Monday, August 27, 2007

ബാംഗ്ലൂര്‍ ടൈംസ് - ഇന്ന് തിരുവോണം..

മലയാളിയുടെ കൂടപ്പിറപ്പായ ഉത്സവം.. പച്ചച്ചാണകം മെഴുകിയ മുറ്റത്തു നിന്നും ചാണകത്തിന്റേയും,പറമ്പില്‍ വിരിഞ്ഞ പൂക്കളുടേയും സമ്മിശ്ര ഗന്ധം ഉണര്‍ത്തുന്ന ഓണ ഓര്‍മ്മകളില്‍ നിന്നെല്ലാമകന്ന് ഓണനാളില്‍ ടെലിവിഷന്‍ ചാനലുകളിലെ കസവുതുന്നിയ ഓണക്കോടികളില്‍ തിളങ്ങുന്ന താരങ്ങളുടെ ഓണസ്മരണകളുടെ പശ്ചാത്തല സംഭാഷണത്തില്‍ മുഴുകി,അകമ്പടിയായി അല്‍പ്പം മദ്യം സേവിച്ച്‌ ചെറിയ ചെറിയ ആഘോഷങ്ങള്‍ക്കിടയില്‍ വന്ന വലിയ ഓണനാളില്‍ സന്തോഷത്തോടെ/സ്നേഹത്തോടെ ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്കെന്റെ ഓണാശംസകള്‍...

--------

ഓണാവധിക്ക്‌ മുന്‍പ്‌ വരുന്ന വെള്ളിയാഴ്ച്ചയില്‍ പരീക്ഷാച്ചൂടില്‍ നിന്നും അടര്‍ന്നുമാറി ക്ലാസ്‌മുറിയില്‍..ചരടില്‍ കോര്‍ത്ത ഒരു ചോക്ക് കഷ്ണം വരച്ചൊരുക്കിത്തന്ന ഡിസൈനുകളില്‍ തൊടിയില്‍ നിന്നും സംഘടിപ്പിച്ച നാടന്‍/കാടന്‍ പൂക്കള്‍ ചേര്‍ത്തൊരുക്കുന്ന പൂക്കളങ്ങള്‍..
പിന്നെ ആര്‍പ്പും..സന്തോഷവും നിറയുന്ന വായുവില്‍ ഒരു കട്ടിക്കയറിന്റെ ഇരുപുറങ്ങളിലും നിന്നു പരസ്പരം ബലാബലം നടത്തിയ കമ്പവലി മത്സരങ്ങള്‍..
ഒടുവില്‍ സമ്മാനമായ്‌ കിട്ടിയ ഒരുകുലപ്പഴത്തിന്റെ അവകാശികളിലൊരാളാവാന്‍ ആര്‍പ്പുവിളിച്ചോടിചെന്ന് ഒരു പഴത്തൊലിമാത്രം കൈപ്പിടിയില്‍ ഒതുങ്ങിയ ജാള്യതയില്‍ തിരികെ വന്നതും...

--------
തിളച്ച എണ്ണയില്‍ പപ്പടം പുളഞ്ഞുവീര്‍ത്തൊടുവില്‍ ഒരു ഈര്‍ക്കില്‍ത്തുമ്പില്‍ കോര്‍ത്തെടുക്കവേ അതില്‍ നിന്നൊരു നുള്ളു അമ്മകാണാതടര്‍ത്തിയെടുത്ത്‌..
പറമ്പില്‍ നിന്നും വെട്ടിയെടുത്ത നാക്കിലയില്‍ വെള്ളം ഒഴിച്ച്‌ കീറത്തുണികൊണ്ട്‌ തുടച്ചെടുത്തതും..
പിന്നെ അതില്‍ നിറഞ്ഞ ഉപ്പേരിക്കൂട്ടങ്ങളും,നൂറു കറികളും ...

