താം ക്ലാസ് തോറ്റ സഹോദരങ്ങളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക ആയിരുന്നു ആദ്യ ഉദ്യമം. പിന്നെ, ഒന്ന് 
രണ്ടു പ്ലസ് ടു / ഹൈസ്കൂള്‍ പിള്ളേര്‍സ്. അവര്‍ വന്നു ഗെയിം കളിച്ച് പോകും. വല്ലപ്പോഴും വഴി തെറ്റി വരുന്ന ഒരു എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍. അങ്ങേരെ പെയിന്റ് ബ്രഷ് യൂസ് ചെയ്ത് ഒരു സര്‍ക്കിള്‍ വരപ്പിക്കാന്‍ ഒന്നര മാസം 
പരിശ്രമിക്കേണ്ടി വന്നു ഒടുവില്‍ ആയിടെ ജോയിന്‍ ചെയ്ത ഒരു ആറാം ക്ലാസ് കാരന്‍ പയ്യന്‍സ് അയാളെ പെയിന്റ് ബ്രഷ് പഠിപ്പിച്ചു...

"സൈക്കിള്‍ ബാലന്‍സ് ഉണ്ടേല്‍ ദുബായില് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുമോ അരുണേട്ടാ "

എന്ന പോലെ നിഷ്കളങ്കമായി ആ മാസ്റര്‍  പെയിന്റ് ബ്രഷ് പഠനം പൂര്‍ത്തിയായ അന്ന് എന്നോടു ചോദിച്ചു -


"ഇപ്പൊ മൌസ്  നമ്മള് 
വിചാരിക്കുന്ന വഴിക്കൊക്കെ വരാന്‍ തുടങ്ങി , ഇനീപ്പം വേര്‍ഡും പവര്‍ പോയിന്റും ഒക്കെ പഠിക്കാം ല്ലേ, മാഷേ "


നമ്മള്‍ കുടുങ്ങിയത് വേറൊരു അവസരത്തില്‍ ആയിരുന്നു..വല്ലപ്പോഴും വന്നു "ഉഷാറല്ലേ " എന്ന് ചോദിച്ച് ട്രോള്‍  അടിച്ച് പോവുന്ന മോയ്ലാളിക്ക് ഒരു ദിവസം സീ പ്ലസ് പ്ലസ് പഠിക്കണം...ഒടുവില്‍ ഹരിശ്രീ കുറിക്കാന്‍ വിധിക്കപ്പെട്ട 
അന്ന് - ഹാഷ് ഇന്ക്ളൂട് ഐ ഓ എസ് സ്ട്രീംസ് ഡോട്ട് എച്ച് എന്ന് എഡിറ്ററില്‍ എഴുതിപ്പിച്ചതും അയാള്‍ തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു..അന്ന് തീര്‍ന്നു "സീ പ്ലീ പ്ലീ " പഠനം.


  കഥ അങ്ങിനെ നീങ്ങി കൊണ്ടിരിക്കുന്നതിനിടയില്‍ മൊതലാളി മാര്‍ജിന്‍ ഉണ്ടാക്കുന്ന ബിസിനിസ് നെ കുറിച്ച് പറയാന്‍ മറന്നു. അസംബിള്‍ ചെയ്ത കമ്പ്യൂട്ടര്‍ വില്‍പ്പന ആയിരുന്നു അദ്ദേഹത്തിന്റെ മെയിന്‍ ബിസിനസ് . പാര്‍ട്ട്സ് 
വാങ്ങി കൊണ്ട് വന്നു അസംബിള്‍ ചെയ്ത് വില്‍ക്കുക. കൊള്ള മാര്‍ജിന്‍ ഉണ്ടാക്കുന്നുണ്ട് എന്ന്‍ പ്രത്യേകം പറയേണ്ടല്ലോ..ഒരു ദിവസം അയാള്‍ പുതിയ ഒരു ഡീല്മായാണ് വന്നത്...ചെറു പട്ടണത്തിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് 
കമ്പ്യൂട്ടര്‍ അസംബിള്‍ ചെയ്ത് കൊടുക്കുക ഒപ്പം അവര്‍ക്കാവിശ്യമായ സി ആര്‍ എം സോഫ്റ്റ്‌വെയറുകളും നമ്മള്‍ തന്നെ ഉണ്ടാക്കി കൊടുക്കുക !! എനിക്കും സുഹൃത്ത് രതീഷിനും സന്തോഷമായി. ഒടുവില്‍ ഇത്തിരി കോഡിംഗ് 
ഒക്കെ ചെയ്യാന്‍ ചാന്‍സ് ഒത്തു. സ്ഥലത്തെ പ്രധാന ജ്വല്ലറി, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്സ് , ട്രാവല്‍ ഏജന്‍സി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും കക്ഷി പ്രോജക്ട്സ് പിടിച്ചു...

