Monday, July 30, 2007

പറഞ്ഞു കേട്ട കഥ

"നിന്റെ അപ്പനെങ്ങിനാ മരിച്ചത്‌"

വാഴയില ചീന്തിലേക്ക്‌ വീട്ടില്‍ നിന്നും പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന കപ്പയും ബീഫ്‌ ഉലത്തിയതു പകര്‍ന്നുകൊണ്ട്‌ അവന്‍ ചോദിച്ചു..വേനല്‍ക്കാല സൂര്യന്‍ കശുമാവിന്‍ തലപ്പുകള്‍ക്കിടയിലൂടെ, ചുവന്നുതുടുത്ത കശുമാമ്പഴത്തെ തഴുകി മണ്ണിലേക്കിറ്റു വീഴുന്നുണ്ടായിരുന്നൂ..

നല്ല കരിമ്പാറപ്പുറത്തു പതിനേഴു ദിവസം ഉച്ചവെയില്‍ കൊള്ളിച്ചുണക്കിയെടുത്ത വാട്ടുകപ്പ പുഴുങ്ങി, തേങ്ങയും,ഉള്ളിയും,കാന്താരിമുളകും,വെളുത്തുള്ളിയും ചേര്‍ത്തരച്ചു ചേര്‍ത്ത്‌ കുഴചെടുത്ത പുഴുക്ക്‌ കൊതിയോടെ നോക്കി അവന്‍ പറഞ്ഞു..

"അതൊരു വലിയ കഥയാണളിയാ.."

ഇരിഞ്ഞിട്ട കശുമാമ്പഴങ്ങളില്‍ വച്ച കാലു വഴുതിപോവാതെ എടുത്തു ചമ്രം പടിഞ്ഞിരുന്നു അവന്‍ ഉത്സാഹം കൂട്ടി..

"നീ പറ.."

"അപ്പന്‍ ഒരു ദിവസം ഷാപ്പീന്ന്‌ അന്തിക്കള്ളും അടിച്ച്‌ നമ്മടെ കണക്കന്‍ മല കയറി വരു‍വായിരുന്നൂ.."

ചതച്ച വെളുത്തുള്ളിയും, ഇറച്ചിമസാലയും,നെയ്യില്‍ മൂപ്പിച്ച തേങ്ങാകൊത്തും ചേര്‍ത്തു ഉലത്തിയെടുത്ത ബീഫ്‌ കറിയില്‍ നിന്നും സാമാന്യം വലിയ കഷ്ണം ഒരു നുള്ളു പുഴുക്കിന്റെ അകമ്പടിയോടെ വായിലേക്കിട്ട്‌ രണ്ടാമന്‍ ചോദിച്ചു..

"എന്നിട്ട്‌??"

"നിനക്കറിയാലോ നല്ല കുത്തനെ ഉള്ള കേറ്റമല്ലയോ അത്‌..അപ്പനങ്ങിനെ കുറേ പാട്ടൊക്കെ പാടി, നാട്ടുവെളിച്ചത്തിന്റെ തിരി നിലാവെളിച്ചം കട്ടെടുക്കുന്നതു നോക്കി കയറ്റം കയറി മുന്നോട്ടു വരുമ്പോ..അതാ തൊട്ടു മുന്നില്‍ ഒരു ഉഗ്രന്‍ ഘടഘടിയന്‍ കാട്ടു പന്നി..."

ഭാവാഭിനയതോടേയും,കൈകാല്‍ കലാശങ്ങളോടെയും കൂടി അവന്‍ വിവരണം തുടര്‍ന്നു..തന്റെ മുന്നിലെ ഇലച്ചീന്തിലെ പുഴുക്കിനെ ഗൗനിക്കാതെ..

"എന്നാ പറയാനാ..ആ പന്നി അപ്പനെ തേറ്റക്കു കുത്താന്‍ വന്നൂ..അപ്പന്‍ ഓടി..റബ്ബര്‍ തോട്ടം മുറിച്ചു കടാന്നു..വളക്കുഴികള്‍ ചാടിക്കടന്ന്‌.."

വായില്‍ നിറച്ചു വച്ചിരിക്കുന്ന പുഴുക്കുരുള ഒരിറുക്ക്‌ വെള്ളം കുടിച്ചിതുക്കി രണ്ടാമന്‍ അക്ഷമനായി ചോദിച്ചു

"എന്നിട്ട്‌ ???"

"എന്നിട്ടെന്നാ, അടുത്തെങ്ങും റബറല്ലാതെ വേറേ മരമൊന്നുമില്ലല്ലോ..അപ്പനോടി..പന്നി പുറകേയും..ഓടി ഓടി ഒടുക്കം ഒരു കൊച്ചു പ്ലാവിന്‍ തൈ.."

ശേഷിച്ച പുഴുക്കിന്‍ കൂനയില്‍ നിന്നും കുറേക്കൂടി വാരി തന്റെ ഇലച്ചീന്തിലേക്കിട്ട്‌ രണ്ടാമന്‍ വീണ്ടും ചോദിച്ചു..

"എന്നിട്ട്‌???"

"കഷ്ടകാലം എന്നാല്ലാതെ എന്തു പറയാനാ..നല്ല ഊരുള്ള പന്നിയല്ലെ..അതു വന്നു പ്ലാന്തൈക്കിട്ടു കുത്തോടു കുത്തു..അപ്പന്‍ മുറുക്കെ പിടിച്ചിരുന്നു..ഒടുക്കം പിടുത്തം വിട്ട്‌ നടുതല്ലി നിലത്തു വീണൂ..അങ്ങിനാ അപ്പന്‍ മരിച്ചെ.."

ശേഷിച്ച ഒരു നുള്ളു പുഴുക്കു മാത്രം കണ്ട്‌ നെടുവീര്‍പ്പിട്ട്‌ ഒന്നാമന്‍ ചോദിച്ചു..