--------

ഇന്നലെ ബാംഗ്ലൂരില്‍ കെ.ആര്‍ പുരത്ത്‌ കൂട്ടുകാര്‍ (തറവാട്ടുമക്കള്‍ എന്ന് ഞങ്ങള്‍ പരസ്പരം വിളിക്കുന്ന)വീട്ടില്‍പ്പോവാന്‍ കഴിയാത്ത ചിലര്‍- ഞങ്ങളുടെ സ്വന്തം തറവാടായ- വാടകവീട്ടില്‍ ഒത്ത്‌ കൂടി സ്വന്തം സൃഷ്ടികളായ അവിയലും,സാമ്പാറും,ഇഞ്ചിക്കറിയും കൂട്ടി ഊണുകഴിച്ചതും..

--------

ഇന്ന്..ഏതാനും മണിക്കൂറുകള്‍ക്കകം..ഏതെങ്കിലും ഒരു മലയാളി ഹോട്ടലിന്റെ പടിവാതിലില്‍ ഊഴംകാത്ത്‌ നിന്ന് ഓണസദ്യക്കിലയിട്ടുണ്ണുന്നതും..
എല്ലാം എല്ലാം എന്റെ ഓണ ഓര്‍മ്മകളില്‍ പെടുമായിരിക്കും...!!!!!!!!!!!!!

------
ഇപ്പോള്‍ തോന്നുന്നൂ...ഛേ..ലീവെടുക്കാമായിരിന്നൂ...
വീട്ടില്‍പ്പോവാമായിരുന്നൂ.....
!!!!!!!!!!!!!


“മേലേക്കുന്നില്‍ പൂമരങ്ങള്‍, താഴേക്കാവില്‍ കോമരങ്ങള്‍
തുടികൊട്ടും പാട്ടും എങ്ങും ഉത്സവങ്ങള്‍
പലവട്ടം ഓര്‍ക്കാനെന്റെ കേരളം..പലവട്ടം ഓര്‍ക്കാനെന്റെ കേരളം

മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ
മാമ്പൂക്കള്‍ പൊഴിയും തൊടിയില്‍..പൊന്നാമ്പല്‍ പൂക്കും കടവില്‍
തേടിയലഞ്ഞൂ എന്റെ പൂങ്കിനാക്കള്‍ എന്റെ പൂങ്കിനാക്കള്‍
മഴതോരും നേരം നോ‍ക്കി കുളിര്‍തെന്നല്‍ കവിളില്‍ തഴുകും
ഓര്‍മ്മതന്‍ തേന്‍സുഗന്ധം തേടിയെത്തുമോ വീണ്ടും തേടിയെത്തുമോ..
മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ

മെല്ലെമെല്ലെയീ നവ്യഭാവങ്ങളുള്ളിലൂറുമ്പൊഴും
കരിനിഴല്‍ വീണ മണല്‍ശരങ്ങളായ് നീറുമെന്റെ ഹൃദയം
മരുഭൂവില്‍ പിറന്ന മണ്ണിന്‍ ഓര്‍മ്മകളീല്‍ അറിയാതെ മയങ്ങുമ്പോള്‍ നൊമ്പരങ്ങള്‍
തേന്മാവിന്‍ ചോട്ടില്‍ വീണ്ടും ചെന്നിരിക്കാന്‍..കളിവീടു വെയ്ക്കും കാലം ഓര്‍ത്തിരിക്കാന്‍..
ഉരുകുന്ന എരിവെയിലിന്‍ നൂലിഴയില്‍ മഴമുത്തായ് പെയ്യാനെത്തി എന്റെ കേരളം..“


പണ്ടേതോ ഓണക്കാലത്ത് കോളേജ് ഓണപ്പാട്ട് മത്സരത്തിനായ് ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ പാട്ടിനു വേണ്ടി എഴുതിയ ചില വരികള്‍....

ഓണാശംസകള്‍....