ആദ്യ റിക്വയര്‍മെന്റ് കളക്ഷന്‍ വേണ്ടി പ്രമുഖ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിലേക്ക് ഉച്ചയൂണ്‍ കഴിഞ്ഞു ഞാനും രതീഷും മോയ്ലാളിയും കൂടെ കയറി ചെന്നു !!!

ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിന്റെ ഉടമയും സൌദി റിട്ടേണ്‍ ആണ്..പുത്തന്‍ പണക്കാരന്‍..ബട്ട് അസാദ്യ പേര്‍സണാലിറ്റി..ആംവേ വഴി കുറെ കാശുണ്ടാക്കിയ കഥകളൊക്കെ നമ്മുടെ ചില സുഹൃത്തുക്കളായ ആംവേ ഗഡികള്‍ 
പറഞ്ഞു അറിയാമായിരുന്നു...ക്ലൈന്റ് ബിസിനസ് ഡയരക്ടര്‍ (ഇനി മുതല്‍ അങ്ങിനെ വിളിക്കാം ) പുള്ളീടെ അസിസ്ടന്റ്റ് നെ വിളിക്കുന്നു..കടയില്‍ തിരക്കിലായ അയാള്‍ ഓടി വരുന്നു...


"കുഞ്ഞാണി, ഞമ്മളെ ഷോപ്പ് ഫുള്ള് കംപ്യൂട്ടറിസ് ചെയ്യാന്‍ പോവാ..ഇതതിന്റെ ആള്‍ക്കാരാ..ഇഞ്ഞി ഈ ചെങ്ങായ്മാര്‍ക്ക് എത്താ ബെണ്ടാന്നു ബെച്ച്ചാല് പറഞ്ഞു കൊടുതതാളീ "
കുഞ്ഞാണി ആളിത്തിരി സ്മാര്‍റ്റ് ഡ്യൂട് ആണ്..ഞങ്ങളെ വിളിച്ച് കടയുടെ മെയിന്‍ കൌണ്ടറില്‍ കൊണ്ട് പോയി ഇരുത്തി ..കുറെ ലെഡ്ജര്‍ ബുക്കുകള്‍ വലിച്ച് വാരി ഇട്ടു..എന്നിട്ട് പറഞ്ഞു
"ഇത് മുയ്മോനും കമ്പ്യൂട്ടറില്‍ കേറ്റണം.."
"കൊള്ളാം ..എന്നിട്ട് "
"ബെറുതെ കേറ്റിയാല്‍ പോരാ..കമ്പ്യൂട്ടറിന് ഇതൊക്കെ ഓര്‍മ്മേല് നില്‍ക്കേം ബേണം.."
"അത് ശരിയാക്കാം"
"എന്നിട്ട്..ഇനിയാണ് മെയിന്‍ പരിപാടി..നമ്മളെ എടുത്തൂന്ന്‍ സാധനം വാങ്ങി പൈസ തരാണ്ട് മുങ്ങി നടക്കണ ഒരുപാടു ഇബിലീസ്കളിണ്ട്..ഇപ്പൊ തരാം പിന്നെ തരാം ന്നൊക്കെ പറയും "
"ഉം.."
"അയിറ്റെള് മുയ്മന്‍ കായും തരാണ്ട് പിന്നേം ഇവിടെ വന്നു പുതിയ സാധനം കൊണ്ടോവാന്‍ വരുമ്പോ..കമ്പ്യൂട്ടര്‍ ഈ പേജായ പേജോക്കെ മറിച്ച് നോക്കി ഒറക്കനെ ബിളിച്ച് പറയണം..മോയ്മാജി സിമിന്‍റ് എടുത്ത വകേല് ബാലന്‍സ് 
അയ്യായിരം ഉറുപ്യ..അത് തരാണ്ട് പുതിയ സാധനം കൊടുക്കേണ്ടില്ല്യ ന്നാ..എന്താ ഇങ്ങളെ കമ്പ്യൂട്ടറിനെ കൊണ്ട് കയ്യോ അത് "

