Saturday, October 13, 2012

സിനിമ പറദീസോ | Cinema Paradiso


ചില കഥകള്‍ അങ്ങിനെയാണ്...

വെള്ളി ചിറകും നീല നീളന്‍ വാലുമുള്ള തുമ്പികളെ പോലെ...താഴ്ന്നു, നമ്മുടെ കൈവിരല്‍ തുമ്പെത്തുവോളം കൊതിപ്പിച്ചു കുഞ്ഞു ചിറക്‌ ചലിപ്പിച്ച് അങ്ങിനെ നില്‍ക്കും...നമ്മള്‍ തൊട്ടു തോട്ടില്ലാ എന്നാവുമ്പോള്‍ പെട്ടെന്ന് പിടിതരാതെ ഒരു പറക്കലാണ്...ഒരു സ്വപ്നത്തിന്റെ ആഴമില്ലാത്തഅല്പ്പവിരാമങ്ങളിലാവും ചില കഥാ തന്തുക്കള്‍ നമ്മളെ തേടി വരിക...ഇതു വരെ കേട്ടിട്ടില്ലാത്ത ഈണങ്ങളുടെ, വരികളുടെ മധുരത്തോടെ അത് മനസ്സില്‍ തുളുമ്പി നില്‍ക്കും...ഒന്ന് കണ്ണ് ചിമ്മി ഉണരുമ്പോഴേക്കും, മറവിയുടെ മഹാതിരകളില്‍ പെട്ട് മറഞ്ഞിട്ടുണ്ടാവും അവ...


എണ്‍പതുകളുടെ അന്ത്യപാദങ്ങളില്‍, മനസ്സിന്റെ പഴകിയ സ്കൂള്‍ ഡയറിത്താളില്‍ കയറി കൂടിയ ഒരു കഥ ....

ഒരു പാടു തുമ്പികള്‍ പാറി നടന്നിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചിരുന്നു സ്കൂള്‍ വിടുന്നതിനു മുന്‍പുള്ള ആ ഡ്രില്‍ പിരീഡ്...തുമ്പികള്‍ എന്ന് പറയുമ്പോള്‍പല തരത്തിലുള്ളവ..ഞാന്‍ മുന്‍പ്‌ പറഞ്ഞ പിടി തരാത്ത തുമ്പികളെ ഞങ്ങള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ തുമ്പികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്...പിന്നെ ചിലടൈപ്പ്‌ ഉണ്ട്...ഉരുണ്ടു, തിളങ്ങുന്ന തലയും നേരിയ ഓറഞ്ച് ചിറകുമുള്ള ഹെലികോപ്റ്റര്‍ തുമ്പികള്‍...തൊട്ടടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ മരുന്ന്(കീടനാശിനി)തളിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ കണ്ട ഏതോ കക്ഷി ഇട്ടതാണ് ആ പേര്...ഹെലികോപ്ടറിനെ പോലെ...വായുവില്‍ ചിറകടിച്ച് നില്‍ക്കാന്‍ മിടുക്കരാണ് ഹെലികോപ്ടര്‍ തുമ്പികള്‍...

പത്ത് ദിവസം ഓടിയാല്‍ പത്ത് ദിവസം ട്രിപ്പ്‌ മുടക്കുന്ന നാലുകണ്ടി സൂപ്പര്‍ഫാസ്റ്റ്‌ എന്ന ഒറ്റ ബസ്‌ ആയിരുന്നു സ്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ക്ക് ആശ്രയം...ട്രിപ്പ്മുടക്കങ്ങള്‍ പതിവായതോടെ സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള ട്രിപ്പുകള്‍ നടരാജ മോട്ടോര്‍സ് ഏറ്റെടുത്തു.

ഒരു പാടു നടന്ന വഴികള്‍ ഞങ്ങളെ എന്നും കാത്തിരിക്കും..