Tuesday, August 21, 2007

ഇലാമാ മരം - ഒരു ഹോസ്റ്റല്‍ സ്മരണ..

ഒരു വേനലവധി- ഏപ്രില്‍-മേയ്‌ മാസക്കാലങ്ങള്‍ കാമ്പസ്‌ അവധിക്കാലമായിരുന്നെങ്കില്‍ കൂടിയും, അടയ്ക്കാത്ത മെസ്സും, യൂണിവേര്‍സിറ്റി ലൈബ്രറിയും, പിന്നെ ഹോസ്റ്റെല്‍ തരുന്ന ചില സുഖമുള്ള ഒഴിവുദിനങ്ങളും കാരണം ഞങ്ങളില്‍ മിക്കവരും കൊളുത്തുകളില്ലാത്ത മുറികളില്‍ ചടഞ്ഞുകൂടിയിരിക്കാറുണ്ട്‌.

വേനലവധിക്ക്‌ മെസ്സില്‍ അംഗസംഖ്യ കുറവായതിനാല്‍ മിക്കവാറും അത്താഴത്തിനു കഞ്ഞി ആയിരിക്കും പതിവ്‌. നല്ല ചുട്ടരച്ച ചമ്മന്തിയും, പയറുതോരനും, മാങ്ങ അച്ചാറും കൂട്ടി സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച്‌ ആസ്വദിച്ചുള്ള അത്താഴം (ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു..വീണ്ടും ഹോസ്റ്റലിലേക്ക്‌ ഓടിപ്പോവാന്‍ തോന്നുന്നു..).

ഓരോ സ്പ്പൂണ്‍ കഞ്ഞിക്കൊപ്പൊവം പപ്പടം പൊടിച്ചിട്ട്‌ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. ചില സീരിയസ്‌ വിഷയങ്ങളില്‍ തുടങ്ങി, കൊചു തമാശകളിലേക്കും, പാരവയ്പ്പുകളിലേക്കും, അടിച്ചിറക്കുന്ന കഥകളിലേക്കും ഇരുള്‍ കനക്കുന്നതോടെ ചര്‍ച്ചകള്‍ വഴിമാറും..

ഒരിക്കല്‍ നനുത്ത മഴയുള്ള ഒരു രാത്രി. മെഴുകു തിരി വെളിച്ചത്തില്‍ ഞങ്ങള്‍ കുറച്ച്‌ പേര്‍..സുനിലേട്ടനും,ടിജോയും,അനീസിക്കയും,മാലിക്കും,ഷിബുവും,മാമന്‍സും,എനൂപും, ഇടക്കിടെ കടന്നു വന്ന് കമന്റടിച്ച്‌ പാര സ്വയം ചോദിച്ച്‌ മേടിച്ച്‌ പോവുന്ന ബൈജു ചേട്ടനും എല്ലാം ഉണ്ട്‌..ഇടക്കൊരു കാര്യം..ഈപ്പറഞ്ഞവരില്‍ ചിലര്‍ റിസേര്‍ച്‌ സ്കോളേര്‍സ്സാണു, ചിലര്‍ ബിരുദാനന്തര, എം.ഫില്‍ വിദ്യാര്‍ത്ഥികളും.

എല്ലാവരും ഓര്‍മകള്‍ കാടു കയറി സ്കൂള്‍ ജീവിതത്തെക്കുറിച്ച്‌ വാചാലരാവുകയാണു. അപ്പോഴാണു കുറേ നേരം കാത്തിരുന്നു കിട്ടിയ സ്പൂണും, ഒരു പ്ലേറ്റ്‌ കഞ്ഞിയും അകമ്പടി കറികളും ഒക്കെയായി അവന്‍ വന്നത്‌ (ടിയാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ ഇനി മുതല്‍ അവന്‍ എന്നേ വിളിക്കൂ..)..അന്നത്തെ ചിന്താവിഷയം സ്കൂള്‍ ജീവിതം ആണെന്നു കണ്ട്‌, ഗൃഹാതുരതയോടെ കഥകള്‍ കേട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടത്തിലേക്ക്‌ അവനും ചേര്‍ന്നു.