"അതിപ്പോ " - ഞാനും, രതീഷും 
" പിന്നെ, നമുക്ക് ചെയ്യാം ന്നെ..ഈയ് അടുത്ത വേണ്ടത് എന്താന്നാ പറയ്‌ ..മാഷേ ഇങ്ങളിതൊക്കെ എഴുതി എടുക്കുന്നില്ലേ.." - നമ്മുടെ സ്മാര്‍ട്ടന്‍ മൊതലാളി :-)


അന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മുഖത്ത് വിടര്‍ന്ന ഭാവം ആവും പിന്നീട് പ്ലിംഗ് എന്ന പേരില്‍ പോപ്പുലര്‍ ആയത്...!!!
അന്ന് മുതല്‍ ഇന്ന് വരെ ഓരോ പുതിയ പ്രോജക്ടിലും റിക്വയര്‍മെന്റ് സ്പെസിഫിക്കേഷനുകള്‍ ഡൊക്യുമെന്റ് ചെയ്യുമ്പോള്‍ ആ കമ്പ്യൂട്ടര്‍ വന്നു ലെഡ്ജര്‍ ബുക്ക് പേജ് മറിച്ച് മറിച്ച് നോക്കി അക്കൌണ്ട് ബാലന്‍സ് അനൌണ്സ് ചെയ്യുന്ന 
വിഷ്വല്‍ ആവും മനസ്സില്‍ ഓടുക !!
.: കഥാപാത്രങ്ങള്‍, കഥാ പാശ്ചാത്തലം സാങ്കല്‍പ്പികം - (വെറുതെ ഒരു കഥ - അത്രേ ഉള്ളൂ )


Thursday, September 3, 2015

ഒരു യാത്രയുടെ അന്ത്യത്തില്‍ - നോട്ടിഫിക്കെഷന്‍സ് ഫ്രം മെമ്മറി ലൈന്‍സ് !!


ഇത് എങ്ങിനെ എഴുതണം എന്ന്‍ എനിക്കറിയില്ല..കുറേ കാലം മുന്‍പ് വരെ യാഥാര്‍ഥ്യത്തിനും സ്വപ്നത്തിനും ഇടയിലുള്ള ഒരു ഭ്രമിപ്പിക്കുന്ന അവസ്ഥയില്‍ മനസ്സില്‍ നിലനിന്നിരുന്ന ചില ചിതറിയ വിഷ്വലുകള്‍ (എന്റെ എല്ലാകാലത്തെയും എഴുത്ത് കുത്തുകള്‍ അങ്ങിനെ ഉള്ളവ ആയിരുന്നു എന്ന്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്ന്‍ കൂട്ടി ചേര്‍ക്കട്ടെ )ആയിരുന്നു ആ രാത്രി യാത്രയും..അന്നുണ്ടായ സംഭവങ്ങളും.  
വര്‍ഷം ഏതെന്നു ഓര്‍മ്മയില്ല..ഒരു പക്ഷെ ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഒന്നില്‍ പഠിക്കുകയാവും..എങ്കിലും കുറച്ച് മിനക്കെട്ടാല്‍ വര്‍ഷം ഏതെന്നു എളുപ്പത്തില്‍ കണ്ടു പിടിക്കാമായിരിക്കാം ..പക്ഷെ എന്ത് ചെയ്യാം, എഴുതി പൂര്‍ത്തിയാക്കാനുള്ള ആവേശത്തില്‍ സംഭവം നടന്ന വര്‍ഷം ചികഞ്ഞു കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു പോയി. എങ്കിലും, സംഭവം നടന്ന ഓര്‍ഡറില്‍ ഇവിടെ രേഖപ്പെടുത്തട്ടെ...

