Tuesday, September 18, 2007

ദൈവം - ഒരു സാഡിസ്റ്റ്‌

മുറ്റത്തിലപൊഴിയും നാട്ടുമാവിന്‍ ചോട്ടില്‍
ഓലയാല്‍ മേഞ്ഞോരു പന്തലിട്ടു..
ഇടറുന്ന കാല്‍ വെച്ച്‌ വേച്ച്‌ വേച്ചെന്നുടെ-
ശവമഞ്ചമാരോ പുറത്തെടുത്തു...

മരണം മണക്കുന്ന ഇടനാഴി പിന്നിട്ട്‌,
ഒറ്റമുണ്ടില്‍ പുതപ്പിച്ച്‌, കുറി വരച്ചു നെറുകില്‍..
ചുറ്റും കരയുന്ന, പ്രിയമുള്ള ഓര്‍മ്മകള്‍-
മൂര്‍ദ്ധാവില്‍ ബന്ധിച്ച കീറത്തുണിപോലെ...

വാടകമുറിയുടെ കുമ്മായച്ചുമരിന്മേല്‍
കോടാനുകോടിയാം ദേവഭാവങ്ങളും-
നിലവിളക്കിന്‍ തിരിയെരിയുന്ന ഗന്ധവും-
ശമനതാളങ്ങളിലുയരുന്ന തേങ്ങലും..

കാലചക്രങ്ങള്‍ പതുക്കെ തിരിയവേ-
കാലം തികയാതെ വേര്‍പ്പെട്ടു പോന്നു ഞാന്‍-
കാലങ്ങളേറെയായ്‌ പലവാക്കു നല്‍കിയെന്‍-
പ്രിയതമയ്ക്കന്ത്യമായ്‌ ഒരു വാക്കു നല്‍കാതെ..

ഉദയാര്‍ക്കകിരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥിരം-
ജോലികള്‍ ചെയ്യുവാന്‍ യാത്രപറയവേ-
മരണമൊരു കാറിന്റെ കുപ്പായമിട്ടിന്ന്,
മാടിവിളിക്കുമെന്നോര്‍ത്തില്ലതൊട്ടുമേ..

ദൈവമൊരു സാഡിസ്റ്റ്‌- ചിരിപെയ്ത കണ്ണില്‍ ദു:ഖം നിറക്കുന്നു
ദൈവമൊരു സാഡിസ്റ്റ്‌-ഇടനെഞ്ചിലെരിയുന്ന ചിതകള്‍ കൊളുത്തുന്നൂ..
ദൈവമൊരു സാഡിസ്റ്റ്‌- സ്വപ്നങ്ങള്‍ക്കതിരിട്ട്‌ ജീവനെടുക്കുന്നൂ..

****************

തെക്കേത്തൊടിയിലെ ചുടലപ്പറമ്പില്‍-
മൂന്നായ്‌ വലം വെച്ച്‌ ചിതയൊരുക്കീ ചിലര്‍
നെയ്യും,തേനും,ചന്ദനക്കഷ്ണവും-
ഒടുവിലൊന്നാളുവാന്‍ കര്‍പ്പൂരത്തിരികളും..

മോക്ഷപ്രാപ്തിക്കായി ബലിയൊരുക്കീ-
മണല്‍ത്തിട്ടകളില്‍ എള്ളും,ഒരു പിടിച്ചോറുമായ്‌-
കാകനായ്‌ പലജന്മം ചിറകടിച്ചവിടെത്തി-
കൂട്ടിനായ്‌ മുന്‍പേ നടന്ന പിതൃക്കളും-

കയ്യില്‍ മന്ത്രിച്ച ചരടുകള്‍ കോര്‍ത്താലും
നാമം ജപിച്ചെന്നും ശിലവലം വെച്ചാലും-
മറവിയുടെ ഇരുളിലേ നിഗൂഢലോകങ്ങളില്‍-
ബലിച്ചോറിനായ്‌ അലയണം -ഗതിയറ്റ്‌ ജന്മങ്ങള്‍....




