Tuesday, January 29, 2008

തിരുവല്ലാക്കാരന്‍ പളനിസാമി മുത്തുലിംഗ്ഗം ഒരു അച്ചായന്‍

മുഖവുര:
ഇതൊരു ഹാസ്യ ലേഖനമാണു..ആദ്യമേ അതു വെളിപ്പെടുത്തിയതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല ഇതു വായിച്ചു തീര്‍ന്ന ഉടനെ തന്നെ ചിരി പൊട്ടിവിടര്‍ന്നിരിക്കണം ഉള്ളില്‍..അതു മാത്രമല്ല ഇതിന്റെ പി.ഡി.എഫ്‌ ഫയല്‍ അടുത്തതും അടുക്കാത്തതുമായ എല്ലാവിധ സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ്‌ ചെയ്ത്‌ കൊടുക്കപ്പെടേണ്ടതാണു..അപ്രകാരം ചെയ്യാത്ത പക്ഷം കുട്ടിചാത്തന്‍ (ബ്ളോഗ്ഗറല്ല!!! :) ),മറുത (ബ്ളോഗ്ഗറുണ്ടോ ആവോ???) തുടങ്ങിയ അതിസാഹസികരുടെ സഹായത്തോടെ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരും എന്ന്‌ മുന്നറിയിപ്പായി പറയുന്നു..അന്തകന്‍ എന്ന ബ്ളോഗ്ഗര്‍ ഈ കഥയുടെ പി.ഡി.എഫ്‌ കോപ്പി നൂറു പേര്‍ക്ക്‌ മെയില്‍ ഫോര്‍‍വെര്‍ഡ്‌ ആയി അയച്ചു കൊടുത്തു ഫലമോ ??? അന്തകന്റെ- നീര്‍നായയെ തേടിയുള്ള യാത്രകള്‍ എന്ന യാത്രാ വിവരണം കം ആത്മകഥാ ബോറന്‍ പോസ്റ്റിനു അയ്യാായിരം കമണ്റ്റുകള്‍ ലഭിച്ചു..(സുകുമാരി : അയ്യാാാായിരം കമണ്റ്റ്‌)..ഒല്ലത്തുള്ള ചിന്തകന്‍ എന്ന കര്‍ഷകന്‍ ഈ പോസ്റ്റ്‌ അവഗണിച്ചു; എണ്റ്റെ ചാത്തന്‍മാര്‍ വെറുതെയിരിക്കുമോ, വിനയന്റെ തിരഞ്ഞെടുത്ത പത്തു സിനിമകള്‍ എന്ന ഡി.വി.ഡി കളക്ഷന്‍ വി.പി.പി ആയി കിട്ടി.(വിധി...)...

കടപ്പാട്‌ :
സാക്ഷരന്റെ "ചക്കപ്പഴം" എന്ന പോസ്റ്റിന്‌..അതൊരു ഫോര്‍വേര്‍ഡായി അയച്ചു തന്ന സഹവര്‍ക്കികള്‍ക്ക്‌..ബ്ളോഗ്ഗില്‍ നിന്നും വിട്ടു നിന്ന മൂന്നിലേറേ മാസങ്ങള്‍ക്ക്‌...

കഥയിലേക്ക്‌:


സാംബന്റെ കാണ്റ്റീനിലെ ചുക്കിച്ചുളിഞ്ഞ ഉഴുന്നു വടയുടെ നടുവിലെ വട്ടത്തിണ്റ്റെ വ്യാസത്തെ ആയിടക്ക്‌ സാംബന്‍ കൂട്ടിയ അന്‍പതു പൈസകൊണ്ട്‌ ഹരിച്ചു കൊണ്ട്‌ ആഗോളവല്‍ക്കരനത്തിന്റെ ദൂക്ഷ്യഫലങ്ങളെക്കുറിച്ച്‌ സ്വയം ചിന്തിച്ചു കൊണ്ടിരിക്കുമ്പ്പ്ഴാണു കോശി(യഥാര്‍ത്ഥ പേരല്ല..) ഓര്‍മ്മിപ്പിച്ചത്‌ :