പണ്ട്‌ കുട്ടിക്കാലത്ത്‌ നാട്ടുവഴികളിലൂടെ നടന്നുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ കെട്ട്‌ ഞാന്‍ അഴിക്കാന്‍ തുടങ്ങിയപ്പൊഴേക്കും അവന്‍ ഇടപെട്ടു..

ഇനി ഞാന്‍ പറയാം..

എന്റെ സ്കൂള്‍ ജീവിതത്തിന്റെ കുറച്ച്‌ കാലം ഞാന്‍ ഉത്തര്‍പ്രദേശില്‍ ആയിരുന്നു..അത്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ..

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഏതൊ ഒരു നവോദയ സ്കൂളില്‍ അവന്‍ പഠിച്ചിരുന്ന കാലത്തെപറ്റിയുള്ള വിവരണങ്ങളില്‍ ഞങ്ങള്‍ ഒഴുകി നടന്നു..

ഹോസ്റ്റലിലെ ചിലമുറികളില്‍ നിന്നു നാടന്‍ പാട്ടുകള്‍ ഉയര്‍ന്നു " പിണക്കമാണോ നീ ..എന്റേ കിളിമകളേ..എന്നേ മറക്കരുതേ.." "മഴപെയ്യുമ്പോലേ..."

പിറകില്‍ നാല്‍പ്പാത്തിമലയില്‍ നിന്നെവിടെയോ കാലന്‍ കോഴികള്‍ കൂവി..കുറെ മെഴുകു തിരികള്‍ ഉരുകിത്തീര്‍ന്ന് പുതിയവക്ക്‌ വഴിമാറി..

അവന്റെ കഥ തുടരുന്നൂ..ഇപ്പോള്‍ നവോദയാ മതിലു ചാടി സെക്കന്റ്‌ ഷോക്ക്‌ പോയ കഥയാണവന്‍ പറയുന്നത്‌..

അങ്ങിനെ കുറെ മതിലു ചാട്ടങ്ങള്‍ക്കും, കട്ടു തീറ്റകളെ കുറിച്ചുള്ള കഥകള്‍ക്കും ഒടുവില്‍ ആണവന്‍ ഇലാമാമരത്തെക്കുറിച്ച്‌ പറഞ്ഞത്‌.

ഇതിനിടയില്‍ മെസ്സില്‍ പതിവായി തൈരു മോഷ്ടിക്കാന്‍ വരാറുള്ള ---- വരെ ഇലാമ മരം എന്നു കേട്ടപ്പോള്‍ മടിച്ചാണെങ്കിലും ഞങ്ങളുടെ മെഴുകുതിരി വെട്ടത്തില്‍ ഒരു നിഴലുപോലെ ചേര്‍ന്നു..

ഒടുവില്‍ ആരോ ചൊദിച്ചു 'ഇലാമാ മരമോ..???'
'അതേതോ സിനിമയില്‍ ഉള്ളതല്ലെ..' വേറൊരാള്‍'
‘ഗുരുവിലാണു മ--- ഇലാമ പഴം' അണോണി കമന്റ്‌..

'ശരിക്കും ആ സിനിമയില്‍ പറയുന്ന കായുണ്ടാവുന്ന മരം ഇതാണ്..ഇലാമാ മരം..'

ഞങ്ങളുടെ വായടപ്പിച്ച്‌ കൊണ്ടവന്‍ പറ‍ഞ്ഞു..

'നിങ്ങള്‍ നോര്‍ത്തിന്ത്യെയില്‍ പോയാല്‍ അവിടെ ധാരാളമായി കാണാം..വെറുതെ ടൗണില്‍ ഒന്നും പോവരുത്‌..ഗ്രാമങ്ങളില്‍ പോണം..'