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെ അവസാനം, ഏതോ ഒരു രാത്രിയാത്ര (അതെ, വീണ്ടും നോസ്ടാല്ജിയ തന്നെ ) ..കോഴിക്കോട് വെച്ചായിരുന്നു ആ വര്‍ഷം സംസ്ഥാന യുവജനോത്സവം..കോഴിക്കോടും, മാവൂരും ആയിരുന്നു കലോത്സവ വേദികള്‍..കലോത്സവ വേദിയില്‍ വിനീത് (നഖക്ഷതം ഫെയിം വിനീത്) ഭരതനാട്യം ആടി തിമര്‍ക്കുന്നത് കണ്ടു തീര്‍ന്നിട്ടാണ് ഞങ്ങള്‍ രാത്രി ഏറെ വൈകിയുള്ള ബസ്സില്‍ മാവൂരേക്ക് യാത്ര തിരിച്ചത്..ഏറെകുറെ കാലിയായിരുന്ന ബസ്സില്‍ ഞങ്ങള്‍ എല്ലാവരും ഇരിപ്പുറപ്പിച്ചു..രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ബസ് ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിച്ചു. റോഡിനു ഇരുവശങ്ങളിലും ഉള്ള വീടുകളില്‍ വെളിച്ചം അണഞ്ഞു തുടങ്ങുന്നത് തണുത്ത കാറ്റ് മുഖത്ത് അടിച്ചു കൊണ്ടിരിക്കെ എനിക്ക് കാണാമായിരുന്നു.

ബസ്സിന്റെ ജനാലകള്‍ക്ക് ഷട്ടര്‍ ഇല്ലായിരുന്നു, പകരം മങ്ങിയ കറുപ്പ് നിറത്തിലുള്ള ശീലവലിച്ച് കെട്ടിയിരൂന്നു. അമ്മ ജനല്‍ ശീല താഴേക്ക് വലിച്ച് കെട്ടി അരിച്ചിറങ്ങാന്‍ പാകത്തില്‍ മാത്രം കാറ്റിനെ തടുത്ത് നിറുത്തി. ഞാന്‍ അമ്മയുടെ മടിയില്‍ തല ചായ്ച്ച് ഉറക്കത്തിലേക്ക് മയങ്ങി വീണു. 