"അല്ല..നിന്റെ അപ്പനും ഇങ്ങിനെ തന്നെയല്ലെ മരിച്ചത്‌..??? "

"അതെ..എന്നാ പറയാനാ..അപ്പനെ ഒരു പന്നി ഓടിച്ചു..അപ്പന്‍ ഓടിച്ചെന്നു ഒരു മരത്തേക്കേറി..മരത്തേന്നു പിടിവിട്ടു താഴെ വീണു..അപ്പന്‍ അതോടെ ക്ലോസ്‌.."

അവസാന പിടിപ്പുഴുക്കും ബീഫും വായിലേക്കിട്ട്‌ രണ്ടാമന്‍ ഇലമടക്കി ദൂരേക്കെറിഞ്ഞു..രുചി നോക്കാന്‍ ഒരു നുള്ളു ഭക്ഷണം പോലും കിട്ടാത്ത ഒന്നാമന്‍ അതു നോക്കി നെടുവീര്‍പ്പിട്ടു...

(പണ്ട്‌..പണ്ടെന്നു വച്ചാല്‍ വളരെപ്പണ്ട്‌ ആരോ പറഞ്ഞു തന്ന ഒരു കഥ..കുറച്ച്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ കുറിച്ചു വെക്കുന്നു ഇവിടെ...)

(സമര്‍പ്പണം : കറുത്ത മുഖാവരണമിട്ട മരണം പടയാളിയുമായി ചതുരംഗം കളിച്ചു!!!!!..സെവന്‍‌ത് സീല്‍ എന്ന മനോഹരമായ ചലച്ചിത്രം ഒരുക്കിയ ഇങ്മാര്‍ ബര്‍ഗ്മാന്...)

Friday, July 20, 2007

സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ - ( ബ്ലോഗേട്‌ 1)

പ്രിയരെ,ബാംഗ്ലൂര്‍ ടൈംസ്‌ എന്നപേരില്‍ രണ്ട്‌ ഭാഗങ്ങളിലായി എഴുതിവന്നിരുന്ന പരമ്പര ഇനി മുതല്‍ സത്യപാലന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ച്ചകളിലൂടെ ആയിരിക്കും അവതരിക്കപ്പെടുന്നത്‌....

തുടങ്ങും മുന്‍പ്‌ സത്യപാലനെക്കുറിച്ച്‌ -

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മനസ്സില്‍പ്പൊട്ടിമുളച്ച ഒരു കഥാപാത്രമാണ്‌ സത്യപാലന്‍..അന്ന്‌ ഒരു സ്വാശ്രയകോളേജ്‌ വിദ്യാര്‍ത്ഥിയായിട്ടായിരുന്നു അവതരിച്ചത്‌..ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള ഒരു സ്വാശ്രയ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി..കൂടപ്പിറപ്പായ സോഡാക്കുപ്പിക്കണ്ണടയും,സഭാകമ്പവും,നാലു പെണ്‍കുട്ടികള്‍ ഒരുമിച്ചു വന്നു സംസാരിച്ചാല്‍ ചൂളിപ്പോവുന്നത്ര നിഷ്കളങ്കനും ലജ്ജാലുവുമായ സത്യപാലന്‍..കൂട്ടുകാര്‍ക്കിടയില്‍ ‘അന്തംകമ്മി‘(മലപ്പുറം സ്ലാങ്ങ്‌) എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു എന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രം..സ്വാശ്രയ കോളെജിന്റെ യൂണിഫോം ചട്ടകൂടില്‍ ഒതുങ്ങിക്കൂടി മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുന്ന സത്യപാലന്‍ പക്ഷെ പഠനത്തില്‍ എപ്പോളും ആവറേജ്‌ മാത്രം...

കൂടുതല്‍ വലിച്ചു നീട്ടുന്നില്ല..സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇവിടെത്തുടങ്ങുന്നു...
സത്യപാലന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍...

രംഗം 1
-------

പൊടി നിറഞ്ഞു കിടക്കുന്ന ഗട്ടറുകളിലൊന്നില്‍ നിന്നും ചക്രങ്ങള്‍ അടുത്ത ഗട്ടറിലേക്ക്‌ ചാടിച്ചുകൊണ്ട്‌ പൊടിയുയര്‍ത്തി ഒരു കാര്‍ പാഞ്ഞു പോയി..ബാംഗ്ലൂര്‍ നഗരത്തിലെ ഒരു ഹൗസിംഗ്‌ കോളനിയിലേക്കു നീണ്ടുകിടക്കുന്ന ആ റോഡിന്റെ ഇരു വശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ ചുവപ്പു പൂക്കള്‍ വിരിയിച്ച്‌ നില്‍ക്കുന്നുണ്ട്‌..തണലും,ഇലക്കിടയിലൂടെ പൊടിഞ്ഞു വീഴുന്ന പ്രഭാതത്തിലെ ഇളംവെയിലും കീറിമുറിച്ച്‌ അവന്‍ നടന്നു..അവന്‍ സത്യപാലന്‍...

ഫുള്‍സ്ലീവ്‌ കോട്ടണ്‍ഷര്‍ട്ട്‌ ബ്രാന്‍ഡെഡ്‌ കോട്ടണ്‍പാന്റ്‌സിന്റെ ഉള്ളില്‍ത്തിരുകി, ഓഫീസ്‌ നിയമാവലികളില്‍ പെടുന്നില്ലെങ്കില്‍ പോലും പതിവുപോലെ ടൈകെട്ടി..കോളേജ്‌ പഠനകാലത്തേപോലെ തന്നെ വലിയൊരു ബാഗ്‌ പുറത്ത്‌ തൂക്കിയാണ്‌ ടിയാന്‍ നടന്നു വരുന്നത്‌...