"നാളെ വൈകീട്ടാണളിയാ നമ്മള്‌ പൊള്ളാച്ചിക്ക്‌ പോവുന്നതു... " പൊള്ളാച്ചിയിലെ പ്രസിദ്ധമായ ഏതോ ഒരു കോളേജില്‍ വെച്ചു നടക്കുന്ന ക്യാമ്പസ്‌ ഇണ്റ്റര്‍വ്യൂവിലേക്കുള്ള ഗതാഗതത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക്‌ പ്രമോദ്‌ ശ്രദ്ധ തിരിച്ചു..അല്ലെങ്കിലും പണ്ടേ അവനങ്ങിനാ..ലോജിസ്റ്റിക്‌ അവണ്റ്റെ ഒരു വീക്നെസ്സാണു..(ആ പരിചയം പിന്നീടുള്ള ബാംഗ്ളൂറ്‍ നാളുകളില്‍ അവനു ഉപകരിച്ചുകാണണം .. ബാഗ്ളൂറ്‍ ടു കേരളം ടിക്കറ്റുകള്‍ക്ക്‌ പെണ്‍കുട്ടികള്‍ക്ക്‌ വിശ്വസ്തതയോടെ സമീപിക്കാന്‍ പറ്റിയ ഒരു സ്ഥാപനമായിരുന്നു അവണ്റ്റെ കടാപ്പുറം ലോജിസ്റ്റിക്സ്‌... )

"നമുക്കൊരു സുമോ വിളിച്ചു പൊവാം..എട്ട്‌ പേരല്ലെ ഉള്ളൂ.." അവണ്റ്റെ ലോജിസ്റ്റിക്സ്‌ ബുദ്ധി പെട്ടെന്നുണര്‍ന്നൂ..
"സുമോ വേണോ അളിയാ " കോശിയാണു.."നമുക്കൊരു പാണ്ടി ബസ്സില്‍ കേറി പോയാപ്പോരേ.. ???"

"നിന്നെ ഞാന്‍ പാണ്ടി ലോറി കേറ്റിക്കൊല്ലും..സുമോ മതി.."ലോജിസ്റ്റിക്സ്‌ വിടാനുള്ള ഭാവമില്ല..
"പിന്നെ, നീയൊക്കെ ചുമ്മാ അങ്ങോട്ട്‌ പോയെച്ചും..വെറും കയ്യോടെ ഇങ്ങാട്ട്‌ വന്നാ മേടിക്കും" പ്ളേസ്മണ്റ്റ്‌ കോര്‍ഡിനേറ്റര്‍ എന്ന ജാഡയില്‍ ലോജിസ്റ്റിക്സ്‌ ഒന്നൂടെ അധികാര പരിധിയുടെ വ്യാപ്തി വെളിപ്പെടുത്തി.

പൊള്ളാച്ചി - മലയാള സിനിമയുടെ പ്രധാന ലൊക്കേഷന്‍..എങ്ങാനും ഭാഗ്യമുദിച്ചാലോ പോയി നോക്കാം ഞാനും തീരുമാനിച്ചു..

അങ്ങിനെ ആറ്റു നോറ്റിരുന്ന ദിവസം വന്നെത്തി...ഈ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു അലവലാധിയാണു ടിയാന്‍ എന്ന വകുപ്പു മേധാവിയുടെ സാക്ഷ്യപത്രം ആരോ ഒപ്പിട്ടു മേടിച്ചു കയ്യില്‍ തന്നു...ഇണ്റ്റര്‍വ്യൂവിനു പോകേണു..ഒരക്ഷരം അറിയാന്‍പാടില്ല..സി പ്ളസ്‌ പ്ളസും സീ മൈനസ്‌ മൈന്‍സും തമ്മില്‍ എന്തെങ്കിലുംവ്യത്യാസമുണ്ടോ എന്നു പോലും അറിയില്ല...