ഒരു വലിയ ബഹളം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോഴാണ് ബസ്സ്‌ നിന്ന കാര്യം ഞാന്‍ അറിയുന്നത്  തന്നെ. ബസ്സിനു മുന്നില്‍ കത്തുന്ന തീപന്തങ്ങളുമായി ഒരു കൂട്ടം ആളുകള്‍. അവര്‍ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുന്നു. കാര്യം എന്താണെന്ന്‍ അറിയില്ല (ഇന്നും !!) ബന്ദോ സമരമോ വഴി തടയലോ ബന്ധപ്പെട്ട് എന്തെങ്കിലും ആവാം..!! എന്ത് ആയാലും ബസ്സിലെ മുഴുവന്‍ യാത്രക്കാരേയും പുറത്ത് ഇറക്കി ബസ്സിനു തീയിടുക ആയിരുന്നു അവരുടെ ഉദ്ദേശ്യം എന്ന്‍ തോന്നുന്നു. ബസ്സിന്റെ മുന്നില്‍ തീ പന്തങ്ങള്‍ ആളിക്കത്തി. കത്തിക്കരുത് എന്ന്‍ യാചിച്ച് ഡ്രൈവര്‍. കുട്ടികളും സ്ത്രീ ജനങ്ങളും ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍  ഓര്‍ക്കാപ്പുറത്ത് ഉള്ള ആക്രമണത്തില്‍ ഭയന്നിട്ടാവും നിശബ്ദരായി !!
 ഞങ്ങളുടെ കുടുംബ സുഹൃത്തും മാവൂര്‍ റയോണ്‍സ് ഫാക്ടറി ക്വാര്‍ട്ടെര്‍സില്‍ താമസിക്കുന്ന അമ്മച്ചി എന്ന്‍ ഞാന്‍ വിളിക്കുന്ന പാത്തുമ്മച്ചി(കുഞ്ഞു കുട്ടിയായിരുന്നപ്പോള്‍, കൊളംബലത്ത് വാടകവീട്ടില്‍ അയല്‍ മുറിയില്‍ താമസ്സിച്ചിരുന്ന കുടുംബം ആയിരുന്നു അമ്മച്ചിയുടേത്..അമ്മയും അച്ഛനും ജോലിക്കായി സ്കൂളില്‍ പോയി കഴിഞ്ഞാല്‍ മിക്കവാറും നോക്കിയിരുന്നത് ഇവര്‍ ആയിരുന്നു..അന്ന് ഉണ്ടായ അടുപ്പം ആണ് എന്റെ കുടുംബത്തിനു അമ്മച്ചിയോടും കുടുംബത്തിനോടും - വാടകവീടുകളെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട് - http://kuttanskadhakal.blogspot.com/2010/05/blog-post.html ) പെട്ടെന്ന്‍ സംസാരിക്കാനായി ബസ്സില്‍ നിന്നും ഇറങ്ങി മുന്നോട്ട് വന്നു. അവര്‍ ആദ്യം മനുഷ്യത്തിന്റെ പേരില്‍ അഭ്യര്ഥിച്ചു..എന്ത് തന്നെയാണെങ്കിലും യാത്രക്കാരെ  ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു ...
സമയം പാതിരാവാണ്..ഇനിയൊരു വാഹനം കിട്ടി കുട്ടികളും സ്ത്രീജനങ്ങളും ഉള്‍പ്പടെയുള്ളവര്‍ക്ക് വീടെത്താന്‍ ബുദ്ധിമുട്ടാണ്..അവര്‍ യാചിച്ചു. അക്രമികള്‍ക്ക് വെറുതെ വിടാന്‍ ഒരുക്കം ഉണ്ടായിരുന്നില്ല.

അവര്‍ വീണ്ടും വര്‍ദ്ധിച്ച വാശിയോടെ തീപന്തങ്ങളുമായി ബസ്സിലേക്ക് ഇരച്ച് കയറാന്‍ ഒരുങ്ങി നിന്നു..എല്ലാ യാത്രക്കാരെയും വലിച്ചിറക്കി തീയിട്ടെ മടങ്ങു എന്ന്‍ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു...പിന്നെ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു. ഉമ്മച്ചിയുടെ ശബ്ദം ഉയര്‍ന്നു കേട്ടു..ബസ്സിനു തീയിടുന്നെങ്കില്‍ ആദ്യം ഞങ്ങളെ എല്ലാവരെയും കൂടെ കൂട്ടി തന്നെ തീയിടണം എന്ന്‍ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇനി മരിക്കാന്‍ ആര്‍ക്കെങ്കിലും പേടി ഉണ്ടെങ്കില്‍..തനിയെ പൊള്ളിചാവാന്‍ താന്‍ ഒരുക്കം ആണെന്ന് അവര്‍ ജ്വലിക്കുന്ന കണ്ണുകളോടെ വിളിച്ചു പറഞ്ഞു...സത്യം പറയാമല്ലോ..ഉമ്മച്ചിയുടെ നിശ്ചയദാര്‍ദ്ദ്യത്ത്തിനു മുന്നില്‍ എതിര്‍ത്ത് നില്‍ക്കാന്‍ വഴി തടയാന്‍ വന്നവര്‍ക്ക് ആവില്ലായിരുന്നു...അവര്‍ ബസ്സടക്കം ഞങ്ങളെ യാത്ര തുടരാന്‍ അനുവധിച്ചു. 

സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. രണ്ടു വര്‍ഷം മുന്പ് വരെ ഈ സംഭവം ഒരു സ്വപ്നമാണോ അതോ കണ്ടു മറന്ന ഏതെങ്കിലും സിനിമയിലെ രംഗമാണോ എന്ന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ആരോടും ചോദിക്കാന്‍ മിനക്കെട്ടില്ല എന്നതാവും സത്യം !!

കാലത്തിന്റെ കപ്പലോട്ടത്തിനിടെ ഉമ്മച്ചിയും കുടുംബവും ആയുള്ള ബന്ധം അറ്റു..തമ്മില്‍ കണ്ടു മുട്ടാനുള്ള സന്ദര്‍ഭങ്ങള്‍ പരസ്പരം അകന്നു പോകുന്ന റെയില്‍ പാളങ്ങളെ പോലെ സംഭവിക്കാതെ മാറി സഞ്ചരിച്ചു. ഇടക്കെപ്പോഴോ ഉമ്മച്ചി കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ സിപിഐ കൌണ്‍സിലര്‍ ആയി എന്ന്‍ പത്രത്തില്‍ വായിച്ചറിഞ്ഞു..അന്നും നേരില്‍ കാണാന്‍ കഴിഞ്ഞില്ല...ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു കുടുംബ ചടങ്ങിനായി ഉമ്മച്ചിയും കുടുംബവും വീട്ടിലെത്തി. പിരിയുന്നതിനു മുമ്പ് ഞാന്‍ ചോദിച്ചു...പണ്ട് കണ്ട ഒരു സ്വപ്നത്തെ പറ്റി...തീപന്തവും, കല്ലുകളുമായി ഒരു രാത്രിയാത്രക്ക് വഴി മുടക്കം സൃഷ്ടിച്ച അക്രമികളെ തീയില്‍ കുരുത്ത വാക്കുകള്‍ കൊണ്ട് അടിയറവ് പറയിപ്പിച്ച ഒരു രാവിനെ കുറിച്ച്..അവര്‍ ഒന്നും മിണ്ടിയില്ല..ഒന്നുറക്കെ ചിരിച്ചു...മകനും എന്റെ "ഫസ്റ്റ് ഫ്രണ്ടും" ആയ നിഷാദ്  ആണ് മറുപടി പറഞ്ഞത്..അത് സ്വപ്നം അല്ല..നടന്നതാണ്...ശരിയാണ് നിഷാദും കൂട്ടുണ്ടായിരുന്നു ആ യാത്രയില്‍.  

അന്നത്തെക്കാള്‍ ഫയര്‍ ഉണ്ട് ഇപ്പൊ ചില സമയത്ത് എന്ന്‍ നിഷാദ് ചിരിക്കിടെ കൂട്ടി ചേര്‍ത്തു....

Thursday, August 13, 2015

ഗോലിസോഡാ സില്‍മ കമ്പനി !!


അനുബന്ധം :