നോര്‍ത്‌-ഇന്ത്യാ ഗ്രാമങ്ങള്‍ പഴയ ചില ദൂരദര്‍ശ്ശന്‍ സീരിയലുകളില്‍ കണ്ടിട്ടുള്ളതല്ലാതെ കാര്യമായ ധാരണ ഇല്ലാത്ത ഞങ്ങളില്‍ ചിലര്‍ ഒന്നും മിണ്ടിയില്ല..അറിയാവുന്ന ചിലര്‍ ഇവന്‍ എവിടെ വരെ പോവും എന്നു നൊക്കട്ടെ എന്നോര്‍ത്താവണം ഒന്നും മിണ്ടാതിരുന്നു..

പിന്നീടങ്ങോട്ട്‌ ഇലാമാ മരത്തെക്കുറിച്ചുള്ള വിവരണം ആയിരുന്നു..വലിയ വേരുകളില്‍ ഒരു പ്രദേശം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന മരമാണത്രെ അത്‌..ഒരു പ്രദേശ്ശത്തിനാകെ തണല്‍ നല്‍കുന്ന ആ മരം നല്ല ചവര്‍പ്പുള്ള പഴമാണ് തരാറ്..ഇലാമപ്പഴം എന്നു പറയുന്നത്‌ ഒരു ടേസ്റ്റും ഇല്ലാത്ത പഴം ആണത്രെ..

ഈ മരത്തിന്റെ ശാഖകള്‍ എന്നു പറഞ്ഞാല്‍ തീരെ ഉറപ്പില്ലാത്ത, മൃ ദുവായതാണ്‍..അതു കൊണ്ട്‌ കിളികള്‍ ഒന്നും ഈ മരത്തില്‍ കൂടു കൂട്ടാറില്ല
നല്ല ഉയ്യരമുള്ള ഈ മരത്തിന്റെ മുകളില്‍ കയറി നിന്നാല്‍ കിലോ മീറ്ററുകളോളം കാണാന്‍ കഴിയും..(???????--ഇത്‌ കഥ കേട്ടിരുന്നവരില്‍ നിന്നും ഉയര്‍ന്നതാണു..)

ശരിക്കും പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കല്‍പ്പവൃക്ഷം ആണു ഈ മരം..നമ്മുടെ തെങ്ങു പോലെ

..........................
..........................
...................

പിന്നീട്‌ ഈ ഇലാമപ്പഴത്തിന്റെ കഥയില്‍ ചേര്‍ക്കപ്പെട്ട പലതും കഥാകൃത്തിന്റെ അറിവോടയോ സമ്മതത്തോടയോ ആയിരുന്നില്ല..

ചില വേര്‍ഷനുകളില്‍ ഇലാമാ മരത്തിന്റെ വീതിയേറിയ ചില്ലകളില്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താറുണ്ട്‌ എന്നു വരെ എഴുതി ചേര്‍ക്കപ്പെട്ടു..

ഏതായാലും ആ വര്‍ഷം വേറെ നുണമത്സരം നടന്നില്ല ഹോസ്റ്റലില്‍..നൂണ രാജാവായി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു..ബോബനും മോളി പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കാനായി ഇലാമ മരം മാത്രം എന്റെ മനസ്സില്‍ അവശ്ശേക്ഷിച്ചു...

