Wednesday, May 16, 2007

അവര്‍ മൂന്നുപേര്‍ --- (2)

അവര്‍ മൂന്നുപേര്‍ ഒന്നാം ഭാഗം ഇവിടെ

മൂന്ന്
----

" സുബൈര്‍ നിന്റെ നോവല്‍ ഒരു കണ്ടിന്യൂറ്റി തരുന്നില്ല"

അമ്മു ടൈപ്‌ ചെയ്തു..വേണ്ട അവനു പിടിച്ചില്ലെങ്കിലോ അവളുടെ കൈവിരലുകള്‍ ബാക്‍സ്പേസില്‍ പ്രസ്സ്‌ ചെയ്ത്‌ എഴുതിയതത്രയും മായ്ച്ച്‌ കളഞ്ഞു. വിമര്‍ശനം സ്വാഗതം ചെയ്യുന്നൂ എന്നു വീമ്പെളുക്കുമെങ്കിലും എടുത്തടിച്ച പോലൊരു അഭിപ്രായം അവന്‍ അത്രക്കു ഇഷ്ടപ്പെടുമായിരിക്കില്ല..ഒരു പക്ഷെ നോവല്‍ തുടര്‍ന്നെഴുതുന്നതു തന്നെ അവന്‍ വേണ്ട എന്നു വെച്ചേക്കും

"ഹെല്ലോ..എവിടെപ്പോയി..അവിടില്ലെ..അതോ മറ്റേതെങ്കിലും ചാറ്റുകാരനെ കിട്ടിയോ.." സുബൈറാണു..

"ഏയ്‌ ഇല്ല..ഞാന്‍ പൊതുവേ ചാറ്റ്‌ ചെയ്യുന്നത്‌ ഇഷ്ടമില്ലാത്ത കൂട്ടത്തിലാണു..വെറുതെ ഒരു ടൈം പാസ്‌.." അമ്മു പറഞ്ഞു..

"അത്‌ നിങ്ങള്‍ വിപ്ലവ പാര്‍ട്ടികള്‍ക്ക്‌ മുഴുവന്‍ ഉള്ള ഒരു വികാരമാണല്ലൊ.ചാറ്റ്‌, മെയില്‍, ഓര്‍ക്കൂട്ട്‌, ബ്ലോഗ്ഗെഴുത്ത്‌..ഇതെല്ലാമെന്ന് കേട്ടാല്‍ ഒരു തരം പുച്ഛൈതം.."

"മാഷെ ഞാന്‍ അത്രക്കൊരു വിപ്ലവകാരിയൊന്നുമായിരുന്നില്ല ഒരിക്കലും..ഏതൊ ഒരു ക്യാമ്പസ്‌ ഇലക്ഷണില്‍ ലേഡി റെപ്‌ ആയും, വൈസ്‌ ചെയര്‍മാനായും മല്‍സരിച്ച്‌ ജയിച്ചു അത്രതന്നെ..അതും എനിക്ക്‌ താല്‍പ്പര്യം ഉണ്ടായിരുന്നിട്ടായിരുന്നില്ല..നിര്‍ബന്ധം സഹിക്കാന്‍ഞ്ഞിട്ട്‌ മാത്രം..ഒരു തരം കാലില്‍ കുരുക്കിട്ട്‌ വീഴ്‌ത്തല്‍..പിന്നെ അത്രക്ക്‌ ചുവപ്പുണ്ടാരുന്നേല്‍ ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഏതൊ ഒരു സായിപ്പ്‌ നിര്‍ദ്ദേശിക്കുന്ന റിക്ക്വയര്‍മന്റ്‌ സ്പെക്കുകള്‍ക്കുതകുന്ന കോഡും ടൈപ്‌ ചെയ്തിരിക്കുമൊ ..പിന്നെ എന്റെ ആ പഴയ ബാക്‌ ഗ്രൗണ്ടുകള്‍ ഞാന്‍ തന്നെ മറന്നു പോയിരിക്കുന്നു..ഒരു കാര്യം ചോദിക്കാന്‍ വിട്ട്‌ പോയി..മലയാളഭാഷക്ക്‌ സുബൈര്‍ എന്ന ബ്ലോഗ്ഗെഴുത്തുകാരന്‍ സമ്മാനിച്ച പുതിയ വാക്കാണൊ ഈ പുച്ഛൈതം.. :) .."