വെള്ളാരംകല്ലുകള്‍ നിറഞ്ഞ പുഴകളും...ചിത്രശലഭങ്ങള്‍ ഉറക്കം തൂങ്ങികിടക്കുന്ന ആറ്റുവഞ്ചികള്‍ ഏറെയുള്ള പുഴയോരങ്ങളും...മണ്‍വരമ്പുകളും,ഒറ്റയടിപാതകളും...തൊട്ടാവാടിയും, മുള്ളിന്‍കായും, പേരറിയാത്ത ഒരു പാടു കിളികളും കൂട്ടു പോരുന്ന നടത്തങ്ങള്‍...അതിനിടയില്‍ വഴിപിരിയുന്നതിനു മുന്‍പേ പറഞ്ഞു തീര്‍ക്കുന്ന കഥകളും...മിക്കവയും ആയിടത്ത് കാണാന്‍ കഴിഞ്ഞ സിനിമകളുടെ കഥകള്‍ ആവും...ആവനാഴിയില്‍മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചു കുന്നിന്‍ ചെരിവുകളിലൂടെ ഓടുമ്പോഴായിരുന്നു കാര്‍ലോസ് ആ വെടി പൊട്ടിച്ചത്‌..നമുക്കും സിനിമഎടുത്താലോ...സ്റ്റണ്ട് ഉള്ള സിനിമ...ഇന്ദ്രജാലം സിനിമ കണ്ടതിനു ശേഷം അവന്‍ സ്വയം ഇട്ട വിളിപ്പേര്‍ ആയിരുന്നു കാര്‍ലോസ്..യഥാര്‍ത്ഥ പേര് ടോജോ..

സമ്മര്‍ വെക്കേഷനുകളില്‍ പേരാമ്പ്ര സംഘത്തിലും, മേഘയിലും കളിക്കുന്ന സിനിമകള്‍ അമ്മാവനോടൊപ്പം പോയി കണ്ടു ഒരു തരം സിനിമാഭ്രമംബാധിച്ചിരുന്ന എനിക്ക് മറ്റാരെക്കാളും  ഐഡിയ ഇഷ്ടമായി...

അതിപ്പോ കാര്‍ലോസ് ...നമ്മള്‍ എങ്ങിനാ സിനിമ എടുക്കുക...അതിനു കഥ വേണ്ടേ...അഫിനയിക്കാന്‍ ആളോള് വേണ്ടേ..സിനിമ എങ്ങിനാപിടിക്കുവാന്ന്‍ അറിയണ്ടേ...സിനിമ കണ്ടിട്ടുല്ലതല്ലാതെ ആരേലും സിനിമ പിടിക്കുന്നത് കണ്ടിട്ടുണ്ടോ...സുബൈര്‍ ചോദിച്ചു...

ഞാന്‍ ചുറ്റും നോക്കി...ഇല്ലാ ആരും ഇല്ല ഒരുത്തരം കൊടുക്കുവാന്‍...പിന്നെ, സ്വയം മുഴുവന്‍ കൊണ്ഫിടന്സും സംഭരിച്ച് പറഞ്ഞു...ഞാന്‍കണ്ടിട്ടുണ്ട് സിനിമ പിടിക്കുന്നത്...പോരാത്തതിന് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്...

ഗുണ്ട്.

ഞങ്ങളുടെ സംസാരം മുഴുവനും ശ്രദ്ധിക്കാതെ മാറി നിന്നു ചോറ്റു പാത്ര അടപ്പില്‍ തോട്ടില്‍ നിന്നും അരിച്ച് കയറ്റിയ നെറ്റിയില്‍ പൊട്ട് ഉള്ള കുഞ്ഞു മീന്‍കൂട്ടത്തിനെ തോട്ടിലേക്ക് തിരികെ ഒഴുക്കി ഷിന്റോ മാനുവല്‍ ഉറക്കെ പറഞ്ഞു..