"എല്ലാരും പോവുന്നൂ കുറിഞ്ഞി മലയില്‌ ഈ ഞാനും പോവുണൂ കുറിഞ്ഞി മലയില്‌" എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട്‌ യാത്രയ്ക്കു തയ്യാറായി നിന്നൂ...

അതിരമ്പുഴയില്‍ നിന്നും വന്ന വെള്ള സുമോ ഡിപ്പാര്‍ട്ട്മണ്റ്റ്‌ മുറ്റത്തു വന്നു നിന്നു..സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നൂ..അനുഗ്രഹിച്ച്‌ യാത്രയാക്കാന്‍ ഒരു കച്ചിത്തുരുമ്പു പോലും വന്നിട്ടില്ല...

"മച്ചകത്തമ്മയെ കാല്‍തൊട്ടു വന്ദിച്ച്‌ മകനെതുടങ്ങു നിന്‍ യാത്ര... " കരിക്കിന്‍ വെള്ളത്തില്‍ വോഡ്ക ചാലിച്ചത്‌ ഒരിറക്ക്‌ വലിച്ച്‌ കുടിച്ച്‌ വലതുകാല്‍ കയറ്റി വെച്ച്‌ സുമോയുടെ നടുവിലത്തെ സീറ്റില്‍ ഇരുപ്പുറപ്പിച്ചു...പതിയെ ഉറക്കം പിടിച്ചു...

*******************************************

ഡ്രൈവറോട്‌ തൊട്ടുചേര്‍ന്നിരിക്കുന്നത്‌ കുറുവിലങ്ങാടുകാരന്‍ തോമാച്ചന്‍ എന്ന തിമ്മനാണു..ബീഫില്ലാതെ നമുക്കെന്ത്‌ ആഘോഷം എന്ന്‌ പണ്ട്‌ പറഞ്ഞ മഹാനാണവന്‍..ഭൂലോകത്ത്‌ തിമ്മനറിയാത്തതായി ഒന്നുമില്ല..സൈക്കിള്‍ മുതല്‍ ജെ.സി.ബി വരെ ഓടിക്കും..പോണ വഴിക്ക്‌ ഡ്രൈവര്‍ എങ്ങാനും ഉറങ്ങിപ്പോയ്യാല്‍ താന്‍ ഹാന്‍ഡില്‍ ചെയ്തോളാം എന്നു പറഞ്ഞാണു ടിയാന്‍ മുന്‍ സീറ്റില്‍ തന്നെ ഇരുപ്പുറപ്പിച്ചത്‌..

കോശിയുടെ കേശഭാരങ്ങളില്‍ തലചേര്‍ത്തു വെച്ച്‌ ലോജിസ്റ്റിക്സ്‌ ഉറക്കത്തിണ്റ്റെ മടിയിലേക്ക്‌ വഴുതി വീണു..ചിത്രഹാറിലെ ഹിന്ദി ചലചിത്രഗാനങ്ങളില്‍ മാധുരീ ദീക്ഷിതിനോടൊപ്പം തൊട്ടുരുമി നൃത്തം ചെയ്യുന്നത്‌ സ്വപ്നം കണ്ടിട്ടാവണം അവണ്റ്റെ മുന്തിരി പോലുള്ള ചുണ്ടുകളില്‍ ചെറുചിരി വിടര്‍ന്നൂ... സുമോ അങ്കമാലി പിന്നിട്ട്‌ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു..

"ഇനി തേര്‍ഡിലിട്ട്‌ എണ്‍പതില്‍ പിടിപ്പിച്ച്‌ ആ ട്രയിലറിനെ വെട്ടിക്ക്‌.. " - തിമ്മനാണു..
"ദേ ഹോര്‍ണടി..ഒരുത്തന്‍ കേറ്റിക്കോണ്ട്‌ വരണുണ്ട്‌...റൈറ്റ്‌ ഇന്‍ഡിക്കേറ്ററിട്ട്‌ വലത്തെ ലൈന്‍ പിടി ചേട്ടാ..ഫോര്‍ത്തില്‍ കയറട്ടെ.. "
"ഈ ഹൈവേലൊക്കെ ബെസ്റ്റ്‌ നമ്മടെ ഓഡിയാ..പത്ത്‌ സെക്കണ്റ്റു പോരേ അവനു സീറോയീന്നു നൂറ്റിപ്പത്തിലെത്താന്‍.. ചേട്ടന്‍ ഓഡി ഓടിച്ചിട്ടുണ്ടോ ???"