Monday, August 13, 2007

ബാംഗ്ലൂര്‍ ടൈംസ് - 5 (മീറ്റ് വിശേഷങ്ങള്‍)

സീന്‍ 1
മഡിവാള കല്ലട ട്രാവത്സ് ഓഫീസ്..ഏകദേശം നാലുമണിക്കൂറോളം വൈകി 10:40 ഓടെ കുറുമാനും സംഘവും അടങ്ങിയ കല്ലട വോള്‍വോ ബെര്‍ളിത്തരങ്ങളിലെ കഥാപത്രമായ ഫ്ലൈറ്റിനെ അനുസ്മരിപ്പിക്കും വിധം എത്തിച്ചേര്‍ന്നൂ..
കുമാറേട്ടന്‍,പച്ചാളം,ഇക്കാസ്,കലേഷേട്ടന്‍ തുടങ്ങിയ ബ്ലോഗ് പുലികള്‍ക്ക് ശേഷം പശ്ചാത്തലത്തില്‍ മുഴങ്ങിക്കേട്ട കയ്യടികള്‍ക്ക് മറുമൊഴിയായി കുറുമാന്‍ മാര്‍ക് വിസില്‍ മുഴക്കി കഥാകാരന്‍ ബാംഗ്ലൂര്‍ മണ്ണില്‍ കാലുകുത്തി..

ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാജേഷ് .കെപി.ഒരുക്കിയ താമസസ്ഥലത്തേക്ക്...

സീന്‍ 2

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അകലെ..ഹൂഡി ഗേറ്റിനുമപ്പുറം കൃഷ്ണാ ഫാമില്‍ സൌത്തിന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബ്ലോഗ്ഗേര്‍സ് അണി നിരന്നിരിക്കുന്നു..

മിന്നുന്ന കാമറാഫ്ലാഷുകള്‍ക്കിടയിലൂടേ ബ്ലോ:ബെന്നിയുടെ കയ്യില്‍ നിന്നും കുറുമാന്‍ ഒപ്പിടാത്ത ഒരു കോപ്പി ഏറ്റു വാങ്ങി കൊച്ചുത്രേസ്യ ‘യൂറോപ് സ്വപ്നങ്ങള്‍‘ പ്രകാശനം ചെയ്തു..

തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കും,വീഡിയോ പ്രദശനത്തിനും,പുസ്തകവിതരണത്തിനും,ഗാനമേളകള്‍ക്കും ശേഷം..അതിഗംഭീരമായ ഡിന്നറോടേ മീറ്റ് അവസാനിപ്പിച്ച് ബ്ലോഗ് പുലികള്‍ തങ്ങളുടേ മടകളിലേക്ക് മടക്കയാത്ര ആരംഭിച്ചു...

കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത ബാംഗ്ലൂര്‍ ടൈംസ് ഉടന്‍...

ബാംഗ്ലൂര്‍ മീറ്റ് ദൃശ്യങ്ങള്‍ ഇവിടെ..

Monday, August 6, 2007

മുംഗാരു മളയേ..(മണ്‍സൂണ്‍ മഴ) - ബാംഗ്ലൂര്‍ ടൈംസ് 4

പുറത്തു ശക്തിയായി മഴപെയ്യുന്നുണ്ടായിരുന്നൂ..അടിവസ്ത്രങ്ങള്‍ വിരിച്ചിട്ട ജനലഴികളില്‍ പറ്റിചേര്‍ന്നു‌ കിടക്കുന്ന വലിയതുളകള്‍ നിറഞ്ഞ കൊതുകുവലകള്‍ക്കിടയിലൂടെ മിന്നലുകള്‍ ചുവരുകളില്‍ വെളിച്ചം തെറിപ്പിച്ച്‌ മുറിയില്‍ കുറച്ച്‌ നേരം തങ്ങിക്കിടന്നു... പിന്നാലെ ദിക്ക്‌ വിറപ്പിച്ചുള്ള ഇടിമുഴക്കവും.

കൂട്ടിയിട്ടിരിക്കുന്ന കുപ്പായക്കൂമ്പാരങ്ങള്‍ മുറിയാകെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്‌. മൊബൈലില്‍ നിന്നും എഫ്‌.എം റേഡിയോ ജനപ്രിയ കന്നടഗാനം പൊഴിക്കുന്നു..

“മുംഗാരു മളയേ...ഏനു നിന്ന ഹനിഗള ലീലേ..”
“നിന്ന മുകില സാലേ...”