ഗുണ്ടാണ് ..ഇവന്‍ ഗുണ്ടിന്റെ ആശാനാണ്...പണ്ട് ഇവന്‍ ഇത് പോലെ ഒരു ഗുണ്ടടിച്ചത് ഓര്‍മ്മയില്ലേ..എന്തായിരുന്നു അത്...ഇവന്റെ വീട്ടില്‍ കുട്ടി കുതിര ഉണ്ടെന്നു...എന്നും രാവിലെ ഇവന്‍ അതിന്റെ പുറത്ത്‌ സവാരി നടത്താറുണ്ട് എന്ന്...പിന്നെ, ഞാന്‍ പോയി നോക്കിയല്ലേ മനസ്സിലാക്കിയത്‌ ഇവന്റെ വീട്ടില്‍ കുതിര പോയിട്ട് ഒരു പശുകിടാവ് പോലുമില്ല എന്ന്...ആകെയുള്ള ഒരു ആട്, കഴിഞ്ഞ മഴയ്ക്ക് കഴുത്തില്‍ കുരുക്ക് വീണു ചത്തും പോയി...അത് പോലൊരുഗുണ്ടാ ഇത്...ഒരു ചിനിമക്കാരന്‍ ..

ഷിന്റോ ഇത് ഗുണ്ടല്ലടാ...സത്യമാ....

സത്യമാണെങ്കില്‍ നീ മാതാവിനെ പിടിച്ച് ആണയിട്ട് പറ..
.
അതിനു ഞാന്‍ ഹിന്ദുവല്ലേ...കൃഷ്ണനെ പിടിച്ച് ആണയിടാം...ഇത് സത്യം...

മതി..എപ്പോഴാ നീ സിനിമേല്‍ അഭിനയിച്ചത്..

രണ്ടു വര്‍ഷം മുമ്പേ...ഞങ്ങള്‍ അച്ഛന്റെ സ്കൂളീന്നു ടൂര്‍ പോയില്ലേ ഊട്ടിക്ക്‌ ..ആപ്പേ അവിടെ ഷൂട്ടിംഗ് ഉണ്ടാരുന്നു...ഏതോ തമിഴ്‌ പടത്തിന്റെ..ഒരു പാട്ട് സീന്‍ആണെന്നാ തോന്നുന്നേ...ഭാഗ്യരാജ് നായികക്ക് ഒരു പൂവ്‌ എറിഞ്ഞു കൊടുക്കുമ്പോള്‍ അത് നിലത്ത് വീഴും..അതെടുത്ത്‌ നായികക്ക് കൊടുക്കുന്ന ഒരു കുട്ടിയില്ലേ..അത്...ഞാനാ..

ങാ...ഞങ്ങള്‍ കണ്ടില്ല...നീ കണ്ടോ..

ഇല്ല..തമിഴ്‌ പടം കാണാന്‍ വീട്ടി സമ്മതിക്കില്ല..അത് കൊണ്ട്  സീന്‍ വന്നോ എന്നറിയില്ല...
ഏതാ പടം..

ആവോ...പക്ഷെ ഒരു കാര്യം എനിക്കറിയാം..സിനിമ എടുക്കണേല്‍ ക്യാമറ വേണം...

ക്യാമറ ഇപ്പൊ എവിടുന്നു ഒപ്പിക്കും...എടാ ഷിന്റോ നിന്റപ്പന്‍ സ്റ്റുഡിയോയില്‍ അല്ലെ..അപ്പനോട് ചോദിച്ചാ കാര്യം നടക്കുമോ...

അപ്പന്‍ ചന്തിക്കിട്ട് നല്ല അടി വെച്ച് തരും..ഒന്നാലോചിച്ചിട്ടു അവന്‍ പറഞ്ഞു...ക്യാമറ കിട്ടില്ല..ഞാന്‍ രണ്ടു ലെന്‍സ്‌ അടിച്ചു മാറ്റിവെച്ചിട്ടുണ്ട്..അതെടുത്ത് വരാം...

അപ്പൊ ക്യാമറ റെഡി...ഇനി കഥ വേണ്ടേ...