ദൂരേ, പണിതുകൊണ്ടിരിക്കുന്ന പുത്തന്‍ ഷോപ്പിംഗ്‌ മാള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക്‌ ദിവസക്കൂലിക്കാരായ ഗ്രാമീണര്‍ പണിസാമാനങ്ങളുമായി പോവുന്നു..ചെമ്പന്‍ മുടിയും, പാന്‍പരാഗ്‌ നിറഞ്ഞു തുളുമ്പുന്ന കവിള്‍ത്തടങ്ങളുമായ്‌ കുറേപ്പേര്‍...

തൊട്ടടുത്ത പോലീസ്‌ ക്യാമ്പില്‍ നിന്നും,പ്രഭാതവ്യായാമങ്ങള്‍ക്കായി പോലീസുകാര്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരുന്നുണ്ട്‌..ഇറുകിയ, കഴുത്തിറക്കി വെട്ടിയ മുറിക്കയ്യന്‍ ബനിയന്‍ പൊടിപുരണ്ടിരിക്കുന്നു..പ്ലാവില്‍ ചക്ക തൂങ്ങിക്കിടക്കുന്നതുപോലെ വ്യായാമമുറകള്‍ക്കു വഴങ്ങിക്കൊടുക്കാത്ത കുടവയര്‍..മുട്ടോളമെത്തുന്ന കാക്കി ട്രസര്‍...

പശ്ചാത്തലത്തില്‍ ദൂരെ നിന്നും നായകള്‍ കുരക്കുന്ന ശബ്ദം കേള്‍ക്കാം..അത്‌ പതുക്കെ പതുക്കെ അടുത്തേക്ക്‌ വരുന്നു...ഒരു കൂട്ടം നായകള്‍ കുരച്ചു വരുന്ന ശബ്ദം...പോലീസ്‌ക്യാമ്പിലെ കുടുംബങ്ങള്‍ താമസ്സിക്കുന്ന മങ്ങിയ മഞ്ഞച്ചായം പൂശിയ ക്വാട്ടേര്‍സുകളുടെ വീതികുറഞ്ഞ മുറ്റങ്ങള്‍ക്കിടയിലെ റോസ്‌ ചെടികള്‍ക്കും ഉണങ്ങിയ ചീരത്തൈകള്‍ക്കുമിടയിലൂടെ നായകള്‍ പൊടിപാറുന്ന നിരത്തിലേക്ക്‌ കൂട്ടമായി വരുന്നുത്‌ കാണാം..അവന്റെ കാലുകള്‍ക്ക്‌ വേഗം കൂടി...നായകളെ അവനു വലിയ പേടിയാണെന്നു തോന്നുന്നു...( ദിനംപ്രതി പത്രവാര്‍ത്തകളില്‍ നിറയുന്ന നായകളുടെ ആക്രമണവാര്‍ത്തകള്‍ അവന്റെ മനസ്സിലൂടെ പാഞ്ഞു പോയിക്കാണണം...)

cut to:

നായക്കൂട്ടം നിരത്തും മുറിച്ചുകടന്ന കുറ്റിക്കാടുകളിലേക്ക്‌ പായുന്നു..അവന്‍ ശ്രദ്ധിച്ചു..മൂത്രമൊഴിച്ച്‌ അതിരു തിരിച്ചിരിക്കുന്ന അവരുടേതായ സാമ്രാജ്യത്തില്‍ കടന്നു കയറിയ ഏതെങ്കിലും അന്യതെരുവുകാരനായ നായയെ വേട്ടയാടുന്നതാവാം....

ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് മറ്റൊരു നായയെ ഓടിക്കുന്നു...ഓടിയോടിത്തളര്‍ന്ന ആ മൃഗം മതിലിനോട്‌ ചേര്‍ന്ന് കീഴടങ്ങിയ പോലെ കാലുകള്‍ക്കിടയില്‍ വാലുവളച്ച്‌ വെച്ച്‌ വിധേയത്വം കാണിച്ചു നിന്നു..വേട്ടയാടിയെത്തിയ നായക്കൂട്ടം മണം പിടിച്ച്‌ ഇരയുടെ അടുത്തെത്തി...കൂട്ടത്തില്‍ നേതാവെന്നു തോന്നിപ്പിക്കുന്ന നായ ഇരയോട്‌ മതിലിനോട്‌ ചേര്‍ന്നു നില്‍ക്കാന്‍ ആഞ്ജ്ജാപിച്ചു..നായമൂപ്പന്റെ ശിങ്കടികളിലൊരുവന്‍ മുരണ്ട്‌ ഭീഷണി സ്വരം പുറത്തേക്കയച്ചു..പിന്നെ അവിടെ കാണുന്ന കാഴ്ച്ചകള്‍ നീലച്ചിത്ര സി.ഡികളെപ്പോലും ലജ്ജിപ്പിക്കുന്നതാണ്‌...നായക്കൂട്ടങ്ങളുടെ കൂട്ടബലാത്സംഗം...

അവന്‍ അതു നോക്കിനില്‍ക്കാതെ നടന്നകലുന്നു....

രംഗം - 2
--------

തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ പായുന്നു...പലനിറത്തിലുള്ള ബി.എം.ടി.സി ബസ്സുകള്‍ ആളുകളെ കുത്തിനിറച്ചോടുന്നുണ്ട്‌...തിരക്കുപിടിച്ച ബസ്സുകളില്‍ കയറാനുള്ള മടികാരണം ആയിരിക്കണം അവന്‍ പിന്മാറി നില്‍ക്കുന്നു..