ഏകദേശം ഇരുപത്- ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു കാഴ്ച ആണ്..സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള കൂട്ടം ചേര്‍ന്ന നടപ്പിനിടയില്‍ .. ഒരു ചെറിയ പുഴ ഇറങ്ങികയറി പതിവ് വഴിയില്‍ നിന്നും വ്യത്യസ്തമായ റൂട്ടില്‍ ആണ് അന്നത്തെ മടക്ക യാത്ര…ചുണ്ടത്തും പോയില്‍ – പനംപിലാവ് വഴി എടക്കാട്ട് പറമ്പില്‍ എത്തും പിന്നെ അവിടെ നിന്നും കുന്നിറങ്ങി കുറച്ച് നടന്നാല്‍ വീടായി-ഓര്‍മ്മ ശരിയാണെങ്കില്‍ ഒറ്റയടി പാതകളും, തോട്ട് വക്കുകളും, റബ്ബര്‍ / തെങ്ങ് / കവുങ്ങിന്‍ തോപ്പുകളും, പുരയിടങ്ങളും, വല്ലപ്പോഴും ജീപ്പ് കടന്നു പോകുന്ന നാട്ടു വഴികളും ഒക്കെയായി നാലഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ കാണും ദൂരം-, എന്നാലും കൂടെ നടക്കാന്‍ ഒരു പാടു കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ആ റൂട്ട് ആയിരുന്നു എനിക്കിഷ്ടം. സ്കൂളിനു- (ഗവ യു പി സ്കൂള്‍ ചുണ്ടത്ത് പൊയില്‍ )  കുറച്ചധികം അല്ലാതെയുള്ള ചെറിയ തോടു മുറിച്ച് കടക്കുംപോഴായിരുന്നു വിസ്മയിപ്പിച്ചു കൊണ്ടുള്ള ആ കാഴ്ച.  പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ആറ്റു വഞ്ചി ചെടിയില്‍ (കുട്ടികളെ വിരട്ടാന്‍ മാസ്റ്റര്‍മാര്‍ക്ക് ഇഷ്ടം ആറ്റു വഞ്ചിയുടെ വടിയാണ്..ക്ലാസ് ലീഡര്‍ന്റെ ഡ്യൂട്ടിയാണ് വടി വെട്ടി കൊണ്ട് വെക്കുക എന്നത്..ഒരു പക്ഷെ ആറ്റു വഞ്ചി വടി ഒടിക്കാന്‍ കൂടിയാവണം അന്നാ വഴി തിരഞ്ഞെടുത്തത്….) നിന്ന് പൊടുന്നനെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ കൂട്ടമായി പറന്നുയരുന്നു..പല നിറങ്ങളില്‍ ഉള്ളവ…മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന ചിറകുള്ളവ,  നീലയും – കറുപ്പും ചേര്‍ന്ന ചിറകുള്ളവ..എത്രയെന്നറിയില്ല..മഞ്ഞ വെയിലില്‍, പുഴയോരത്ത് അവയോന്നോന്നോന്നായി ഉറക്കം തൂങ്ങി കിടന്ന ആ ചെടിയുടെ തണ്ടില്‍ നിന്നും പറന്നുയരുന്നു…ഓ ..എന്ത് മനോഹരം..അവസാനത്തെ ചിത്രശലഭവും പറന്നു മറയുന്നത് വരെ ആ കാഴ്ച നോക്കി നിന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു കുട്ടിയാവും..!!! പിന്നീട് പലതവണ സ്വപ്നങ്ങളില്‍ , പകലുറക്കങ്ങലുടെ ഭ്രമിപ്പിക്കുന്ന ഇടവേളകളില്‍ ആ കാഴ്ച റിപ്പീറ്റ് മോഡില്‍ വന്നു കൊതിപ്പിച്ചിട്ടുണ്ട് !!! ഏത് ചായാഗ്രാഹകന് കഴിയും ആ രംഗം പുന:സൃഷ്ടിക്കാന്‍ – അറിയില്ല..!! അന്ന് ആ യാത്രയില്‍ കൂട്ടുണ്ടായിരുന്നവര്‍ ഇന്ന് പലയിടങ്ങളില്‍…ഓര്‍ക്കുന്നുണ്ടാവുമോ അവരീ കാഴ്ച – അറിയില്ല..!!!