നമ്മടെ ക്ലാസിലെ ശോഭന ഇല്ലേ..അവളുടെ കയ്യില്‍ നല്ലൊരു കഥയുണ്ട്..ഇന്നാളു സാഹിത്യ സമാജത്തിന്  ജോസാര്‍ വായിച്ച് കേള്‍പ്പിചില്ലേ അവളെഴുതിയ കഥ...മറ്റേ...പുഴെടെ സൈഡില്‍ ഇരുന്നു ഒരു പെണ്‍കുട്ടി കരയുന്നതും...അവളുടെ കണ്ണീര്‍ പുഴയില്‍ വീഴുമ്പോള്‍ പൂക്കളാവുന്നതും...ആപൂക്കള്‍ തിരഞ്ഞു തിരഞ്ഞു ഒടുവില്‍ ഒരു രാജകുമാരന്‍ അവളെ തേടി എത്തുന്നതും ഒക്കെയുള്ള ഒരു കഥ...സാറ് പറയുകേം ചെയ്തു..മനസ്സില്‍സങ്കടമുള്ളവര്‍ക്കാണ് നല്ല കഥഎഴുതാന്‍ കഴിയുക എന്ന്..ഒറ്റ ശ്വാസത്തില്‍ അലക്സ്‌ പറഞ്ഞു നിറുത്തി..

അപ്പൊ നമ്മള്‍ക് സങ്കടം ഇല്ലാത്തത്‌ കൊണ്ടാ നല്ല  കഥ കിട്ടാത്തത്..സുബൈര്‍ വിക്കലുകള്‍ക്ക് ഇടയിലൂടെ ചോദിച്ചു..

നമുക്കെന്തിനാ കഥ..ഇന്നാള് സ്കൂളീന്നു കൊണ്ട് പോയി കാണിച്ച സിനിമയില്ലേ..ആഫ്രിക്കന്‍ സഫാരി..അതിലെവിടാ കഥ...നമുക്ക്‌ കഥ വേണ്ട...നമുക്ക്‌വൈകുന്നേരത്തെ തുമ്പി പിടുത്തം സിനിമയാക്കിയാല്‍ മതി..അതാവുമ്പോ കഥയും വേണ്ട...ശോഭനേടെ കഥയൊക്കെ സിനിമയാക്കണേല്‍ ഭയങ്കര ചിലവാ...ജോസ്‌ സാര്‍ അവളെ പുകഴ്ത്തി പറഞ്ഞത്‌ അന്നെ സുഖിക്കാത്ത ഞാന്‍  കുശുമ്പ് മറച്ചു വെക്കാതെ വെളിപ്പെടുത്തി..

അപ്പൊ കഥ വേണ്ട...ക്യാമറ റെഡി...ഇനി നായിക വേണ്ടേ...ചോദിച്ചത് ടോജോ എന്ന കാര്‍ലോസ്  ..

എടാ ..നമുക്ക്‌ ജെസിയെ നായിക ആക്കിയാലോ..അവക്കാണേല്‍ നിന്നെ ഇഷ്ടോം ഉണ്ട്..- അലക്സ്‌ ചോദിച്ചു

ഏതു ജെസി...ആ കറമ്പിയോ...-ഞാന്‍..

അതെന്നാടാ സിനിമേല് വെളുത്ത പെണ്ണുങ്ങളെ നായിക ആവാന്‍ പാടുള്ലോ..നിന്റെ സിനിമയാ എന്ന് പറഞ്ഞാന്‍ അവള്‍ ഫ്രീ ആയി അഫിനയിക്കും..ഈഷിന്റോ തന്നെ നിനക്ക് തരാനാ എന്ന് പറഞ്ഞു അവളുടെ വീട്ടീന്നു എത്ര പ്രാവിശ്യം അവളെക്കൊണ്ട് ശീമനെല്ലിക്കയും, ചാമ്പക്കയും, റോസ് ആപ്പിളും ഒക്കെ കൊണ്ട്വരീച്ചിട്ടുണ്ട്...അവള്‍ അഫിനയിക്കും എടാ..