ഇടക്കിടെ സ്റ്റോപ്പുകളില്‍ നിന്നു മാറി ഐ.ടി കമ്പനികളിലേക്ക്‌ ജീവനക്കാരുമായിപ്പോവുന്ന വാഹനങ്ങള്‍ വന്നു നിര്‍ത്തുന്നു പോവുന്നു...തൊട്ടരുകില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കൂട്ടിയിരിക്കുന്ന ചപ്പുചവറുകള്‍ക്കിടയില്‍..ഒരു കാക്ക പ്രാവിന്റെ ജഢം കൊത്തിവലിക്കുന്നു...പ്രാവിന്റെ ഒടിഞ്ഞ കഴുത്തില്‍ നിന്നും ഒഴുകികല്ലിച്ച ചോരപ്പാടുകളില്‍ കൊത്തിപ്പറിക്കുന്ന കാക്ക...

രംഗം - 3
--------

ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഷോപ്പിംഗ്‌ മാള്‍...സ്വയം തുറന്നു തരുന്ന വാതിലുകള്‍ മുറിച്ചുകടന്ന് ആള്‍ക്കൂട്ടത്തിലൂടെ നുഴഞ്ഞുകയറി..ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞില്ലാതായി അവന്‍ ചുറ്റിനടക്കുന്നു..കറുത്ത മനുഷ്യരൂപങ്ങളെ പുത്തനുടുപ്പുകളിടുവിച്ച്‌ ചില്ലുക്കൂടുകള്‍ക്കു പിന്നില്‍ നിറുത്തിയിരിക്കുന്നു..സ്വയം നീങ്ങുന്ന കോണിപ്പടികളില്‍ കൈകോര്‍ത്തുപിടിച്ച്‌ നീങ്ങുന്ന മിഥുനങ്ങളെ നോക്കിനില്‍ക്കുന്നു അവന്‍...

Tuesday, July 17, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 2

രംഗം -1
-------------
[ഫ്ലാഷ്ബാക്‌]

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഞായറാഴ്ച്ച..സ്ഥലം കോട്ടയം മാര്‍കറ്റ്‌ കവല..അതിരമ്പുഴയിലെ കാമ്പസില്‍ നിന്നും ചെറിയാന്‍ ബസില്‍ വന്നിറങ്ങി ബേക്കര്‍ ജംഗ്ഷന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഞാനും എന്റെ സുഹൃത്ത്‌ നസീബും...

സമയം ഏകദേശം ഉച്ചകഴിഞ്ഞിരിക്കുന്നു..

പതിവുപോലെ വിശപ്പ്‌ തന്റെ ആര്‍ത്തി വിളിച്ച്‌ കൂവി എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു..

കാലുകളും മനസ്സും ഒരുമിച്ച്‌ തീരുമാനിച്ചുറപ്പിച്ചിട്ടെന്നവണ്ണം വേഗം കൂട്ടി കോട്ടയം ബോട്ട്‌ഹൗസ്‌ എന്ന റസ്റ്റോറണ്ട്‌ ലക്ഷ്യമാക്കി ഓടി...അവിടെ നിന്നും കപ്പയും കരിമീനും കഴിക്കാനുള്ള ഓട്ടമാണു..അതിനു ശേഷം രുക്‍മ ബസ്സില്‍ ബാംഗ്ലൂരിലേക്ക്‌ വരുവാനുള്ളതാണു...

ആദ്യമായി ഒരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്ന എന്നെ മുടിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിലാണു നെസി എന്റെ കൂടെ കൂടിയത്‌..ഞായറാഴ്ച ആയതിനാല്‍ തീരെ ജനങ്ങളില്ല..

എം.ജി റോഡിലേയും, ലാല്‍ബാഗിലേയും മറ്റു വിശേഷങ്ങള്‍ പറഞ്ഞു അടച്ചിട്ട കടകള്‍ക്കുമുന്‍പിലൂടെ നടന്ന ഞങ്ങളെ ബ്ലോഗര്‍ ട്രേഡ്‌മാര്‍ക്കായ കുറു-തമനു താടിവച്ച ഒരാള്‍ തടഞ്ഞു നിര്‍ത്തി..

രംഗം - 2
------

കോട്ടയം ജോസ്കോ ജ്വല്ലേര്‍സ്‌..അടഞ്ഞു കിടക്കുന്ന ഷട്ടറുകള്‍ക്കു മുന്നില്‍ അയാളിരുന്നു...കുറുമാന്‍ സ്റ്റൈല്‍ താടിയില്‍ രോമങ്ങള്‍ വെളുപ്പണിഞ്ഞിട്ടുണ്ട്‌...മുഷിഞ്ഞ ലുങ്കിയും ഷര്‍ട്ടുമാണു വേഷം..

എന്നോട്‌ മുന്നിലിരിക്കാന്‍ പറഞ്ഞു...ഞാന്‍ ഇരുന്നു..

ഹനുമാന്റെ പടം ഒട്ടിച്ച ഒരു ബുക്‌ അയാള്‍ തുറന്നു...

"ദൂരെ യാത്രക്ക്‌ പോവുകയാണല്ലെ" - അയാള്‍ ചോദിച്ചു..
കയ്യില്‍ ഉണ്ടായിരുന്ന വലിയ ബാഗില്‍ പിടിമുറുക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു
" അതെ.."--
"ജോലി സംബന്ധമായ കാര്യത്തിനാരിക്കും യാത്ര..അല്ലെ"--
"അതെ"
"ഉം...."

(അയാളുടെ കണ്ണുകള്‍ പുസ്തകത്തിന്റെ താളുകളിലൂടെ നീങ്ങുമ്പോഴാണു ഞാനത്‌ ശ്രദ്ധിച്ചത്‌..അയാളില്‍ നിന്നും ഉയരുന്നത്‌ പാക്കറ്റ്‌ ചാരായത്തിന്റെ മണമല്ലെ...)

"വിശ്വാസമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറയാം...എന്റെ പേരു ഇലഞ്ഞി വിജയന്‍..ഇലഞ്ഞി സ്ഥലം അറിയുമോ ???..അവിടാണെന്റെ വീട്‌...ഞങ്ങള്‍ അപ്പനപ്പൂപ്പന്മാരായി വലിയ ജ്യോത്സ്യമറിയുന്നവരാ...ഞാന്‍ നല്ല ഒന്നാന്തരം നായരാ..കുടു:ബപരമായി ജ്യോത്സ്യക്കാരാ എല്ലാരും.."