"ഞാന്‍ ഓടിക്കും..."- പല്ലിറുമ്മുന്ന ശബ്ദത്തോടൊപ്പം ഡ്രൈവര്‍ മറുപടി പറഞ്ഞു..

"ചേട്ടനു ഉറക്കം വരുന്നുണ്ടേല്‍ പറയണം..ഞാന്‍ ഓടിക്കാം..ലൈറ്റ്‌ ഡിമ്മടിച്ചു കൊടു ചേട്ടാ പാണ്ടി ലോറിയാ..അവന്‍ ഉറങ്ങിയാരിക്കും വരുന്നത്‌... "

"ഈ ചേട്ടന്‍ എണ്‍പതിണ്റ്റെ മോളില്‍ പിടിപ്പിക്കുന്നില്ല..ഇങ്ങനെ പോയാല്‍ നമ്മളെപ്പോ ചെല്ലും... "
വഴിയിലെവിടേയും നിര്‍ത്തരുത്‌ എന്ന ഞങ്ങളുടെ വിലക്ക്‌ ലംഘിച്ച്‌ ബ്രേക്കിന്റെ വലിയ ശബ്ദത്തോടെ സുമോ നിന്നു...

"നിങ്ങള്‍ വേറേ വണ്ടി വിളിച്ചു പൊക്കൊ..ഞാന്‍ തിരിച്ചു പോകുവാ..." - ഡ്രൈവറാണു...

കുറ്റം പറയരുതെല്ലോ തിരിച്ച്‌ വീട്ടിലെത്തുന്നതു വരെ തിമ്മന്‍ ഉറങ്ങിയിട്ടേ ഇല്ല- ഡ്രൈവറും... !!!!!!!!!!! ***************************************


പച്ചപട്ടു വിരിച്ച്‌ പാടങ്ങള്‍ക്കും, നിരയൂര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍ക്കും ഇടയിലൂടെ കറുത്ത ടാര്‍ പിടിച്ച വഴികള്‍ പിന്നിട്ട്‌ ഞങ്ങള്‍ പൊള്ളാച്ചിയിലെ പ്രസിദ്ധമായ ആ കോളെജ്‌ അംഗണത്തിലെത്തി..... പിച്ചിപ്പൂവുകളും ധാവണിയും ചുറ്റിയ തമിഴ്‌ പെണ്‍കൊടികളും, കഴുത്തില്‍ ഒട്ടികിടക്കുന്ന സ്വര്‍ണ്ണകുരിശുമാല ധരിച്ച മലയാളി പെണ്‍കൊടികളും ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു..വെറുതെ ജസ്റ്റ് ഫോര്‍ ഹൊററ്‍... !!!

ഇന്റര്‍വ്യൂവിനു മുന്‍പെ ഉള്ള പ്രിലമിനറി ടെസ്റ്റ്‌ കഴിഞ്ഞു...കോളെജിന്റെ വെയിലു വീണു കിടക്കുന്ന ഇടനാഴികല്‍ പിന്നിട്ട്‌ വിശാലമായ ഓഡിറ്റോറിയത്തിലേക്ക്‌ ഞങ്ങള്‍ കടന്നു ചെന്നു.... കേരളത്തിന്നകത്തും പുറത്തും നിന്നുമായി മൂവായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍..ചിലര്‍ നഖം കടിച്ചു മുറിച്ച്‌ ടെന്‍ഷന്‍ പ്രകടിപ്പിച്ചു..ചിലര്‍ ആകാംഷ അടുക്കാന്‍ വയ്യാതെ സീറ്റിനും വായുവിനും ഇടയിലെന്ന പോലെ ഇരിക്കുന്നൂ... പെട്ടെന്നാണു കോശിക്ക്‌ ആ ഐഡിയ വീണു കിട്ടിയത്‌...