വായിലെപ്പോഴും അരി കൊറിച്ച് കൊണ്ട് നടക്കുന്ന ഒരു വൈദ്യര്‍ ഉണ്ടായിരുന്നു നാട്ടില്‍. ആരോടും ഉരിയാടാതെ അരിയും കൊറിച്ച്, മുഖം കൂര്‍പ്പിച്ച് നടന്നു വരുന്ന അയാളെ എനിക്കെപ്പോഴും പേടി ആയിരുന്നു…വീട്ടില്‍ നിന്നും കുറച്ചകലെ കിണറടപ്പ് എന്ന ഗ്രാമത്തില്‍ ആയിരുന്നു റേഷന്‍ കട. വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന തോമാച്ചന്‍ ചേട്ടന്റെ കൂടെ പുഴ ഇറങ്ങി, കശുമാവിന്‍ തോട്ടങ്ങള്‍ പിന്നിട്ടു സിനിമാ കഥകളും പറഞ്ഞു നടന്നു പോകുംപോഴാവും വളവു തിരിഞ്ഞു വൈദ്യര്‍ പെട്ടെന്ന്‍ മുന്നിലെത്തുക.
ഇന്നും ചില സ്വപ്നങ്ങളില്‍ അദ്ദേഹം ഓര്‍ക്കാപ്പുറത്ത് കടന്നു വരുമ്പോള്‍ ശരീരം വിയര്‍ക്കും…!!!
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും, ഇല വീണു വഴി മറഞ്ഞു പോയ കശുമാവിന്‍ തോട്ടങ്ങളും, തവിട്ടു നിറത്തിലുള്ള കായകള്‍ പമ്പരമാക്കി ഓടി കളിച്ച റബ്ബര്‍ മരങ്ങള്‍ വരിയോത്ത കുന്നിന്‍ ചെരുവുകളും എല്ലാം വന്നും പോയും കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ക്ക് ഇടയില്‍ ആണ് ഈ കഥ മനസ്സിലേക്ക് വരുന്നത്..നടന്ന സംഭവമാണോ എന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല, ഒരു പക്ഷെ വര്‍ഷങ്ങളായി മനസ്സ് സൃഷ്ടിച്ച സ്വപ്നവും ആവാം..എന്തായാലും സുഹൃത്തുക്കളെ, ഈ കഥ പലകുറി തിരുത്തി, തിരുത്തി, മനസ്സിലും, പേപ്പറിലും, നോട്പാഡിലും ആയി എഴുതാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി..ഓരോ തവണ എഴുതുമ്പോഴും വലുതാവുന്നുണ്ട് കഥ (ഇനിയും എഴുതാത്ത ഒരുപാടു ഉപകഥകൾ ഉൾപ്പെടെ )!!
ഒരിക്കല്‍ ഞാന്‍ ഇത് സിനിമയാക്കും – ഇന്‍ഷാ   അള്ളാ- പതേര്‍ പാഞ്ചാലി പോലെ, ചില്‍ട്രന്‍ ഓഫ് ഹെവന്‍ പോലെ, സിനിമാപാരടെസ്സോ പോലെ, വിവാ ക്യൂബ പോലെ – ഒരു റിയലിസ്റിക് സിനിമ. അതി മോഹം ആണോ എന്നറിയില്ല..എന്നാലും എത്ര വര്‍ഷമെടുത്താലും,  കാലം എത്ര മാറിയാലും, സിനിമ എന്ന സങ്കല്പം തന്നെ ലോകത്ത് നിന്ന് ഇല്ലാതായാതാലും, ഈ സിനിമ സംഭവിച്ചിരിക്കും !!!
കുടുംബത്തിനും, ജോലിക്കും ചിലവഴിക്കുന്ന സമയത്തില്‍ നിന്നും ഒരു തരി പോലും എടുത്ത് മാറ്റാതെ സ്വന്തമായി കട്ടെടുക്കുന്ന സമയം ഉപയോഗിച്ചാണ് എഴുതാറുള്ളത്..!! അത് പോലെ തന്നെയാവണം  ഇത് വായിക്കുന്നവരുടെ സമയവും.  വായിക്കൂ അഭിപ്രായം അറിയിക്കു. ലൈക്കിനോ, കമന്റിനോ വേണ്ടി അല്ല..നമ്മള്‍ എഴുതിയത് ആര്‍ക്കെങ്കിലും കണക്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. എഴുതുന്ന ആളിന്റെ ആത്മ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ ഒരിക്കലും എഴുതേണ്ട ആവിശ്യമില്ല..കാരണം – എഴുതി വെക്കുന്നതിലും ഭംഗിയായി മനസ്സില്‍ തെളിയാറുണ്ട് ഓരോ കഥകളും :)
സോ, വായിക്കൂ – ഇഷ്ടമായാലും ഇല്ലെങ്കിലും മെസേജ് ചെയ്യൂ !! വിഷ് യു ഹാപ്പി ഡേയ്സ് !!!