എന്റെ മൂളലുകള്‍ക്കിടയിലൂടെ അയാള്‍ തുടര്‍ന്നു...

"വല്യ വല്യ പണച്ചാക്കുകള്‍ വരെ എന്റടൂത്തൂന്ന് കൈ നോക്കി ഫലം അറിഞ്ഞിട്ടുണ്ട്‌..."

പിന്നെ രഹസ്യം പറയാനെന്നവണ്ണം ആഞ്ഞു അയാള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം മിക്സ്‌ ചെയ്തു പറഞ്ഞു..

"ഈ കോട്ടയം ടൗണിലെ വല്യ ബിസിനസ്‌ കാരൊക്കെ എന്റെ വാക്കുകേട്ടിട്ടെ കച്ചോടം തുടങ്ങൂ...അയ്യപ്പാസ്‌ കാര്‍, ശീമാട്ടി..ജൊസ്കോ തുടങ്ങി എല്ലാരും...ചില മുയ്‌ലാളിമാര്‍ക്കെന്നെ പേടിയാ..എന്നാന്നറിയുമോ...ആ ചത്തു പോയ സിസ്റ്ററില്ല്യോ അഭയ്‌..ആ കന്യാസ്ത്രീ മരിച്ചതെങ്ങിനാന്നെനിക്കറിയാം...ഇവിടത്തെ ചില വലിയ വീട്ടിലെ പിള്ളേരു ----"

അയാള്‍ മുഴുമിപ്പിച്ചില്ല..വിഷയം മാറ്റാനെന്നവണ്ണം അയാള്‍ തുടര്‍ന്നു..

"എന്താ നാള്‍..നക്ഷത്രം..???"
ഞാന്‍ പറഞ്ഞു...

"കുറെ ശത്രുക്കളുണ്ടാവും.."

ശരിയാണു പാകിസ്താനും ചൈനയും എന്റെ ശത്രുക്കളാണാല്ലോ..പോരാത്തതിനു അമേരിക്ക വന്‍ പടയുമായി എന്റെ വീടിനു മുന്നില്‍ തമ്പടിച്ചിട്ടുമുണ്ട്‌..മനസ്സിലോര്‍ത്തു..പക്ഷെ പറഞ്ഞില്ല

"ജോലി സംബന്ധമായ കര്യത്തിനു പോവുവാന്നല്ലെ പറഞ്ഞെ...ഇത്‌ നടക്കത്തില്ല"

ഈശ്വരാ..എന്റെ ഹൃദയമിടിപ്പിനൊപ്പം ബാഗില്‍ കിടന്ന ഓഫര്‍ലെറ്റര്‍ വരെ കിടന്നുപിടഞ്ഞു...നിന്റെ ചിലവ്‌- ഞാന്‍ നസീബിനെ നോക്കി..

"പത്തീല്‍ കുറയാത്ത ഒരു ഒറ്റ നൊട്ട്‌ എട്ടായി മടക്കി കണ്ണടച്ച്‌ ഇങ്ങോട്ട്‌ വെച്ചെ..പേടിക്കെണ്ട ഞാന്‍ അവസാനം തിരിച്ച്‌ തരാം..."

അയാള്‍ പുസ്തകത്തിന്റെ താള്‍ തുറന്നു പിടിച്ചു..എന്റെ വിരലുകള്‍ ഒരു അഞ്ച്‌ രൂപാ നോട്ടിനു വേണ്ടീ കീശയില്‍ ഓടി നടന്നു....ഒടുവില്‍ കയ്യിലും മനസ്സിലും തടഞ്ഞ ഒരു പത്ത്‌ രൂപാ നോട്ട്‌ ഭദ്രമായി എട്ടായി മടക്കി ഞാന്‍ ആ പുസ്തകത്താളിലേക്ക്‌ വച്ചു...

നൂറടിക്കുമെന്ന് പ്രതീക്ഷിച്ച പോസ്റ്റിനു വെറും പത്ത്‌ കമന്റ്‌ മാത്രം ലഭിച്ച ബ്ലോഗറെപോലെ അയാള്‍ എന്നെ ഒന്നു രൂക്ഷമായി നോക്കി...പിന്നെ,കുറേ മന്ത്രങ്ങള്‍ ജപിച്ചു(ബുഷ്‌ മാഫിയാ,,,ലാദന്‍ മാഫിയാ സ്റ്റെയിലില്‍..)എന്നിട്ട്‌ പറഞ്ഞു..

"മണ്ടനാണു.." -- ഇതു പത്തുരൂപായുടെ ദേക്ഷ്യം..

"ങേ.." ഞാന്‍ ബാലരമ സ്റ്റൈലില്‍ ഒരു ചോദ്യമെറിഞ്ഞു...

"പഠിക്കാന്‍ മണ്ടനാണെന്ന്..."

എം.എസ്‌.സി ഫസ്റ്റ്‌ ക്ലാസില്‍ പാസ്സായെന്ന അഹങ്കാരം, നവവധു വരനൊടെന്നവണ്ണം നുള്ളിപ്പറിച്ചു...

"ഏതു വരെ പഠിച്ചു..??" -- അയാള്‍ ചോദിച്ചു..

"എസ്‌.എസ്‌.എല്‍.സി.."

"കണ്ടോ ..ഞാന്‍ പറഞ്ഞില്ലെ..എന്നിട്ട്‌ പാസ്സൊ..ഫെയില്‍ഡോ..???"

"ഫെയില്‍ഡ്‌.."-- ഞാന്‍ കൂട്ടിച്ചേര്‍ത്തു..