[ഇന്നലെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി കേട്ട ഒരു മരണവാര്‍ത്തയുടെ ഷോക്കില്‍ അസ്വസ്ഥമായ മനസ്സില്‍ നിന്നും പകര്‍ത്തിയെഴുതിയത്‌...

ചിരിനിറഞ്ഞ കണ്ണുകളിലെ സന്തോഷം കണ്ടിട്ടാവാം..മരണം അത്‌ കവര്‍ന്നെടുത്ത്‌ അവിടെ മഴക്കാറുകള്‍ നിറച്ചത്‌--
ആരാണു സാഡിസ്റ്റ്‌ ???
മരണമോ/ദൈവമോ ???]

Wednesday, September 12, 2007

ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..)

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ടൈപ്പ്‌ ചെയ്ത അക്ഷരങ്ങള്‍ പുതിയ വരികള്‍ക്കു ജന്മം നല്‍കി..തുറന്നു വെച്ചിരിക്കുന്ന ഡെവലപ്‌മന്റ്‌ ടൂളിലെ എഡിറ്റിംഗിനു വേണ്ടി വേര്‍തിരിച്ച്‌ വെച്ചിരിക്കുന്ന ഇടങ്ങളില്‍ കമ്പനിയുടെ പ്രസ്റ്റീജ്‌ പ്രൊഡക്ടുകളില്‍ ഒന്നിന്റെ ബിസിനസ്‌ ലോജിക്ക്‌ ചിന്തകളില്‍ നിന്നും അക്ഷരമാലകളായി ഒഴുകിയിറങ്ങി...
നാളെയാണു ഈ മൊഡ്യൂളിന്റെ റിലീസ്‌..ദിവസേനയുള്ള ഓണ്‍സൈറ്റ്‌ ചര്‍ച്ചകളില്‍ മുഴുകി പുറം ലോകം തന്നെ മറന്നു തുടങ്ങിയിരിക്കുന്നൂ...ഈ പ്രൊഡക്ട്‌ റിലീസ്‌ കഴിഞ്ഞിട്ടു വേണം കുറച്ച്‌ ദിവസം ലീവെടുത്തൊന്നു വിശ്രമിക്കാന്‍...

ടേബിളില്‍ വെച്ചിരുന്ന കോളാ ടിന്നില്‍ നിന്നും അവസാന സിപ്പ്‌ ഊറ്റിവലിച്ചെടുത്ത്‌ ഈസീ ചെയറില്‍ ചാരിയിരുന്ന് മൊഡ്യൂള്‍ ബില്‍ഡ്‌ ചെയ്യാനുള്ള ഓപ്ഷന്‍ സെലെക്ട്‌ ചെയ്തു..പുറത്ത്‌ നന്നായി മഴ പെയ്യുന്നുണ്ട്‌..കറുത്ത ആവരണം പതിച്ച ചില്ലുഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈര്‍പ്പത്തുള്ളികള്‍ക്കിടയിലൂടെ താഴേക്ക്‌ നോക്കി..തിരക്കു പിടിച്ചു പായുന്ന ആള്‍കൂട്ടം...

മെസ്സെഞ്ചര്‍ വിന്‍ഡോ ചുവപ്പു നിറത്തില്‍ ചിമ്മുന്നു..ഒരു പക്ഷെ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗിലുള്ള ടീം മേറ്റായിരിക്കാം..പുതിയ എന്തോ പാരയുമായുള്ള വരവാവാം..ചിലപ്പോള്‍ അവന്റെ പുതിയ ഗേള്‍ഫ്രന്‍ഡിനെക്കുറിച്ചുള്ള വിവരണം സഹിക്കേണ്ടിയും വരാം..ഒരിക്കല്‍ ഫോട്ടോ അയച്ചു തന്നിരുന്നു..ഒരു സുന്ദരിപ്പെണ്ണ്‌..സുന്ദരികള്‍ മുഴുവനും അങ്ങ്‌ റഷ്യയിലാണോ ജീവിക്കുന്നത്‌..അവനോടൊരിക്കല്‍ കളിയായി ചോദിച്ചതാണു..