വായിച്ച്‌ കൊണ്ടിരിക്കുന്ന പൗലോ കോയ്‌ലയുടെ ബെസ്റ്റ്‌സെല്ലര്‍ 'ദി വിച്ച്‌ ഒഫ്‌ പോര്‍റ്റൊബെല്ലോ' യില്‍ നിന്നും അടയാളപ്പെടുത്തിയ താളുകളെ മറച്ച്‌ കളഞ്ഞു മാറാലകള്‍ നിറഞ്ഞ ഫാനിന്റെ ഇതളുകള്‍ക്കിടയിലൂടെ ഉറക്കം കണ്ണിലേക്ക്‌ തറഞ്ഞുകയറി..

എത്ര നേരം ഉറങ്ങി എന്നറിയില്ല മഴയും, ഫാനും വേഗതകൂടി തിമര്‍ക്കുന്നൂ..

ഡോര്‍ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടാണുണര്‍ന്നെത്‌..അസമയത്തുള്ള ഉറക്കമാണെങ്കില്‍ കൂടിയും, മുറിച്ചു തുണ്ടമാക്കപ്പെട്ട സ്വപ്നങ്ങള്‍ കൂടിച്ചേരുന്നതിനു മുന്‍പെ നഷ്ടപ്പെട്ട്‌ പോയതിന്റെ വിഷമത്തോടെ വാതില്‍ തുറന്നു..

അവനാണു...., ഈയടുത്തായി ഇതവന്റെ പതിവാണു..എന്നും വൈകുന്നേരം പൂവുമായി വരും..

അവന്റെ പ്ലാസ്റ്റിക്‌ ബേസിനില്‍ ശേഷിച്ച രണ്ട്‌ മുഴം മാല ഇവിടെ തന്നവന്‍ തിരിച്ച്‌ പോകും. കയ്യില്‍ തടയുന്ന പത്തു രൂപ നോട്‌ കൊടുത്ത്‌ രണ്ട്‌ മുഴം മാലയും വാങ്ങി എന്തു ചെയ്യണം എന്നറിയാതെ അകത്തേക്ക്‌ പോവുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു.മുറിയില്‍ പൂവിട്ട്‌ പൂജിക്കാന്‍ ദൈവങ്ങളുടെ ചിത്രങ്ങളില്ല, മുടിയില്‍ ചൂടിക്കൊടുത്ത്‌ മുടിപ്പൂവിന്റെയും, മുടിയിഴയുടെയും സുഗന്ധം ആസ്വദിച്ച്‌ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാനാണെങ്കില്‍ കൂടെ ഭാര്യയും ഇല്ല...

അവിവാഹിതനും, ഈശ്വരവിശ്വാസിയല്ലാത്തവനുമായ ഒരുവനു പൂവില്‍ക്കാന്‍ വരുന്നവനോടുള്ള സ്വാഭാവികമായ അരിശം തുടക്കത്തില്‍ അവനോട്‌ തോന്നിയിരുന്നു..അത്‌ പിന്നെ അനുകമ്പയായി, ഒരു ഔദാര്യത്തിനു വേണ്ടി പൂ വാങ്ങിത്തുടങ്ങി. മുറിയില്‍ ഇരുള്‍ വീണ ഒരു കോണില്‍ ആണിയടിച്ച്‌ തൂക്കിയിരിക്കുന്ന കണ്ണാടിയില്‍ ചാര്‍ത്തിയിടും..പിന്നെ, സ്വയം പ്രതിബിംബങ്ങളെ നോക്കി രസിക്കും.

"സാര്‍ ഇന്നേക്ക്‌ മൂന്നു മുഴം ബാലന്‍സിരുക്ക്‌ നീങ്ക ഒരു ഫിഫ്റ്റീന്‍ റുപ്പീസ്‌ കൊടുങ്കോ.." അവന്‍ പറഞ്ഞു.