ഇടത്തെകയ്യ്‌ വലത്തെ കയ്യുടെ മേല്‍ കെട്ടിവെച്ച്‌ നിന്നിരുന്ന നസീബ്‌ അത്‌ മടുത്ത്‌ വലത്തെക്കയ്‌ ഇടത്തെകയ്യില്‍ ബന്ധിച്ച്‌ ഇവനിതെന്തിന്റെ സൂക്കേടാണെന്നുള്ള ഭാവത്തില്‍ നിന്നു...
ഞങ്ങളെ കടന്നു പോയ ചിലര്‍ ആകാംഷയൊടെ നോക്കി..

"ഒന്നിനും ഒന്‍പതിനും ഇടയിലുള്ള ഒരു ഒറ്റസംഖ്യ മനസ്സില്‍ വിചാരിച്ചെ..വിചാരിച്ചോ..."

"ഉം..ങ്‌ഹാ.." ബാലരമ ആന്‍സര്‍..

"എവിടാ വീടെന്നു പറഞ്ഞെ..???"

"പാലായ്ക്കടുത്ത്‌.." കോഴിക്കോട്‌ സ്വന്തമായി വീടുള്ള ഞാന്‍ കളം മാറ്റിച്ചവിട്ടി...

"പാലായ്കടുത്തെവിടെ...???"

ആ സമയം അതുവഴി കടന്നു പോയ റോബിന്‍ ബസിന്റെ ബോര്‍ഡ്‌ തപ്പിയെടുത്ത്‌ വായിച്ച്‌ ഞാന്‍ പറഞ്ഞു...

"വയലാ.."

എന്റെ പേരും,നാളും സ്ഥലപ്പേരും എല്ലാംകൂട്ടി അയാളൊരു മന്ത്രം ജപിച്ചു...മുകളിലേക്ക്‌ മൂന്നുപ്രാവിശ്യം നോക്കി...പിന്നെ കയ്യിലുണ്ടായിരുന്ന ഒരു നോട്ബുക്കില്‍ നിന്നും ഒരു കടലാസ്‌ കീറിത്തന്ന് മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ എഴുതാന്‍ പറഞ്ഞു..മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ അപ്പൊത്തന്നെ മറന്ന് പൊയതുകൊണ്ട്‌ അപ്പോ മനസ്സില്‍ വന്ന ഒരു നമ്പര്‍ ഞാന്‍ അതില്‍ കുറിച്ച്‌ വച്ചു..

"ഇനി അത്‌ എട്ടായിട്ട്‌ മടക്ക്‌.."അയാള്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു..

"ഞാനാ സത്യം പറയാന്‍ പോവുവാ...നിന്നെ ഒരു പെണ്ണ്‌ പ്രേമിക്കുന്നുണ്ട്‌.." -- ഈശ്വരാ...

"പേര്‍ ഞാനിപ്പോ കണ്ട്‌ പിടിച്ച്‌ തരാം..മനസ്സില്‍ തോന്നുന്ന ഒരു കാശ്‌ ദക്ഷിണയായിട്ട്‌ മടക്കി ഈ പുസ്തകത്തിലേക്ക്‌ വെയ്‌.."

മടക്കാന്‍ കഴിയാത്തതിനാല്‍ ഒരു അഞ്ച്‌ രൂപാ കോയിന്‍ ഞാന്‍ നേരെ അങ്ങോട്ടു വെച്ചു...പിന്നെയും അയാള്‍ ഒരുപാടു മന്ത്രങ്ങള്‍ ഉരുവിട്ടു..

"ഇനി ആ കയ്യില്‍ പിടിച്ചിരിക്കുന്ന കടലാസ്സില്ലെ..അത്‌ പൊടിപോലെ കീറിപ്പറത്തിക്കളയൂ.."

ഞാന്‍ കഷ്ടപ്പെട്ട്‌ അതുപോലെ ചെയ്തു..

"ഞാനിതാ ആ പേര്‍ പറയാന്‍ പോവുന്നു...."

മിഥുനത്തില്‍ തേങ്ങയും കയ്യില്‍ പിടിച്ച്‌ ഉടക്കാന്‍ നില്‍ക്കുമ്പോള്‍ നെടുമുടിവേണു ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നപോലെയും അയാളും, ജഗതിയെപ്പോലെ അക്ഷമനായും എന്നേയും കാണപ്പെട്ടു..ഒടുവില്‍ അയാളാപ്പേര്‍ പറഞ്ഞു..

"ദീപ..."

"ദീപയോ ഏത്‌ ദീപ...എനിക്കെങ്ങും ഒരു ദീപയേം അറിയില്ല.."

"അതൊന്നും എനിക്കറിയത്തില്ല..നീ വേണെ പോയി കണ്ട്‌ പിടിച്ചോ..."

"ഒന്നു പോ ചേട്ടാ..ആളെപറ്റിക്കാന്‍ ഇറങ്ങിയിരിക്കുവാണോ..എനിക്കെന്റെ കാശ്‌ തിരിച്ച്‌ താ.."

"കാശൊ..പിന്നെ എത്‌ കാശ്‌..."

"തുടക്കത്തില്‍ ഞാന്‍ തന്നാരുന്നു ഒരു പത്തു രൂപാ..എട്ടായ്‌ മടക്കി ആ പുസ്തകത്തില്‍ വെച്ചിട്ടുണ്ട്‌..." എന്റെ കണ്ണുകള്‍‍ പാര്‍ട്ടികോണ്‍ഗ്രസ്സിനു നിറഞ്ഞു നില്‍ക്കുന്ന ചെങ്കൊടികണക്കെ ചുവന്നു തുടുത്തു...