"ഏയ്‌,ഡ്യൂഡ്‌..ഹൗ ആര്‍ യൂ.."
ഓ സെര്‍ജി പാവ്‌ലോവ്‌ എന്ന റഷ്യക്കാരന്‍ അല്ല..മാനേജരാണ്‌..
"ഹായ്‌ ബോസ്‌..ഐ ആം ഗൂഡ്‌..താങ്ക്സ്‌..വാട്‌സ്‌ അപ്‌..?? " ഞാന്‍ ചോദിച്ചു
"ക്യാന്‍ യൂ സ്പെണ്‍ഡ്‌ സം ടൈം വിത്‌ മീ..ഐ ഹാവ്‌ സംതിങ്ങ്‌ ടു ടോക്‌ വിത്‌ യൂ.." മാനേജരുടെ വിരലുകളില്‍ നിന്നും പിറന്ന അക്ഷരക്കൂട്ടങ്ങള്‍ എന്റെ ചാറ്റ്‌ വിന്‍ഡോയില്‍ വന്നു വാവിട്ടു നിലവിളിച്ചു...

സിസ്റ്റം ലോക്‌ ചെയ്ത്‌ ഞാന്‍ പതുക്കെ ചില്ലുവാതിലുകള്‍ കൊണ്ട്‌ വേര്‍തിരിച്ച ക്യാബിനിലെക്ക്‌ കയറി..നീട്ടിയിട്ട കസേരകളില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചു...
എന്തു വന്നാലും കുറച്ച്‌ ലീവ്‌ ചോദിക്കണം..എന്നിട്ട്‌ നാട്ടിലൊക്കെ പോയി ഒന്നു കറങ്ങണം..

നീണ്ടു നിന്ന വളച്ചു കെട്ടലുകള്‍ക്കൊടുവില്‍..മേമ്പൊടിചേര്‍ത്ത മാനേജ്‌മന്റ്‌ പല്ലവികള്‍ ചേര്‍ത്ത്‌ അയാള്‍ വിഷയം അവതരിപ്പിച്ചു..സേവനം മതിയായത്രേ...
ബിസിനസ്‌ ഡിസിഷന്‍ അങ്ങിനെയാവുമ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ ആവില്ല എന്നു പറഞ്ഞു അയാള്‍ തന്റെ നിസ്സഹായത പുറത്തേക്കിട്ടു..

വിഷമമുണ്ടോ...അയാള്‍ ചോദിച്ചു..പൊട്ടിച്ചിരിക്കാനാണു തോന്നിയത്‌..നാളേമുതല്‍ ജോലി ഇല്ലാത്തവനോട്‌..ഇത്രയും കാലം മൊബയിലൂടെ വന്ന ഇന്റര്‍വ്യൂ കോളുകളോടു വൈമുഖ്യം കാണിച്ച്‌ കമ്പനിയോടും പ്രൊഡക്ടിനോടും ആത്മാര്‍ഥത കാണിച്ചവനോട്‌ ചോദിക്കേണ്ട ചോദ്യം തന്നെ...

പുറത്ത്‌ മഴ നന്നായി പെയ്യുന്നുണ്ടായിരുന്നൂ...
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരുതുന്ന സഹപ്രവര്‍ത്തകര്‍ പുറത്ത്‌ തട്ടി സമാധാനിപ്പിച്ചൂ..കോര്‍പ്പറേറ്റ്‌ ലൈഫില്‍ അതൊക്കെ സാധാരണമാണത്രെ..പോസിറ്റീവാവണം..ശ്രമിച്ചാല്‍ തീര്‍ച്ചയായും നല്ലയിടത്ത്‌ കിട്ടും..