"അതെ കുറേക്കാലമായി ഞാന്‍ വിചാരിക്കുന്നൂ എന്റെ ഇംഗ്ളീഷ്‌ ഒന്നു നന്നാക്കണം എന്ന്..ഇപ്പോ പറ്റിയ ചാന്‍സാ.. "

"ഇംഗ്ളീഷ്‌ പഠിക്കാന്‍ ഏറ്റവും ബെസ്റ്റ്‌ വഴി നമ്മള്‍ ഇംഗ്ളീഷ്‌ സംസാരിക്കുക എന്നതാണു..ഇപ്പോഴാണേല്‍ ഇഷ്ടം പോലെ മറ്റ്‌ ഭാഷക്കാരും ..ഞാന്‍ എന്റെ ഇംഗ്ളീഷ്‌ ഒന്നു പോളീഷ്‌ ചെയ്യാന്‍ പോവുവാ... "

തൊട്ട്‌ മുന്‍പിലെ സീറ്റിലിരുന്ന ഒരു തമിഴ്‌ നിഷ്ക്കളങ്കനെ അബദ്ധത്തിലെന്നവണ്ണം ഇടിച്ച്‌ തെറിപ്പിച്ച്‌ കോശി തുടക്കമിട്ടു...

"ഓ..സോറി..അയാം റിയലി സോറീട്ടോ..... "

"ഓ ഇറ്റ്സ്‌ ഓകെ.. "
"ബൈ ദ വേ..ഐ ആം കോശി...ഫ്രം കേരളാ...ആര്‍ യൂ ഫ്രം തമിള്‍നാടു.. "
"യെസ്‌"

കോശിയുടെ ഇര നിഷ്ക്കളങ്കന്‍ കോശിയുടെ നാവില്‍ നിന്നും തെറിച്ചു വീണ നിരവധി ചാട്ടവാറടികളേറ്റ്‌ പിടഞ്ഞു ഒടുവില്‍ ഒരു വിധം രംഗത്തു നിന്നും അപ്രത്യക്ഷനായി....... കോശിയുടെ മുന്‍പിലെ നിരകളില്‍ അനേകം കസേരകള്‍ മറിഞ്ഞു വീണു..തുടര്‍ന്ന് വ്യഭിചരിക്കപ്പെട്ട കുറേയേറേ ഇംഗ്ളീഷ്‌ വാചകങ്ങള്‍ ഒഴുകി നടന്നു... കോശി തന്റെ പുതിയ ഇരകളിലൊന്നിനെ ചവിട്ടി വീഴ്തി, എന്നിട്ട്‌ പറഞ്ഞു:

"ഓ സോറി..അയാം റിയലി സോറീട്ടോ... "

"ചേട്ടാ ഞാന്‍ തിരുവല്ലാക്കാരനാ ജോളിക്കുട്ടി അച്ചായനാ.... "

ചമ്മല്‍ച്ചീളുകള്‍ തെറിച്ച്‌ വികൃതമായ കോട്ടി ചിരിച്ച്‌ കോശി അടുത്ത കസേരകളിലൊന്ന് ലക്ഷ്യമാക്കി നീങ്ങീ.... കോശിയുടെ ലീലാവിലാസങ്ങളെ ശ്രദ്ധിച്ച്‌ ഇരിക്കുന്ന, ജോളിക്കുട്ടിയുടെ സമാനമായ ഒരു ആക്രമണത്തില്‍ നിന്നും രക്ഷ നേടിയ നെറ്റിയില്‍ നീണ്ട ഭസ്മക്കുറിധാരനായ പളനിസാമി മുത്തുലിംഗ്ഗം കോശി അടുത്തെത്തിയെപ്പോള്‍ മുറിച്ച്‌ മുറിച്ച്‌ മലയാളഭാഷയില്‍ പറഞ്ഞു:

"ചേട്ട നാനും തിരുവല്ലാക്കാറണാ പളനിസാമി മുത്തുലിംഗ്ഗം...അച്ചായനാ..... "