"ഫൂ...പത്തുലുവ...ഇക്കണക്കിനു അന്‍പതു രൂപ തന്നാരുന്നേല്‍ നീയെന്നെയങ്ങു കൊന്നേനല്ലോ..പോടാ ചെറുക്കാ...അഭയാക്കേസ്‌ തെളിയിക്കാന്‍ പറ്റീല്ല പിന്നാ നിന്റെ പത്ത്‌ രൂപാക്കേസ്‌..."

അയാള്‍ പുസ്തകം മടക്കി..എന്നെ തള്ളിമാറ്റിക്കൊണ്ട്‌ നടന്നു നീങ്ങി...

രംഗം - -3
--------

ബോട്ട്‌ ഹൗസ്‌ റസ്റ്റോറണ്ട്‌...നല്ല വെന്ത ഇലച്ചീന്തില്‍ പൊതിഞ്ഞു വെച്ച കരിമീന്‍ പൊള്ളിച്ചതില്‍ നിന്നും മുള്ളുകളഞ്ഞൊരു കഷ്ണം വായിലേക്കിട്ട്‌ കപ്പ ഒരു നുള്ള്‌ അകമ്പടിയായി സേവിച്ച്‌ ഞാന്‍ നസീബിനോടെന്നവണ്ണം ഒരു ആത്മഗതം വഴി സ്വയം ആശ്വസിച്ചു.....
"ചിലപ്പോള്‍ വല്ല തരികിട ടിവി പരിപാടിക്കാരുമായിരിക്കും..ഉടനെ ടിവിയില്‍ വന്നേക്കും...."

അവന്റെ ചിരി മൈന്‍ഡ്‌ ചെയ്യാതെ എന്റെ മനസ്സിനൊട്‌ വീണ്ടും ചോദിച്ചു..

"എന്നാലും ഈ ദീപയേതാ...."

"അയാള്‍ടെ മോളാരിക്കും..നിനക്ക്‌ കെട്ടിച്ച്‌ തരാന്‍..." എന്ന് അവന്‍ പറഞ്ഞതു കേള്‍ക്കാതെ പാത്രത്തില്‍ മിച്ചമുള്ള കപ്പതീര്‍ക്കുന്നതിലേക്ക്‌ മുഴുവന്‍ ശ്രദ്ധയും ചെലുത്തി ഞാനിരുന്നു......

Wednesday, July 11, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 1

രംഗം - 1

(എന്റെ ബാച്‌ലര്‍ റൂം..വാടക 4500 ക..മുറികള്‍ 1, ഹാള്‍ 1, കിച്ചണ്‍ ഹാഫ്‌, ബാത്‌റൂം 1)

പത്രക്കാരന്‍ അന്നും പതിവുപോലെ ഏഴു മണിക്കാണു വന്നത്‌..ഞാന്‍ കുനിഞ്ഞിരുന്ന് ഷൂവിന്റെ ലേസ്‌ കെട്ടുന്ന ചാന്‍സ്‌ നോക്കിത്തന്നെ അവന്‍ സ്ഥിരം സ്റ്റയിലില്‍ പത്രക്കെട്ട്‌ താഴേനിന്നും മൂന്നാം നിലയിലുള്ള എന്റെ മുതുകിലേക്കു തന്നെ കിറുകൃത്യമായി എറിഞ്ഞു കൊള്ളിച്ചു..എന്നും നല്ല എള്ളെണ്ണയിട്ടു കുളിക്കുന്നതുകൊണ്ടായിരിക്കണം നല്ല വില്ലുപോലെ (!!!) വളഞ്ഞ എന്റെ മുതുകില്‍ തട്ടി മനോരമയും ടൈംസും വേറായി തെറിച്ച്‌ താഴേ പോലീസുകാരന്റെ വീടിന്റെ ആസ്ബറ്റോസ്ഷീറ്റില്‍ തന്നെ വന്നു വീണു..

മനോരമയോടു പണ്ടെ ഉള്ള ദേക്ഷ്യം മനസ്സില്‍ തികട്ടിവന്നപ്പോള്‍ റൂമിന്റെ കതകു തുറന്നു പാതിമയക്കത്തിലുള്ള അണ്ണനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു.."അണ്ണാ ഈ പു........മോന്‍ പത്രം വലിച്ചപ്പറത്തെ തട്ടുമ്പൊറത്തിട്ടിട്ടുണ്ട്‌..."

"സാര്‍ ഞാനിപ്പോ അതെടുത്തു തരാം.." വീതികുറന്‍ഞ്ഞ സ്റ്റെപ്‌ കയറി വന്ന പത്രക്കാരന്‍ പയ്യന്‍ പറഞ്ഞു..രാവിലേ തന്നെ ഒന്നു ചമ്മി..എന്നാലും ഇവന്‍ എങ്ങിനെ മലയാളം..!!!

ഏതായാലും ദിവസം തുടങ്ങിയതെ കുളമായി..ഇനി ബാംഗ്ലൂര്‍ ടൈംസ്‌ നോക്കീട്ട്‌ പോവാം..മഞ്ഞപ്പത്രം തുറന്നു പിടിച്ചു പേജ്‌ ത്രീയില്‍ എന്തിനും പോന്ന സുന്ദരിമാര്‍ മദ്യചഷകങ്ങളുമായി ബോയ്ഫ്രന്‍ഡ്സിന്റെ തോളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌..ഹാവൂ സമാധാനമായി..

ഉറക്കത്തിലേക്കു വഴുതിവീണ അണ്ണന്‍ വീണ്ടും ഉറങ്ങില്ല എന്നുറപ്പുവരുത്താന്‍ വേണ്ടിയെന്നോണം ഒന്നു കൂടി യാത്ര പറഞ്ഞിറങ്ങി..

രംഗം 2
------

ബി.എം.ടി.സി ബസ്‌ സ്റ്റേഷന്‍...(ടാര്‍ചെയ്യാത്ത പാര്‍ക്കിംഗ്‌ ഏരിയ..ബസ്‌ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടം..പിച്ചിപ്പൂ ചൂടി, നെറ്റിയും മൂക്കും ജോയ്ന്‍ ചെയ്യുന്ന സംഗമസ്ഥാനത്ത്‌ പൊട്ട്‌ തൊട്ട അര്‍ദ്ധസുന്ദരികളും..)