"എനിക്കു പൂവേ വേണ്ട..നീ വേറെയാര്‍ക്കെങ്കിലും കൊടുക്ക്‌.."

ഈ പരിപാടി ഇന്നത്തോടേ നിര്‍ത്തിയേക്കാം, മനസ്സിലോര്‍ത്തു കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"സാര്‍ പ്ലീസ്‌ സാര്‍..അപ്പടിയെല്ലാമെ പേസാത്‌..നീങ്ക മൂന്നുമുഴം വാങ്ങുങ്കോ.."

"അതൊന്നും വേണ്ട..എനിക്കിതാവിശ്യമില്ല.. "

"പ്ലീസ്‌ സാര്‍.."അവന്റെ കണ്ണുകളിലെ ദൈന്യത ..എന്റെ സെന്റിമെന്റ്സ്‌ അവന്‍ ചൂഷണം ചെയ്യുകയാണോ എന്നു തോന്നിപ്പോവുന്നു...

മഴ നനഞ്ഞതുകൊണ്ടാവണം, മൊട്ടയടിച്ച, കുറ്റിമുടികള്‍ വളര്‍ന്നു വരുന്ന അവന്റെ തലയിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ നെറ്റിയില്‍ നിറഞ്ഞു കിടക്കുന്ന ഭസ്മക്കൂട്ടം കൂതിര്‍ന്നു മുഖമാകെ പടര്‍ന്നിട്ടുണ്ട്‌..

"ഇന്തു മളൈ ജാസ്തി .." അവന്‍ സ്വയം പറഞ്ഞു..ആദ്യം വരുമ്പോള്‍ കന്നടമാത്രം സംസാരിച്ചിരുന്നുള്ളു അവന്‍. ഇപ്പോ എല്ലാ ഭാഷകളും കൂട്ടിക്കുഴച്ച്‌ സംസാരിക്കും.

പലതവണ, പലയിടങ്ങളിലായി ഇവനെ കാണാറുണ്ട്‌..പത്രം വില്‍ക്കുന്നവനായി, ബസ്സുകള്‍ തുടച്ച്‌ വൃത്തിയാക്കി ഗണേശചിത്രങ്ങളില്‍ മാലചാര്‍ത്തികൊടുക്കുന്നവനായി, ഇടത്തരം റെസ്റ്റോറണ്ടുകളില്‍ എച്ചില്‍ പാത്രം പെറുക്കി തീന്‍ മേശകളിലെ എല്ലിന്‍ കഷ്ണങ്ങളെ തുടച്ച്‌ മാറ്റുന്നവനായി..മൂത്രം മണക്കുന്ന വഴിയ്യൊരങ്ങളില്‍ വേശ്യകള്‍ നിറയുന്ന സന്ധ്യാനേരങ്ങളില്‍ കടല വറുത്ത്‌ വില്‍ക്കുന്നവനായി..അങ്ങിനെ പല പല വേഷങ്ങളില്‍...

അവന്‍ മൂന്നു മുഴം മാല മുറിച്ച്‌ നല്‍കി..കൊടുത്ത കാശും വാങ്ങി സൂചിത്തുള വീണു അരിപ്പപോലായ കുട നിവര്‍ത്തി, കൊതുക്‌ കൂത്താടികള്‍ പെറ്റുപെരുകിയ, മഴവെള്ളവും അഴുക്കുവെള്ളവും ഇണചേര്‍ന്നിരിക്കുന്ന വെള്ളക്കെട്ടുകളില്‍ കാലെറിഞ്ഞു നടന്നു നീങ്ങി..

അകത്ത്‌, മുറിയിലേക്ക്‌ മിന്നലിന്റെ കടക്കണ്ണിലൂടെ മഴച്ചീളുകള്‍ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു....

(....മുന്‍പ് 'വിടരുന്ന മൊട്ടുകളില്‍' പ്രസിദ്ധീകരിച്ച കഥ...)