ഛീ..എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി...

ശരി നമുക്ക്‌ നായിക വേണ്ട...എപ്പോഴാ നമ്മള്‍ സിനിമ പിടിക്കുന്നെ...ഷിന്റോ തിരക്ക് കൂട്ടി..
നാളെ .. - ഞാന്‍ പറഞ്ഞു...

ശരി ഞാന്‍ നാളെ ലെന്‍സ്‌ കൊണ്ട് വരാം...സുബൈര്‍ നീ നാളെ ഒരു വെളുത്ത തുണി കൊണ്ട് വരണം...

അതെന്തിനാ..

സിനിമ കാണിക്കണ്ടേ...തീയേറ്ററില്‍ കണ്ടിട്ടില്ലേ..വെളുത്ത തുണീല്‍ അല്ലെ സിനിമ കാണിക്കുന്നേ....

അന്ന് ഞങ്ങള്‍ പിരിഞ്ഞു...ആ രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും ഒരേ സ്വപ്‌നങ്ങള്‍ മാറി മാറി കണ്ടു...എല്ലാം സിനിമയായിരുന്നു....

ഉച്ചയൂണിനു ശേഷം മൂത്രപ്പുരയില്‍ സന്ധിച്ചപ്പോള്‍ ഞങ്ങള്‍ അവരവരുടെ റോളുകള്‍ പറഞ്ഞുറപ്പിച്ചു...ഷിന്റോ ക്യാമറമാന്‍..ഞാന്‍ സംവിധായകന്‍..ഏറ്റവുംദൂരേക്ക്‌ മൂത്രം ഒഴിക്കുന്നയാള്‍ നായകനും...സുബൈര്‍ വിജയിച്ചു...നായകന്‍ ആയി.

പിന്നീട് നടന്ന പിരിയീട്കളില്‍ ഒന്നും ഞങ്ങള്‍ ക്ലാസ്സില്‍ മനസ്സ് കൊണ്ട് ഇരുന്നില്ല....ഡ്രില്‍ പിരിയഡ് വേഗം ആവാന്‍ ഓരോരുത്തരും പ്രാര്‍ഥിച്ചു...പി.ടി സാര്‍അന്ന് ലീവായത്‌ കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്‌ ചെയ്യാം...

തുമ്പികള്‍ ഇളം വെയിലിനോടോപ്പം പറന്നിറങ്ങി...ഞങ്ങളുടെ ക്ലാസ് മുറിയുടെ നേരെ മുന്നില്‍ ആണ് ഗ്രൌണ്ട്... ദ്രവിച്ചു തുടങ്ങിയ... തടികൊണ്ടുള്ള ജനലുകള്‍ എല്ലാം അടച്ചിട്ട് ക്ലാസ്‌മുറിയില്‍ ഇരുട്ട് വരുത്തുവാന്‍ ആദ്യമേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു....അത് ആദ്യം ചെയ്തു...ക്ലാസിലെ പെണ്കുട്ടികളെയും, ചില ആണ്‍കുട്ടികളെയും ആദ്യമേ തന്നെ ചട്ടം കെട്ടിയിരുന്നു പ്രേക്ഷകര്‍ ആവാന്‍...അവര്‍ അക്ഷമയോടെ ഇരുന്നു...

ക്ലാസ്‌ മുറിയുടെ വാതില്‍ അടച്ചു...ജനാലയുടെ വിടവില്‍ ഷിന്റോ ലെന്‍സ്‌ ചേര്‍ത്ത് വെച്ചു....ഒരു ലെന്‍സ്‌ വെക്കാന്‍ പാകത്തില്‍ വട്ടമുള്ള  വിടവ്‌കണ്ടു പിടിച്ച അവന്റെ സാമര്‍ഥ്യത്തെ ഞാന്‍ മനസ്സ് കൊണ്ട് പുകഴ്ത്തി...