ഒരു ബസ്‌ വന്നു..ബേക്കറിയില്‍ ജിലേബി അടുക്കിവച്ചിരിക്കുന്നതു പോലെ നിരത്തി വച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ വായിക്കാന്‍ അറിയില്ലാത്തതു കൊണ്ട്‌ പതിവുപോലെ നമ്പറിനെ ആശ്രയിച്ചു..പോകേണ്ട സ്ഥലത്തേക്കുള്ള ബസ്‌ തന്നെ..

ഏതു തിരക്കുള്ള ബസ്സിലും കയറിപ്പറ്റി സീറ്റുപിടിക്കാം എന്നുള്ള പതിവ്‌ അഹങ്കാരത്തോടെ ബസിലേക്കു ചാടിക്കയറി..അണ്‍ ഫോര്‍ച്ച്യുണേറ്റിലി നോ സീറ്റ്‌സ്‌..കയറിയടുത്തു തന്നെ നിന്നു..ബസിന്റെ നടുക്കാണു വാതില്‍..പൊതുവെ ഈ മെട്രോയില്‍ ആരും ഡോര്‍വിട്ട്‌ കളിക്കുന്നത്‌ കണ്ടിട്ടില്ലാത്തതു കോണ്ട്‌ നമ്മളും നിന്നും ഡോറിനോടു ചേര്‍ന്നു തന്നെ...

വനിതാ കണ്ടക്ടര്‍ ആണ്‌.."എല്ലി സാര്‍???" (അതായിരിക്കും ചോദിച്ചത്‌)..ഏറ്റവും ലാസ്റ്റ്‌ സ്റ്റോപ്പിലേക്കുള്ള ടിക്കറ്റെടുത്തു..

"സാര്‍ ഇന്തേ ഹോഗി.."..എന്താണാവോ..???

കണ്ടക്ടര്‍ മുന്‍പോട്ടുതന്നെ പോവുന്നൂ..മുന്‍പില്‍ വലിയ തിരക്കില്ല..ഒരു പക്ഷെ അങ്ങോട്ടു നീങ്ങി നില്‍ക്കാന്‍ പറയുന്നതായിരിക്കും..ഞാന്‍ നീങ്ങി നിന്നു..പിന്നേയും.."ഇന്തേ ഹോഗീ സാര്‍"..ലേഡീസ്‌ കണ്ടക്ടര്‍ ആണെങ്കിലും ദേക്ഷ്യം കൂടുതല്‍ ആണു..കുറച്ചുകൂടി മുന്‍പോട്ടു നില്‍ക്കണമായിരിക്കും..ഇനി പെണ്ണുങ്ങള്‍ കയറിയാല്‍ പിന്നോട്ടു പോവാന്‍ പറഞ്ഞു വരരുത്‌ , മനസ്സിലൊര്‍ത്തുകോണ്ട്‌ വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു...

ഇത്തവണ ഇന്തേ ഹോഗീയുടെ കൂടെ വേറെ കുറെ കന്നടപദങ്ങള്‍ ഒഴുകി വന്നു..ഇനീപ്പം ഞാന്‍ മുന്നീപ്പോയി ഡ്രൈവറുടെ അടുത്ത്‌ പോയിരിക്കണോ..????

വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു..ഇത്തവണ എന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട്‌ മറ്റു യാത്രക്കാരും കൂടി, ഉച്ചത്തില്‍ കയര്‍ക്കാന്‍..

ഇതെന്തൊ പ്രശ്നമുള്ള കേസാണെന്നു തോന്നുന്നു..ഒന്നും നോക്കിയില്ല... അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി..കാലിയായ ബസ്‌ വരുന്നതു വരെ നോക്കി നിന്നു ലേറ്റായി ഓഫീസില്‍ ചെന്നു...

രംഗം-3
------

ഓഫീസ്‌..അഞ്ചാറു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള റിസപ്ഷണിസ്റ്റ്‌ പതിവുപോലെ ചിരിച്ചു..സ്ഥിരം കുശലാന്വേക്ഷനങ്ങള്‍ക്കു ശേഷം..ലേഡി കണ്ടക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റാര്‍ക്കോ പറ്റിയതാണു എന്ന വ്യാജേന അവതരിപ്പിച്ചു..

"ഇന്തേ ഹോഗീ" അര്‍ഥം മാറ്റീത്രേ..അതിന്റെ അര്‍ത്ഥം പിന്നോട്ടു പോവാന്‍ എന്നാണെന്നു അവള്‍ പറഞ്ഞിട്ടു കൂടി വിശ്വസിക്കാന്‍ മനസ്സു സമ്മതിച്ചില്ല..

വിശ്വസിച്ചെ മതിയാവു ഇല്ലെങ്കില്‍ ഇനിയും ഈ പരിപാടി കാണിച്ചാല്‍ നല്ല മെട്രോ പെടകിട്ടും എന്നു മനസ്സിനകത്തിരുന്നു ചില കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിക്കാറുള്ള മനസാക്ഷി ഓര്‍മ്മിപ്പിച്ചു...

"ഇന്തേ ഹോഗീടെ" അര്‍ത്ഥം പിന്നോട്ട്‌ പോവുകാന്നു അറിയില്ലയിരുന്നു പെങ്ങളെ എന്നു ഒരു നൂറുപ്രാവിശ്യം മനസ്സില്‍ പറഞ്ഞു സാഷ്ടാംഗം പ്രണമിച്ചു...


ബാംഗ്ലൂര്‍ടൈംസ് തുടരും.....( ഭീക്ഷണി ആണോ ??? )