മനസ്സില്‍ അപ്പോഴൊക്കെ നിറഞ്ഞു നിന്നത്‌ അടക്കാന്‍ ബാക്കിയിരിക്കുന്ന ഇന്‍ഷൂറന്‍സ്‌ പോളിസികളും,ലോണ്‍ ഇന്‍സ്റ്റാള്‍മെന്റുകളും,വീട്ടിലേക്കു മുടങ്ങാതെ അയക്കുന്ന പണവും ആയിരുന്നൂ..

മാസാവസാനം വാതിലില്‍ വന്നു മുട്ടുന്ന വീട്ടുടമസ്ഥന്‍ വീണ്ടും വാടക കൂട്ടേണ്ടതിനെ പറ്റി സൂചിപ്പിച്ചിരുന്നൂ..വര്‍ഷാവസാനം ഇങ്കം ടാക്സ്‌ സ്റ്റേറ്റ്മെന്റുകളുമായി ടാക്സ്‌ കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്ന ഒരുവന്‍ ആലോചിക്കുമോ ഒരു ദിവസം ജോലിയില്ലാത്തവനാവുമെന്നു...ഹും കോര്‍പ്പറേറ്റ്‌ പോളിസികള്‍...!!!!!!!!!!!!

********************

കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ഫയലുകളില്‍ ബയോഡാറ്റയുടെ പ്രിന്റാൂട്ടുകള്‍ ഇരുന്നു കരഞ്ഞു തുടങ്ങി..ശീതികരിച്ച ചില്ലുമുറിക്കുള്ളില്‍ ഇന്റര്‍വ്യൂവര്‍ ചോദ്യങ്ങള്‍ വിവിധ പെര്‍മ്യൂട്ടേഷനിലും കോമ്പിനേഷനില്‍ കുടഞ്ഞെറിഞ്ഞു..

സ്വയം പരിചയപ്പെടുത്തി, ചുണ്ടെത്ത്‌ നിറച്ചു വെച്ച കോര്‍പ്പൊറേറ്റ്‌ പുഞ്ചിരിയോടെ മുന്‍ കമ്പിനി വിടാനുള്ള കാരണം പറഞ്ഞു..കരിയര്‍ ഗ്രോത്ത്‌..

പിന്നങ്ങോട്ട്‌ കേട്ടതും കേള്‍ക്കാത്തതുമായ ഒട്ടനവധി കാര്യങ്ങളുടെ നീണ്ട ചോദ്യോത്തരം....വിവിധ ലവലുകളിലൂടെ കയറിമറഞ്ഞുള്ള ഇന്റര്‍വ്യൂ..

ഒടുവില്‍, ഇപ്പോള്‍ പ്രസവമുറിക്കു പുറത്ത്‌ കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അതേ അക്ഷമയോടെ ഞാനിരിക്കുന്നു..അകത്തെ ചില്ലുമുറിയില്‍-ഇന്റര്‍വ്യൂ റൂമില്‍ കോര്‍പ്പൊറേറ്റ്‌ തുലാസില്‍ എന്റെ ഭാവി വിലയിരുത്തപെടുന്നതും കാത്ത്‌

എനിക്കു ജയിക്കണം..കാരണം കുറേ ലോണുകളും, ഇന്‍ഷൂറന്‍സ്‌ പ്രീമിയങ്ങളും, വാടക കൂട്ടിചോദിച്ചു നില്‍ക്കുന്ന വീട്ടുകാരനും, നികുതിപ്പണം കട്ടുമുടിച്ച്‌ ചീര്‍ത്തൂ കൊഴുക്കാനുള്ള ഇന്ത്യന്‍ ജനാധിപത്യവും എല്ലാം എല്ലാം എന്നെ കാത്തിരിക്കുന്നു...