അലക്സ്‌ വെള്ളത്തുണിയുമായി എതിര്‍ വശത്തുള്ള ചുമരില്‍ പോയി നിന്ന്...സുബൈര്‍ "അഫിനയിക്കാന്‍" തയ്യാറായി പുറത്തെ വരാന്തയില്‍ നിന്ന്...പരി പൂര്‍ണ്ണനിശബ്ദത....എല്ലാവരും വെള്ള സ്ക്രീനിലെക്കും എന്റെ ചുണ്ടിലെക്കും അക്ഷമയോടെ നോക്കി നില്‍ക്കുന്നു....

ഊട്ടിയില്‍ കണ്ട ഷൂട്ടിംഗിന്റെ അനുഭവ ഓര്‍മ്മയില്‍ ഞാന്‍ അലറി...ആക്ഷന്‍.....

സുബൈര്‍ വരാന്തയിലൂടെ നടന്നു....
ഞങ്ങള്‍ എല്ലാവരും സ്ക്രീനിലേക്ക് നോക്കി...
മഴവില്ലിന്റെ നിറത്തില്‍ ഒരു മങ്ങല്‍ മാത്രം...ഒന്നും വ്യക്തമല്ല...ഷിന്റോ ലെന്‍സ്‌ അഡ്ജസ്റ്റ്‌ ചെയ്തു...കുറച്ച് മാറ്റി പിടിച്ചു...മങ്ങല്‍ മാറുന്നില്ല....അവന്‍ അലക്സിനെ തുണിയുമായി അടുത്തേക്ക് വരാന്‍ വിളിച്ചു...

ഒരു ആരവത്തിന്റെ കൈയ്യടിയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു....ദൃശ്യങ്ങള്‍ വ്യക്തമാവുന്നുണ്ട്...ഒരു ചെറിയ ചതുരത്തിന്റെ ഫ്രെയിമില്‍ ഞങ്ങള്‍ക്ക്‌ കാണാം ചിലനിഴലനക്കങ്ങള്‍....സുബൈര്‍ നടക്കുന്നുണ്ട്...മഴവില്‍ നിറങ്ങള്‍ അരികുകളില്‍ പറ്റി പിടിച്ചിരിക്കുന്നു...

പെട്ടെന്ന്‍ എല്ലാവരും ചിരിച്ചു...സുബൈര്‍ നടക്കുന്നത് തല കുത്തനെ ആണ്...

പ്രശനം ആയല്ലോ...എനിക്ക് ടെന്‍ഷന്‍ കയറി..

ഷിന്റോ മാത്രം ഒന്നും പറഞ്ഞില്ല...അവന്‍ ചെറിയ ഒരു ചിരിയോടെ പോക്കറ്റില്‍ നിന്നും മറ്റൊരു ലെന്‍സ്‌ എടുത്തു...കൈനോട്ടക്കാരുടെ പക്കല്‍ കണ്ടു വരുന്നത് പോലത്തെ നീളന്‍ പിടിയുള്ള ഒരു ലെന്‍സ്‌...തനിക്ക്‌ ഒരു റോളും ചെയ്യാനില്ലാത്ത വിഷമത്തില്‍ മാറി നിന്നിരുന്ന ടോജോയെ വിളിച്ച് അവന്‍ ആ ലെന്‍സ്‌ കൈമാറി..ഞങ്ങളുടെ അസിസ്റന്റ് ക്യാമറാ മാന്‍...എനിക്ക് ഷിന്റോയോട് ബഹുമാനം വര്‍ദ്ധിച്ചു...അവന്‍ ടോജോക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു...ഞാന്‍സുബൈര്‍നോട് നടക്കാന്‍ പറഞ്ഞു...സുബൈര്‍ ഡാന്‍സ്‌ കളിച്ചു...