"ക്ഷമിക്കെന്റെ അമ്മൂസെ..സോറി..അമ്മൂസ്‌ തോട്ട്‌സ്‌ എന്ന ബ്ലൊഗ്ഗിന്റെ ജീവനാഡി..നിന്റെ ലാസ്റ്റ്‌ പോസ്റ്റ്‌ ഞാന്‍ വായിച്ചു..ബാംഗ്ലൂരിലെ ആ മഴയെകുറിച്ചുള്ള കഥ..കമന്റിടാന്‍ നോക്കിയപ്പോഴെക്കും നീയത്‌ ഡിലീറ്റ്‌ ചെയ്തു കളഞ്ഞു..എന്തു പറ്റി.."

"ഒന്നുമില്ല..എനിക്ക്‌ തന്നെ ചിലപ്പോള്‍ തോന്നുന്ന ഒരു തരം മടുപ്പ്‌..കമന്റ്‌ വീഴുന്നതിനു മുന്‍പെ ഞാന്‍ തന്നെയാണത്‌ ഡിലീറ്റ്‌ ചെയ്ത്‌ കളഞ്ഞത്‌..ചില നേരങ്ങളില്‍ ബ്ലൊഗ്‌ തുറക്കാന്‍ തന്നെ തോന്നാറില്ല..നമുക്ക്‌ കോമഡി എഴുതാന്‍ അറിയില്ലല്ലോ....:) "

"കോമഡി എഴുതി ഫലിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം കഴിവു തന്നെയാണു..ഒരു പക്ഷെ ചിലര്‍ക്ക് മാത്രം പറ്റുന്ന ഒരു കഴിവ്‌..;)..പിന്നെ.അമ്മൂസെ ഈ ബ്ലൊഗ്ഗെന്നു പറഞ്ഞാല്‍ തന്നെ ഒരു നോട്ടീസ്‌ ബോര്‍ഡ്‌ പോലാണു..നമ്മള്‍ നമ്മടെ ഓര്‍മ്മകളും, കള്ളത്തരങ്ങളും,കാഴ്ചപാടുകളും എല്ലാം ഒരു മതിലില്‍ പതിക്കുന്നു..ചിലര്‍ അത്‌ വായിച്ചിട്ട്‌ അതെ മതിലില്‍ തന്നെ അവരുടെ അഭിപ്രായം പുതിയ നോട്ടീസായോ, ചിലപ്പോള്‍ നമ്മുടെ തന്നെ നോട്ടീസിന്റെ അടിയിലോ എഴുതി ചേര്‍ക്കും..ചിലര്‍ നമ്മളെ പുകഴ്ത്തും,പുലി എന്നു വിളിക്കും, ചിലപ്പോള്‍ ഒരു ചുക്കും അറിയാത്തവന്‍ എന്നു മുദ്ര കുത്തും..എന്നാലും, ഏതെങ്കിലും പത്ര മുതലാളിയുടെ ഒരു കീറ പേപ്പറിന്റെ ഔദാര്യം കാത്തിരിക്കേണ്ടി വരുന്നില്ലല്ലോ നമ്മുടെ വാക്കുകള്‍ക്ക്‌..എന്നെ സമ്പന്ധിച്ചെടുത്തോളം..എത്രയോ ചവറ്റുകുട്ടകള്‍ക്കും, സ്റ്റാമ്പൊട്ടിച്ചയച്ച കവറുകളില്‍ മടക്കി അയച്ചു കിട്ടിയ പത്രാധിപരുടെ മറുപടി എഴുത്തുകള്‍ക്കും ഇടയില്‍ നിന്നൊരു ആശ്വാസം..അത്രേ ഉള്ളൂ..."

"ഒ.കെ..പിന്നെ എന്താണു തന്റെ നോവലിന്റെ ബാക്കി എഴുതാത്തത്‌..കണ്ടിന്യൂറ്റി നഷ്ടപ്പെട്ടൊ..അതൊ ഈ നോവലും പകുതിക്കല്‍ വെച്ചു നിര്‍ത്തിയോ.."

"സമയം കിട്ടുന്നില്ല..പിന്നെ നമ്മള്‍ ഒരു മുഴുവന്‍ സമയ എഴുത്തുകാരന്‍ അല്ലല്ലോ..എഴുതണം.."

“നീ ഇത്രയുമെഴുതിയത്‌ വെച്ച്‌ ചോദിക്കട്ടെ..ആരാ നിന്റെ മോഡല്‍..:) "

"കുറേപ്പേര്‍..ചിലയിടങ്ങളില്‍ ഈ എന്നെ തന്നെയും.."

"ഇനി നീ എന്താണു എഴുതാന്‍ പോവുന്നത്‌.."

"അറിയില്ല കുട്ടീ..ഒന്നും പ്ലാന്‍ഡ്‌ അല്ല..""പോവ്വാന്‍ നേരമായി പിന്നെ കാണാം..."

അമ്മു പോയി..വളരെക്കുറച്ച്‌ കാലമായി തുടങ്ങിയൊരു ബന്ധമാണു..പേടിക്കേണ്ട പ്രണയം ഒന്നുമല്ല..പ്രണയിക്കാന്‍ പേടിയാണു സത്യം പറഞ്ഞാല്‍..മുന്‍പ്‌ ഒരു പ്രണയം ഉണ്ടായിരുന്നൂ..അകലങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ പോലും കഴിയാതെയുള്ള ഒരു തരം ടെലിപ്രണയം..ചില നേരങ്ങളില്‍ അവളെ കാണണം എന്നു തോന്നുമ്പോള്‍ എത്ര ശ്രമിച്ചാലും മുഖം മറന്നു പോകും..സ്മൃതിഭൃംശം വന്നതു പോലെ..ആ പ്രണയം പാതി വഴിയില്‍ നഷ്ടമായി..പിന്നെ പ്രണയം ആവിശ്യമാണെന്നു തോന്നിയില്ല..

എഴുതി തുടങ്ങിയ നോവല്‍ ഇന്നെങ്കിലും തുടര്‍ന്നെഴുതണം..ലാപ്‌ടോപ്പെടുത്തു..ബ്രീസര്‍ അടപ്പു തുറന്നടുത്തു വച്ചു..ഫാനിന്റെ പരുക്കന്‍ ശബ്ദത്തെ താളമായി മനസ്സിലേക്കാവാഹിച്ച്‌ കൊണ്ട്‌ വിരലുകള്‍ കീ ബോര്‍ഡിലൂടെ പാഞ്ഞു..

**************************

നാല്
-----

തനിച്ച് തുടങ്ങിയതാണു ജീവിതം..ഗ്വാലിയോര്‍ റയോണ്‍സിലെ ജീവനക്കാരനായ അപ്പന്‍ പിന്നെ റയോണ്‍സ്‌ സമ്മാനിച്ചതെന്നു കരുതിപ്പോന്ന കാന്‍സര്‍ തന്നെ വന്നു മരിച്ച്‌ വീണു..കമ്പനി പൂട്ടുന്നതിനും രണ്ട്‌ ആഴ്ച്ചക്കു മുന്‍പെ..നരിച്ചീറുകളും, മാറാലകളും പകുത്തെടുത്ത കോട്ടേര്‍സ്‌ ഒഴിഞ്ഞു കൊടുത്ത്‌ അമ്മയുടെ കൈയ്യും പിടിച്ച്‌ തനിച്ച്‌ തുടങ്ങിയ യാത്ര..

അങ്ങിനെ എത്തിച്ചേര്‍ന്നതാണു ആ മലയോര കുടിയേറ്റ ഗ്രാമത്തില്‍..റബ്ബര്‍ക്കാടുകള്‍ക്കും, പാറക്കൂട്ടങ്ങള്‍ക്കും ഇടയില്‍ മലമ്പാമ്പിനേയും കുറുക്കന്‍ പടകളേയും കൂസാതെ മണ്‍ ചുവര്‍ താങ്ങി നിര്‍ത്തുന്ന ഓലക്കൂരക്കു ചുവട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ കൂട്ടിയെടുത്ത്‌ തുന്നിയുണ്ടാക്കിയ ജീവിതം..പേന പിടിച്ചു തുടങ്ങിയപ്പോള്‍ തന്നെ റബ്ബര്‍ കത്തി ഉപയോഗിക്കാനും പഠിച്ചു..സ്വന്തമായുള്ള ഇരുപത്തഞ്ച്‌ റബ്ബര്‍ വെട്ടി പാലും എടുത്ത്‌ ശേഷം മാത്രമെ സ്കൂളില്‍ പോവാറുള്ളൂ..

കുന്നിറങ്ങി..ചെറു തോടുകള്‍ താണ്ടി..കല്ലിന്‍ കൂട്ടങ്ങള്‍ക്കും, മുള്ളിന്‍ കാടുകള്‍ക്കും ഇടയിലൂടെ..കീരികള്‍ ഒളിച്ച്‌ പാര്‍ക്കുന്ന കാട്ടുപൊന്തകള്‍ പകുത്ത്‌ കടന്ന്..പാമ്പിണകളുടെ രതിക്രീഢകള്‍ ഒളിഞ്ഞുകണ്ടുള്ള യാത്ര..കാലം തെറ്റി വരുന്ന മഴക്കാലം ചിലപ്പോള്‍ കാട്ടരുവികളുടെ ഭാവമാറ്റത്തിനു കാരണമാവും..മുളന്തണ്ടുകള്‍ കൂട്ടികെട്ടി നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നടപ്പാലങ്ങള്‍ക്ക്‌ ഉറപ്പ്‌ പോരാതെ വരും അപ്പോള്‍..പിന്നെ മലവെള്ളം അവശേഷിപ്പിച്ച മുളങ്കാലുകള്‍ക്കിടയിലൂടെ..ബാലന്‍സ്‌ ചെയ്തുള്ള ഒരു യാത്ര..അതായിരുന്നൂ സ്കൂള്‍ ജീവിതകാലം..

തെരുവപ്പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാമ്പിന്‍ കാവു മലകയറുമ്പൊഴേക്കും ഇരുട്ട്‌ വീഴും..നാട്ടു വെളിച്ചം തീരെ ഇല്ലാതാവും..പിന്നങ്ങോട്ട്‌ ഒറ്റക്കാണു..കൂട്ടുകാരൊന്നുമില്ലാത്ത യാത്ര..നേര്‍ത്ത മലഞ്ചെരുവുകളിലെ ഒറ്റയടിപ്പാതകളും, കൂര്‍ത്ത പാറക്കെട്ടുകളും കടന്നു..സീസണായാല്‍ കശുമാമ്പഴ മണം നിരഞ്ഞു നില്‍ക്കുന്ന ആമപ്പെട്ടി തോട്ടവും കഴിഞ്ഞാല്‍ പിന്നെ കണ്ണില്‍ പേടി കയറും..സര്‍പ്പങ്ങള്‍ ഉണ്ടാവാം.കാട്ടു മാളങ്ങള്‍ക്കരികില്‍ തിളങ്ങുന്ന വൈരക്കല്ലുകള്‍ കണ്ടാല്‍ ഉറപ്പിക്കാം..വഴു വഴുപ്പുള്ള വളയങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതു പോലെ തോന്നാറുണ്ട്‌ ചിലപ്പോഴൊക്കെ..

ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാലമരമുണ്ടവിടേ..പാലച്ചോട്ടിലേക്കാരും പോവാറില്ല..പകല്‍ രാജവെമ്പാലയായും രാത്രി മോഹിപ്പിക്കുന്ന പിശാശായും അവള്‍ അവിടെ ഉണ്ടാവാം..ചില നിലാവുള്ള രാത്രികളില്‍ പാലപ്പൂ മണത്തോടൊപ്പം ഉലഞ്ഞാടുന്ന വെളുത്ത്‌ സാരിത്തുമ്പും അവന്നനുഭവപ്പെടാറുണ്ട്‌..കുറച്ചധികം ദൂരമുണ്ടവിടേക്കെങ്കിലും ഇതു വരെ സന്ധ്യ വീണു കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ടേക്ക്‌ നോക്കാനുള്ള ധൈര്യം ഉണ്ടാവാറില്ല അവനു..

ഒരിക്കല്‍ ചകോരങ്ങള്‍പ്പോലും ഉച്ചമയക്കത്തിലാവുന്ന ഒരു ഉച്ചക്കു..എന്തോ ആവിശ്യത്തിനു ആ വഴി പോവേണ്ടി വന്നു അവനു..അപരിചിതമായ ഒരു ശീല്‍ക്കാരം കേട്ടാണു അവന്‍ അവിടെക്ക്‌ നോക്കിയത്‌..നിലത്ത്‌ വീണു കിടക്കുന്ന പാലപ്പൂവുകള്‍ക്കു നടുവില്‍ രണ്ടു പേര്‍ ഒരാണും ഒരു പെണ്ണും..അവനു തികച്ചും പരിചിതമല്ലാത്ത എന്തൊക്കെയോ സംഭവിക്കുന്നു..പാമ്പുകള്‍ ഇണ ചേരുന്നതു പോലെ..നിലത്ത്‌ നിന്നും പൊന്തി ഉയര്‍ന്ന്..താളത്തില്‍..നൃത്ത ചുവടുകളോടെ..ഒരു പക്ഷെ സര്‍പ്പങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഇണ ചേരുന്നതായിരിക്കാം..അല്ലെങ്കില്‍ ദൂരെ ആകാശക്കോട്ടകള്‍ക്കക്കരെ നിന്നും കിന്നരയിണകള്‍ പറന്നിറങ്ങിയതാവാം..കൂടുതല്‍ ഒന്നും കാണാന്‍ നില്‍ക്കാതെ അവന്‍ അവിടെ നിന്നും തിരിച്ച്‌ നടന്നു..

പിറ്റേന്ന് പാലച്ചുവട്ടില്‍ ഒരു സര്‍പ്പം ജീവസറ്റു കിടപ്പുണ്ടായിരുന്നൂ...

കാലുറപ്പിച്ചാല്‍ ഇളകിവീഴുന്ന കല്‍പ്പാളികള്‍ ചവിട്ടിക്കയറി മലയടിവാരത്തൂന്ന് പുലയന്മാര്‍ വന്നൂ..പാമ്പിന്‍ തോലുരിഞ്ഞു ചാക്കില്‍ കെട്ടി പാമ്പിനെ ചുട്ട്‌ തിന്ന് കശുമാമ്പഴം വാറ്റിയ ചാരായവും കുടിച്ച്‌ അവര്‍ കിണറടപ്പന്‍ ചന്തയിലേക്ക്‌ നടന്നു പോയി..

സുബൈര്‍ എഴുതി നിര്‍ത്തി...തുടര്‍ച്ചയായി എഴുതാന്‍ കഴിയുന്നതെ ഇല്ല..