എല്ലാവരും ആകാംഷയോടെ സ്ക്രീനിലേക്ക് നോക്കി....കാണാം ഇപ്പൊ ഞങ്ങള്‍ക്ക്‌ വ്യക്തമായി കാണാം...മഴവില്‍ വര്‍ണ്ണത്തില്‍ ചെറു ഫ്രെയിമിനുള്ളില്‍ ഡാന്‍സ്‌ കളിക്കുന്ന സുബൈര്‍...എല്ലാവരും കയ്യടിച്ചു...

പെട്ടെന്ന്‍ റോസ്മേരി ചോദിച്ചു...
 പടത്തില്‍ പാട്ടില്ലേ...

ഉണ്ട് പാട്ടുണ്ട്..ഞാന്‍ പറഞ്ഞു..സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരന്‍ ജോസഫിനെ ഞാന്‍ വിളിച്ചു..ഒരു പാട്ട് പാടാന്‍ പറഞ്ഞു, തിരശീലക്കടുത്തെക്ക് ചേര്‍ത്ത് നിര്‍ത്തി...അവന്‍ തിരശീലയോടു ചേര്‍ന്ന് നിന്ന് മുരടനക്കി...പതിവ് ഗാനം പാടാന്‍ തയ്യാറെടുത്തു...ഷിന്റോ അഭിമാനത്തോടെ എന്നെ നോക്കുന്നത് ഇടം കണ്ണിട്ടു ഞാന്‍ ശ്രദ്ധിച്ചു...

ജോസഫ്‌ പാടി തുടങ്ങി..

കൂത്തമ്പലത്തില്‍ വെച്ചോ...കുറുമൊഴി കുന്നില്‍ വെച്ചോ..
കുപ്പി വള ചിരിച്ചുടഞ്ഞു...നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞു..
കുളപ്പുര കല്ലില്‍ വെച്ചോ...ഊട്ടുപുരക്കുള്ളില്‍ വെച്ചോ..
അരമണി നാണം മറന്നു....നിന്റ അരമണി നാണം മറന്നു...
----------------------------------
-------------------------------
വരികളുടെ അര്‍ഥം അറിയാതെ അവന്‍ പാടി തകര്‍ക്കുകയാണ്...

സുബൈര്‍ ഡാന്‍സ്‌ നിറുത്തിയിട്ടില്ല....ഞാനും ഷിന്റോയും ആദ്യ സിനിമ വിജയിച്ച സന്തോഷത്തില്‍ പരസ്പരം അഭിമാനത്തോടെ നോക്കി..എല്ലാവരുംകയ്യടിച്ചു....ഞങ്ങളുടെ സിനിമക്കോ, ജോസഫിന്റെ പാട്ടിനോ എന്നറിയാതെ അഭിമാനം പടര്‍ന്നിരുന്നു ഞങ്ങളുടെ മുഖത്ത്‌....

സൂര്യന്‍ തീക്ഷ്ണതയോടെ കുന്നിന്‍ ചെരുവിലെക്ക് ഒന്ന് ഇടറി...ഒരു കൂട്ടം അഗ്നിചാപങ്ങള്‍..ലെന്സുകളില്‍ തട്ടി ഊര്ജമേറി തിരശീലയിലേക്ക്‌പടര്‍ന്നു...തീ പിടിച്ചത്‌ ലെന്‍സിനോ തുണിക്കോ എന്നറിയാതെ...ഷിന്റോയും ടോജോയും ഒരേ സമയം ലെന്‍സുകള്‍ താഴെയിട്ടു...മഴവില്‍ തുണ്ടുകളായി അവസിമിന്റ് പരുക്കന്‍ ഇട്ട തറയില്‍ വീണുടഞ്ഞു...

അപ്പോഴും ഞങ്ങളുടെ(എന്റെ, ഷിന്റോയുടെ, സുബൈറിന്റെ, അലക്സിന്റെ, ടോജോയുടെ )കണ്ണുകളില്‍ അഭിമാനം പൂത്തു നില്‍ക്കുന്നത്‌ ഒരു സ്ലോമോഷന്‍ ഷോട്ട് പോലെ ..എനിക്ക് കാണാമായിരുന്നു......


No comments: